-->
പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വിമര്‍ശനം കടുപ്പിച്ച് അഖിൽ മാരാർ. കാന്തപുരം മുസ്ലിയാർ പ്രധാനമന്ത്രിയെ കണ്ട ശേഷം നടത്തിയ പ്രസ്താവന യഥാർത്ഥത്തിൽ ബാധിക്കേണ്ടത് രാജ്യം ഭിന്നിപ്പിക്കാൻ നോക്കി നടക്കുന്ന പോപ്പുലർ ഫ്രണ്ട്, ജമാഅത്തെ ഇസ്ലാമി പോലെയുള്ള സംഘടനകളെയാണെന്നും എന്നാൽ അവർ നിശബ്‍ദരാകുമ്പോള്‍ പ്രതിപക്ഷ നേതാവ് അസ്വസ്ഥനാകുന്നത് എന്തിനാണ് എന്നാണ് അഖില്‍ മാരാറിന്റെ ചോദ്യം.
ജമാ അത്തെ ഇസ്ലാമിക് മാത്രമല്ല ആര്‍എസ്എസിന് പഴയ വര്‍ഗീയതയില്ല എന്ന് കാന്തപുരം ഉസ്താദിന് തോന്നിയാൽ അത് അംഗീകരിക്കുകയല്ലേ വേണ്ടത് എന്നും അഖില്‍ പോസ്റ്റില്‍ ചോദിക്കുന്നുണ്ട്.
‘‘ഇസ്ലാം മത പണ്ഡിതൻമാരിൽ സമൂഹത്തോടും പൊതു ജനങ്ങളോടും കൂറുള്ള വ്യക്തിത്വമാണ് ഉസ്താദ് കാന്തപുരം മുസ്ലിയാർ..
ഇന്ത്യൻ പ്രധാന മന്ത്രിയെ കണ്ട ശേഷം അദ്ദേഹം നടത്തിയ പ്രസ്താവന യഥാർത്ഥത്തിൽ ബാധിക്കേണ്ടത് രാജ്യം ഭിന്നിപ്പിക്കാൻ നോക്കി നടക്കുന്ന പോപ്പുലർ ഫ്രണ്ട്, ജമാഅത് ഇസ്ലാമി പോലെയുള്ള സംഘടനകൾക്കാണ്.. എന്നാൽ അവർ നിശബ്ദർ ആകുകയും പ്രതിപക്ഷ നേതാവ് അസ്വസ്ഥൻ ആകുകയും ചെയ്യുന്നതാണ് ഞാൻ കണ്ടത്...
എന്തിനാണ് മുസ്ലിം മത പണ്ഡിതർക്കില്ലാത്ത ആവലാതി ഒരു സംസ്ഥാനത്തെ പ്രതിപക്ഷ നേതാവിന് ഉണ്ടാവുന്നത്.. തിരഞ്ഞെടുപ്പിൽ രാഷ്ട്രീയം സംസാരിക്കുന്നതിനു പകരം മതവും വർഗീയതയും ചർച്ച ആക്കുന്നതിനോട് മുൻപേ എതിരഭിപ്രായം ഉള്ള ആളാണ് ഞാൻ..
വർഗീയ ശക്തികളെ കൂട്ട് പിടിച്ചു അധികാരത്തിൽ തിരികെ എത്താം എന്ന കാഴ്ചപാട് രാഷ്ട്രീയമായി നല്ലതിനല്ല..
മതവും ജാതിയും ഒക്കെ വിട്ട് ജനങ്ങൾക്ക് എങ്ങനെ സന്തോഷകരമായ ജീവിതം നൽകാം.. പുതു തലമുറയ്ക്ക് മനോഹരമായ ഭാവി എങ്ങനെ നൽകാം..
ജമാ അത്തെ ഇസ്ലാമിക് മാത്രമല്ല ആര്‍എസ്എസ്സിന് പഴയ വർഗീയതയില്ല എന്ന് കാന്തപുരം ഉസ്താദിന് തോന്നിയാൽ അത് അംഗീകരിക്കുകയല്ലേ വേണ്ടത്....’’ എന്നാണ് അഖില്‍ മാരാര്‍ കുറിച്ചിരിക്കുന്നത്.
ഇതേ സമയം അഖിൽ മാരാർ രാഷ്ട്രീയത്തിൽ തിളങ്ങുമോ എന്നത് കേരളത്തിൽ വലിയ ചർച്ചാവിഷയമായി മാറുന്നുണ്ട്. ബിഗ് ബോസ് വിജയത്തിന് ശേഷം യുവാക്കൾക്കിടയിലും സോഷ്യൽ മീഡിയയിലും താരത്തിനുള്ള വലിയ സ്വാധീനം വോട്ടാക്കി മാറ്റാൻ കഴിയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയുന്ന സ്വഭാവം അഖിലിന് അനുകൂലമായും പ്രതികൂലമായും ബാധിച്ചേക്കാം. വിവാദ പ്രസ്താവനകളുടെ പേരിൽ പലതും നേരിടുന്നുണ്ടെങ്കിലും, താൻ സത്യത്തിന് വേണ്ടിയാണ് നിലകൊള്ളുന്നതെന്നാണ് അഖിലിന്റെ പക്ഷം.