-->
എറണാകുളം: പല കാര്യങ്ങളിലും യൂട്ടേൺ അടിച്ച സർക്കാരാണ് സംസഥാനം ഭരിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖര്‍. സ്ത്രീ പ്രവേശന വിഷയത്തിലും സര്‍ക്കാര്‍ യൂടേൺ അടിക്കാം. അയ്യപ്പ സംഗമം നടത്തിയ സർക്കാരാണിത്. സംസ്ഥാന ഗവണ്‍മെന്റിന്റെ നിലപാട് എന്താണെന്ന് തനിക്ക് പറയാൻ കഴിയില്ല. തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് സർക്കാർ എന്തും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സ്വർണ്ണക്കൊള്ള വിവാദം കഴിഞ്ഞിട്ടില്ല, ദേവസ്വം മന്ത്രി ജയിലിൽ പോകുമ്പോൾ വിഷയം തീരും . ക്ഷേത്രത്തിൽ നിന്ന് സ്വർണ്ണം കട്ടിട്ട് വീഴ്ച്ച ഇല്ല എന്ന് സർക്കാർ പറയുന്നു. വരുന്ന തെരഞ്ഞെടുപ്പ് നിർണായകമാണ്. ജമാ അത്ത് ആണോ ശബരിമല കൊള്ളക്കാരാണോ നാടിനെ ഭരിക്കേണ്ടത് ? എൽഡിഎഫിന്റെ ഒന്നായി തുടരാം മുദ്രാവാക്യത്തെ അദ്ദേഹം പരിഹസിച്ചു. സ്വർണ്ണ ക്കൊള്ളക്കാരാണോ ഒന്നായി തുടരേണ്ടത്. കടക്ക് പുറത്ത് എന്ന യുഡിഎഫ് മുദ്രാവാക്യത്തെ കോൺഗ്രസും ജമാ അത്തെയുമാണ് പുറത്ത് കടക്കേണ്ടതെന്നും അദ്ദേഹം പരിഹസിച്ചു.
ആചാരങ്ങളെ രാഷ്ട്രീയലാഭത്തിനായി ഉപയോഗിക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പ് നൽകിയ അദ്ദേഹം ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിൽ ബി.ജെ.പി.യുടെ നിലപാട് വ്യക്തമാക്കി. ആചാരങ്ങളെ രാഷ്ട്രീയ നേട്ടങ്ങൾക്കായി തൊട്ടുകളിക്കാൻ സർക്കാർ മുതിരരുത്. അത്തരം നീക്കങ്ങൾ ഉണ്ടായാൽ ശക്തമായ പ്രതികരണം നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ആർട്ടിക്കിൾ 25 പ്രകാരം ദേവസ്വം ബോർഡ് വരുന്നത് സംസ്ഥാന സർക്കാരിന് കീഴിലാണ്. വിശ്വാസപരമായ കാര്യങ്ങളിൽ കേന്ദ്രം ഇടപെടാറില്ല. എൻ.എസ്.എസിന് അവരുടെ അഭിപ്രായം പറയാറുള്ള സ്വാതന്ത്ര്യമുണ്ട്. വികസനകാര്യങ്ങളിൽ പത്തുകൊല്ലംകൊണ്ട് സംസ്ഥാന സർക്കാർ എന്തുചെയ്തു എന്നും അദ്ദേഹം ചോദിച്ചു. ബി.ജെ.പി ഇതിനോടകം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. സ്ഥാനാർഥി പട്ടിക തീരുമാനിക്കേണ്ടത് കേന്ദ്ര പാർലമെന്ററി പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.