-->
അടൂര്‍: വ്രതാനുഷ്‌ഠാനത്തിന്റെ പുണ്യം തണല്‍ തീര്‍ത്ത ദേവീ സന്നിധിയില്‍ തൂക്കവില്ലുയര്‍ന്നപ്പോള്‍ തപ്പും മദ്ദളവും ചേങ്ങിലയും മുഴങ്ങി. വായ്‌ക്കുരവ ഉയര്‍ന്നു.
തൂക്കവില്ലില്‍ വാളമ്പും വില്ലും ഏന്തിയ തൂക്കക്കാര്‍ വായ്‌ത്താരി മുഴക്കി പയറ്റുമുറകള്‍ കാട്ടി. ഏഴംകുളം ദേവി ക്ഷേത്രത്തില്‍ നടന്ന തൂക്കവഴിപാട് ഭക്‌തര്‍ക്ക് ദര്‍ശന പുണ്യമായി. കുംഭ ഭരണി ഉത്സവത്തിന്റെ ഭാഗമായി കാര്‍ത്തികപുലരിയിലാണ് തൂക്കവഴിപാട് ആരംഭിച്ചത്.
ഭക്‌തപ്രസാദിനിയായ ദേവിയുടെ സന്നിധിയില്‍ അഭീഷ്‌ടസിദ്ധിക്കായി സമര്‍പ്പിക്കുന്ന വഴി പാടാണ് തൂക്കം. പട്ടുടുത്ത് അരയില്‍ വെള്ള കച്ചകെട്ടി നേരിയത് ഞൊറിഞ്ഞ് കെട്ടി തലപ്പാവണിഞ്ഞ് മുഖത്ത് അരിമാവ് കൊണ്ട് ചുട്ടി കുത്തി ദേവീ ദര്‍ശനം നടത്തിയ ശേഷം വഴിപാടു കാര്‍ തൂക്ക ചാടിന് മുന്നിലെത്തിയതോടെ ചടങ്ങുകള്‍ ആരംഭിച്ചു. മുതുകില്‍ ചൂണ്ട കൊരുത്ത് താങ്ങുമുണ്ടുപയോഗിച്ച് തൂക്കക്കാര്‍ വില്ലേറി.
മദ്ദളം, ചേങ്ങില എന്നിവയുടെ താളത്തിനൊപ്പം വായ്‌ത്താരി മുഴക്കി അന്തരീക്ഷത്തില്‍ തൂക്കക്കാര്‍ പയറ്റുമുറകള്‍ കാട്ടി. ദേവീസ്‌തുതികളോടെ കരക്കാര്‍ തൂക്കവില്ല് വലിച്ച് ക്ഷേത്രത്തിന് വലംവച്ച് ദേവിക്ക് മുന്നിലെത്തി തൊഴുതിറങ്ങിയതോടെ ആദ്യ ചടങ്ങ് കഴിഞ്ഞു. ഒരുതവണകൂടി തൂക്കക്കാര്‍ നടന്ന് ക്ഷേത്രത്തിന് വലംവച്ചതോടെ ഒരു വളയം പൂര്‍ത്തിയായി. ഇത്തവണ 589 തൂക്കമാണ് ഉള്ളത്. ഇതില്‍ 13 എണ്ണം കന്നി തൂ ക്കമാണ്. ഇന്നലെ പുലര്‍ച്ചെ മുതല്‍ ക്ഷേത്രത്തില്‍ അനുഭവപ്പെട്ട തിരക്ക് രാത്രിയിലും ഒരു പോലെ തുടരുകയാണ്.
നാളെ രാത്രിയോടെ തൂക്കം സമാപിക്കൂ. തൂക്കക്കാര്‍ ഒരു മാസത്തെ വ്രതം അനുഷ്‌ഠിക്കണം.കന്നി തൂക്കക്കാര്‍ക്ക് മകര ഭരണി മുതലാണ് വ്രതാനുഷ്‌ഠാനം ആരംഭിക്കുന്നത്. ആശാന് ദക്ഷിണ നല്‍കി തൂക്കത്തിന്റെ അടയാള മുദ്രകളായ വാളമ്പുംവില്ലും ഏറ്റുവാങ്ങുന്നു. മുന്‍പ് തൂക്ക വില്ലില്‍ കയറിയി ട്ടുള്ളവര്‍ക്ക് ശിവ രാത്രി മുതലാണ് വ്രതാനുഷ് ഠാനം ആരംഭിച്ചത്.