-->
പത്തനംതിട്ട: ദാനം ചെയ്ത അവയവം ഘടിപ്പിക്കാന്‍ പണം ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ തട്ടിപ്പ് നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടെന്ന് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ് ആലിന്‍ ഷെറിന്റെ മുത്തച്ഛന്‍ റെജി സാമുവല്‍. എല്ലാവരും ഒന്നിച്ച് നിന്നപ്പോള്‍ ചില ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ അക്കൗണ്ടുകളുണ്ടാക്കി പണം ആവശ്യപ്പെട്ടെന്ന് റെജി സാമുവല്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. സര്‍ക്കാരോ അവയവം സ്വീകരിച്ച കുട്ടികളുടെ കുടുംബമോ തങ്ങളോ പണം ആവശ്യപ്പെട്ടിട്ടില്ലെന്നും റെജി സാമുവല്‍ പറഞ്ഞു.
ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണമില്ലെന്നും പൊതുജനങ്ങള്‍ സഹായിക്കണമെന്നും പറഞ്ഞ് ചിലര്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചു. ശസ്ത്രക്രിയകളും ഇതുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളും നടത്തുന്നത് സൗജന്യമായാണ്. അതിന് പണം ആവശ്യമില്ല. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ഉള്‍പ്പെടെ പിന്തുണ അറിയിച്ചിരുന്നു. ഗവണ്‍മെന്റ് പണം ആവശ്യപ്പെടുകയല്ല. പണം മുടക്കാന്‍ തയ്യാറാണെന്നാണ് പറയുന്നത്. എന്നാല്‍ ചിലര്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്. അതിനാല്‍ ആരും ഒരു രൂപ പോലും കൊടുക്കരുതെന്നാണ് പറയാനുള്ളതെന്നും റെജി സാമുവല്‍ പറഞ്ഞു.