-->
ന്യൂഡല്‍ഹി: വിദ്വേഷപ്രസംഗങ്ങള്‍ക്കെതിരേ താക്കീതുമായി സുപ്രീംകോടതി. പ്രസംഗങ്ങളിലൂടെയോ കലയിലൂടെയോ ഏതെങ്കിലും സമുദായത്തെ താഴ്‌ത്തിക്കെട്ടാന്‍ ശ്രമിക്കരുത്. മന്ത്രിമാര്‍ ഏതെങ്കിലും സമുദായത്തെ ലക്ഷ്യമിടരുമെന്നും സുപ്രീം കോടതി നിര്‍ദേശം നല്‍കി.
'മതമോ, ജാതിയോ, ഭാഷയോ പരിഗണിക്കാതെ സഹജീവികളോട് ആദരവ് കാണിക്കുകയും സാഹോദര്യ മനോഭാവം വളര്‍ത്തിയെടുക്കുകയും ചെയ്യുന്നത് നാമെല്ലാവരും പാലിക്കേണ്ട ഭരണഘടനാപരമായ ധര്‍മമാണ്.'- കോടതി വ്യക്‌തമാക്കി.
സംഭാഷണങ്ങള്‍, മീമുകള്‍, കാര്‍ട്ടൂണുകള്‍, ദൃശ്യകലകള്‍ എന്നിവയിലൂടെ ഏതെങ്കിലും സമുദായത്തെ അപമാനിക്കുകയോ താഴ്‌ത്തിക്കെട്ടുകയോ ചെയ്യുന്നത് ഭരണഘടനാപരമായി അനുവദനീയമല്ല. മന്ത്രിമാര്‍ പോലുള്ള ഉന്നത ഭരണഘടനാപരമായ സ്‌ഥാനങ്ങള്‍ വഹിക്കുന്ന വ്യക്‌തികള്‍, മതം, ജാതി, ഭാഷ, പ്രദേശം എന്നിവയുടെ അടിസ്‌ഥാനത്തില്‍ ഏതെങ്കിലും സമുദായത്തെ ലക്ഷ്യമിടരുതെന്നും, അങ്ങനെ ചെയ്യുന്നത് ഭരണഘടനയുടെ ലംഘനമാണെന്നും കോടതി വ്യക്‌തമാക്കി.
അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ നടത്തിയ പ്രസംഗങ്ങളെക്കുറിച്ചുള്ള വിവാദങ്ങളുടെ പശ്‌ചാത്തലത്തിലാണു കോടതിയുടെ നിരീക്ഷണം.
നെറ്റ്‌ഫ്‌ലിക്‌സ് ചിത്രം ഘൂസ്‌ഖോര്‍ പാണ്ഡറ്റിന്റെ പേരിനെ ചോദ്യം ചെയ്‌തുള്ള ഹര്‍ജിയിലാണു ജസ്‌റ്റിസ് ഉജ്‌ജല്‍ ഭുയാന്റെ നിരീക്ഷണങ്ങള്‍. നിര്‍മ്മാതാക്കള്‍ സിനിമയുടെ പേര് മാറ്റാന്‍ സമ്മതിച്ചതിനെത്തുടര്‍ന്ന് ജസ്‌റ്റിസ് ബി.വി. നാഗരത്നയും ജസ്‌റ്റിസ് ഭുയാനും ഉള്‍പ്പെട്ട ബെഞ്ച് കേസ് അവസാനിപ്പിച്ചു.
തലക്കെട്ട് പിന്‍വലിച്ചതിനാല്‍ കര്‍ശനമായ വിധിന്യായത്തിന് അത്യാവശ്യമില്ലെങ്കിലും സഹോദര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും സംബന്ധിച്ച ഭരണഘടനാപരമായ തത്വങ്ങള്‍ തെറ്റിദ്ധാരണകള്‍ ഒഴിവാക്കാന്‍ വീണ്ടും പറയേണ്ടത് ആവശ്യമാണെന്ന് ജസ്‌റ്റിസ് ഭുയാന്‍ പറഞ്ഞു.
ഭരണഘടനയുടെ അടിസ്‌ഥാന ലക്ഷ്യങ്ങളില്‍ ഒന്നാണു സാഹോദര്യം . ആര്‍ട്ടിക്കിള്‍ 51എ(ഇ) പ്രകാരം, മത, ഭാഷാ, പ്രാദേശിക വൈവിധ്യങ്ങള്‍ക്ക് അതീതമായി സമാധാനവും സാഹോദര്യവും പ്രോത്സാഹിപ്പിക്കേണ്ടത് ഓരോ പൗരന്റെയും മൗലിക കടമയാണ്. പൗരത്വ നിയമത്തിലെ സെക്ഷന്‍ 6എ സംബന്ധിച്ച സുപ്രീം കോടതി വിധിന്യായത്തെയും കോടതി പരാമര്‍ശിച്ചു, അത് സാഹോദര്യം 'സമൂഹത്തിലെ എല്ലാ വ്യക്‌തികള്‍ക്കിടയിലും സാഹോദര്യത്തിന്റെ ഒരു ബോധം വളര്‍ത്താന്‍ ഉദ്ദേശിച്ചുള്ള ഒരു ആശയമായി' വിഭാവനം ചെയ്യപ്പെട്ടു.
ഉന്നത ഭരണഘടനാപരമായ സ്‌ഥാനങ്ങള്‍ വഹിക്കുന്ന വ്യക്‌തികള്‍ അസഹിഷ്‌ണുത കാട്ടുന്ന പെരുമാറ്റത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഈ തത്വം കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നുവെന്ന് കോടതി പറഞ്ഞു.