-->
തിരുവനന്തപുരം: എമ്പുരാന്‍ സിനിമ കാണില്ലെന്ന് പറഞ്ഞത് എന്തുകൊണ്ടെന്ന ചോദ്യത്തിന് പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. തനിക്ക് ഏറെ ബഹുമാനമുളള നടനാണ് മോഹന്‍ലാല്‍ എന്നും എന്നാല്‍ തനിക്ക് ഇഷ്ടമില്ലാത്തത് കൊണ്ടാണ് എമ്പുരാന്‍ കാണാത്തതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഒരു സിനിമ കാണണമോ വേണ്ടയോ എന്ന തീരുമാനം വ്യക്തിപരമാണെന്നും അദ്ദേഹം പറഞ്ഞു. കേരള സ്റ്റോറി 2 എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മാധ്യമങ്ങളോട് പ്രതിക്കരിക്കവെ ആയിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം.
"അതെന്‍റെ വ്യക്തിപരമായ ചോയ്സ് ആണ്. എമ്പുരാന്‍ ബഹിഷ്കരിച്ചുവെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. എനിക്ക് ഇഷ്ടമില്ലാത്തത് കൊണ്ട് കണ്ടില്ല. ചിലര്‍ എന്നോട് പറഞ്ഞു സിനിമ ശരിയായി എടുത്തിട്ടില്ലെന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞു കാണില്ല. മോഹന്‍ലാലിനോട് എനിക്ക് ബഹുമാനമാണ്. എന്‍റെ നല്ലൊരു സുഹൃത്താണ്. എമ്പുരാന് ഓള്‍ ദ ബെസ്റ്റ് പറഞ്ഞ ആളാണ് ഞാന്‍. പക്ഷേ സിനിമ കാണണമോ വേണ്ടയോ എന്നത് എന്‍റെ അവകാശമാണ്. എനിക്ക് കാണണ്ടെങ്കില്‍ കാണില്ല. മുഖ്യമന്ത്രിയല്ലല്ലോ അത് തീരുമാനിക്കേണ്ടത്. നിങ്ങളല്ലേ. എനിക്ക് ഇഷ്ടമില്ലെങ്കില്‍ ഞാന് കാണില്ല. കേരള സ്റ്റോറി നിങ്ങള്‍ക്ക് ഇഷ്ടമില്ലെങ്കില്‍ കാണണ്ട. പക്ഷേ ഇഷ്ടമുള്ളവര്‍ക്ക് കാണാനുള്ള അവകാശമുണ്ട്", എന്നായിരുന്നു മാധ്യമങ്ങളോട് രാജീവ് ചന്ദ്രശേഖർ പറഞ്ഞത്.