-->
ന്യൂഡല്‍ഹി: ദ്വാരകയില്‍ വാഹനമിടിച്ച് ഇരുപത്തിമൂന്നുകാരന്‍ മരിച്ച സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ൈഡ്രവറുടെ പിതാവ് നടത്തിയ ക്ഷമാപണം നിരസിച്ച് കുടുംബം. തന്റെ നഷ്‌ടങ്ങളെ തിരിച്ചുനല്‍കാന്‍ ക്ഷമാപണത്തിനു കഴിയില്ലെന്ന് മരണമടഞ്ഞ സാഹില്‍ ധനേഷ്രയുടെ മാതാവ് ഇന്ന മകാന്‍ പറഞ്ഞു. മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന സാഹില്‍ ഈ മാസം നാലിനാണ് അമിതവേഗത്തില്‍ വന്ന എസ്.യു.വി കാറിടിച്ചു മരിച്ചത്. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ദ്വാരകയിലായിരുന്നു സംഭവം.
തലയ്‌ക്കു ഗുരുതരമായി പരുക്കേറ്റ സാഹില്‍ സംഭവസ്‌ഥലത്തു തന്നെ മരിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തില്‍ സാഹിലിന്റെ തലയോട്ടിക്കും വാരിയെല്ലുകള്‍ക്കും കൈമുട്ടിനും ഒടിവുണ്ടായതായി പോസ്‌റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അപകടസമയത്ത് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണു വാഹനമോടിച്ചിരുന്നതെന്നു പറയപ്പെടുന്നു.
എന്നാല്‍, കുറ്റാരോപിതനും സഹോദരിയും പാസഞ്ചര്‍ സീറ്റിലിരുന്നു റീല്‍ ചിത്രീകരിക്കുമ്പോഴാണ് അപകടമുണ്ടായതെന്ന് സാഹിലിന്റെ കുടുംബം നേരത്തെ ആരോപിച്ചിരുന്നു. ഇതു നിഷേധിച്ചാണ് പ്രതിയുടെ പിതാവ് ക്ഷമാപണം നടത്തിയത്. തന്റെ മകനു തെറ്റു പറ്റിയതാണെന്നും അതിന് മാപ്പ് ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു. സാഹില്‍ ധനേഷ്രയുടെ മോട്ടോര്‍ സൈക്കിളില്‍ ഇടിച്ച വാഹനം തന്റെ ബിസിനസിന് ഉപയോഗിക്കുന്നതാണ്. വാഹനത്തിന് ഏകദേശം 13 ചലാനുകളുണ്ട്. ഇതില്‍ ഒമ്പതെണ്ണം അമിതവേഗതയ്‌ക്കു മാത്രമുള്ളതാണ്. നിയമനടപടികള്‍ എന്തുതന്നെയായാലും താന്‍ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിനുശേഷം കുറ്റാരോപിതന്‍ മാനസികമായി തകര്‍ന്നെന്നും ബോര്‍ഡ് പരീക്ഷകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കുട്ടി പാടുപെടുകയാണെന്നും പ്രതിഭാഗം അഭിഭാഷകന്‍ ലാല്‍ സിങ് താക്കൂറും പറഞ്ഞു. പ്രതിക്കെതിരേ ഭീഷണിക്കോളുകള്‍ വരുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്ക് വാഹനത്തിന്റെ താക്കോല്‍ നല്‍കരുതെന്നും തന്റെ മകന്റെ മരണം എല്ലാ മാതാപിതാക്കള്‍ക്കും ഒരു മുന്നറിയിപ്പായി മാറണമെന്നും സാഹിലിന്റെ മാതാവ് അഭ്യര്‍ഥിച്ചു.
പ്രതിയുടെ പിതാവ് എന്തിനു ഖേദിക്കുന്നു? തന്റെ ജീവിതം അവസാനിപ്പിച്ചതിനോ? താന്‍ മാധ്യമങ്ങളില്‍ സംസാരിച്ചതിനു ശേഷമാണു ക്ഷമാപണം. അദ്ദേഹത്തിന്റെ മാപ്പ് സ്വീകരിക്കാന്‍ കഴിയാത്തതില്‍ താന്‍ ഖേദിക്കുന്നു- അവര്‍ മാധ്യമങ്ങളോടു പറഞ്ഞു. മകന്റെ മരണശേഷം തനിക്ക് പുലരിയും സായാഹ്‌നങ്ങളുമെില്ലെന്നും ഈ ജീവിതം എന്നെങ്കിലും സാധാരണ നിലയിലാകുമെന്നു കരുതുന്നുണ്ടോയെന്നും അവര്‍ ചോദിച്ചു.