-->
തിരുവനന്തപുരം; സംസ്‌ഥാന സര്‍ക്കാരിനും സി.പി.എമ്മിനുമെതിരേ തുറന്ന വിമര്‍ശനം നടത്തിയ ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും നടനുമായ പ്രേംകുമാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്നു സൂചന. തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം, അരുവിക്കര, കാട്ടാക്കട മണ്‌ഡലങ്ങളിലൊന്നില്‍ പ്രേംകുമാറിനെ സ്‌ഥാനാര്‍ത്ഥിയായി പരിഗണിച്ചേക്കും. കഴക്കൂട്ടത്തിനാണു മുന്‍ഗണന.
ആശാസമരത്തെ അനുകൂലിച്ചതിന്റെ പേരിലാണു ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്‌ഥാനത്ത് നിന്നു തന്നെ നീക്കിയതെന്നും സര്‍ക്കാരിനെ വിമര്‍ശിച്ച സാഹിത്യ അക്കാദമി ചെയര്‍മാനും കവിയുമായ സച്ചിദാനന്ദനെ സ്‌ഥാനത്ത് നിന്ന് നീക്കാത്തത് ഇരട്ടനീതിയാണെന്നും പ്രേംകുമാര്‍ വിമര്‍ശിച്ചിരുന്നു. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ താനുമായി സംസാരിച്ചതായി പ്രേംകുമാര്‍ വെളിപ്പെടുത്തി. ഇരുവരും തമ്മില്‍ നേരിട്ടു ചര്‍ച്ച നടത്തും.
കോളജ് കാലത്ത് താന്‍ കെ.എസ്.യു. സ്‌ഥാനാര്‍ഥിയായി മത്സരിച്ചിരുന്നുവെന്നും പിന്നീട് സഖാവ് കൃഷ്‌ണപിള്ളയുടെ ജീവിതം ആസ്‌പദമാക്കിയ സിനിമയില്‍ അഭിനയിച്ച അനുഭവമാണ് കമ്യൂണിസ്‌റ്റ് പ്രസ്‌ഥാനത്തോടുള്ള ആഭിമുഖ്യം ശക്‌തിപ്പെടുത്തിയതെന്നും പ്രേംകുമാര്‍ പറഞ്ഞു. തന്റെ കുടുംബം കോണ്‍ഗ്രസാണെന്നും ചെമ്പഴന്തി എസ് എന്‍ കോളജില്‍ കെ.എസ്.യു പാനലില്‍ മത്സരിച്ചിട്ടുണ്ടെന്നും പ്രേംകുമാര്‍ പറയുന്നു. സാംസ്‌കാരിക മന്ത്രി സജി ചെറിയാനെതിരേ ഉയര്‍ത്തിയ രൂക്ഷവിമര്‍ശനവും രാഷ്‌ട്രീയ മാറ്റത്തിന്റെ സൂചനയാണ്. പ്രേംകുമാറിനെ പാര്‍ട്ടിയിലെത്തിക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കത്തിനു നാടാര്‍ സമുദായ സംഘടനകളുടെ പിന്തുണയുമുണ്ടെന്നാണു സൂചന.
കഴക്കൂട്ടത്ത് കഴിഞ്ഞ തവണ യു.ഡി.എഫ്. സ്‌ഥാനാര്‍ത്ഥിയായി മത്സരിച്ച ഡോ. എസ്.എസ്. ലാല്‍ പരാജയപ്പെട്ടതിന് ശേഷം മണ്‌ഡലത്തില്‍ സജീവമല്ലാതിരുന്നതും പുതിയ മുഖം പരിഗണിക്കാന്‍ നേതൃത്വത്തെ പ്രേരിപ്പിച്ചതായി വിലയിരുത്തപ്പെടുന്നു. മണ്‌ഡലത്തില്‍ സ്‌ഥിരതാമസക്കാരനായ, വിപുലമായ ബന്ധുബലവും സുഹൃത് ബന്ധങ്ങളുമുള്ള പ്രേംകുമാര്‍ മത്സരിക്കുന്നതു ഗുണംചെയ്യുമെന്നാണു കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. അതിനിടെ, സി.പി.ഐ. സഹയാത്രികനും സംവിധായകനുമായ വിനയന്‍ പ്രേംകുമാറിനു പൂര്‍ണ പിന്തുണ അറിയിച്ചു.
സുനില്‍ ജെ. സണ്ണി