-->
അഹമ്മദാബാദ് :ട്വന്റി20 ലോകകപ്പ് സൂപ്പർ 8 മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് ഇന്ത്യ 76 റൺസ് തോറ്റതിനു പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആർജെ പ്രിൻസി പരീഖും ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലറും ചേർന്നെടുത്ത ഒരു റീൽ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മത്സരത്തിൽ ഡേവിഡ് മില്ലർ (35 പന്തിൽ 63) ആയിരുന്നു ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ.
മത്സരം നടന്ന അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ചാണ് വീഡിയോ ചിത്രീകരിച്ചത്. ഡേവിഡ് മില്ലറുടെ ചുറ്റും കൈയ്യടിച്ച് കറങ്ങിക്കൊണ്ടുള്ള പ്രിൻസിയുടെ വീഡിയോ രസകരമായിരുന്നു എന്നായിരുന്നു ആദ്യം പ്രതികരണങ്ങൾ വന്നത്. ‘ഡേവിഡ്, ഞാൻ കരുതി നമ്മൾ സുഹൃത്തുക്കളാണെന്ന്‘, എന്നെഴുതിയ റീൽ ആണ് ഇന്ത്യയെ ഡേവിഡ് മില്ലർ തോൽപ്പിച്ചത് ചൂണ്ടിക്കാട്ടി ആർജെ പ്രിൻസി പങ്കുവെച്ചത്. ‘ഡേവിഡ് മില്ലർ! എന്തൊരു കളിക്കാരനാണ്‘ എന്നും റീലിന് ക്യാപ്ഷനായി നൽകിയിരുന്നു.
ഈ റീൽ പങ്കുവെച്ചതിന് പിന്നാലെ താൻ കടുത്ത സൈബർ ആക്രമണത്തിന് ഇരയായതായി ആർജെ പ്രിൻസി ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു. വധഭീഷണി, ബലാത്സംഗ ഭീഷണി, ബോഡി ഷെയിമിങ് കമന്റുകൾ എന്നിവ തനിക്കെതിരെ ഉയരുന്നതായി ഇവർ വ്യക്തമാക്കി. അതുകൊണ്ടുതന്നെ മില്ലറുമായുള്ള റീൽ പ്രിൻസിക്ക് ഫെയ്സ്ബുക്കിൽ നിന്ന് നീക്കേണ്ടിവന്നു. അതേസമയം ഇൻസ്റ്റഗ്രാമിൽ നിന്ന് ഇത് പിൻവലിച്ചിട്ടില്ല. ഭീഷണികൾക്കെതിരെ താൻ പൊലീസിൽ പരാതി നൽകാൻ പോവുകയാണെന്നും പ്രിൻസി കൂട്ടിച്ചേർത്തു.
ടി20 ലോകകപ്പ് സൂപ്പർ എട്ട് പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 76 റണ്‍സിന്റെ ഞെട്ടിപ്പിക്കുന്ന തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 187 റൺസ് നേടി. ഡേവിഡ് മില്ലറുടെ അർധ സെഞ്ച്വറിയാണ് പ്രോട്ടിയാസിനെ മികച്ച വിജയലക്ഷ്യത്തിലെത്തിച്ചത്. മറുപടി ബാറ്റിങ്ങിൽ ഇന്ത്യയുടെ ഇന്നിങ്സ് 18.5 ഓവറിൽ 111 റൺസിൽ അവസാനിച്ചു.