Thursday, March 12, 2026 Last Updated 1 Min 11 Sec ago English Edition
Todays E paper
Ads by Google
Saturday 14 Feb 2026 11.49 AM

ബം?ാദേശില്‍ ഭരണം ലക്ഷ്യമിട്ട ജമാഅത്തിന്‌ തിരിച്ചടി

ന്യൂഡല്‍ഹി: ബം?ാദേശ്‌ പൊതുതെരഞ്ഞെടുപ്പില്‍ പ്രതീക്ഷ മുന്നേറ്റമില്ലാതെ ബം?ാദേശ്‌ ജമാഅത്തെ ഇസ്ലാമി. തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ വേണ്ടിയല്ല, അധികാരത്തിനു വേണ്ടിയാണു ഇക്കുറി മത്സരിക്കുന്നതെന്നു പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നെങ്കിലും ലഭിച്ചതു തിരിച്ചടി. താരിഖ്‌ റഹ്‌മാന്റെ നേതൃത്വത്തിലുള്ള ബം?ാദേശ്‌ നാഷണലിസ്‌റ്റ്‌ പാര്‍ട്ടി (ബി.എന്‍.പി.) വന്‍ വിജയം ഉറപ്പിച്ചെങ്കിലും ഫലം അംഗീകരിക്കാന്‍ തങ്ങള്‍ തയാറാല്ലെന്നാണു ജമാഅത്തെ നല്‍കുന്ന സൂചന. 'തെരഞ്ഞെടുപ്പ്‌ ഫലത്തിന്റെ ആധികാരികതയില്‍ സംശയമുണ്ട്‌. ഔദ്യോഗിക ഫലപ്രഖ്യാപനം വന്നിട്ടില്ല. എല്ലാവരും ക്ഷമ കാണിക്കണം.'-വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ പാര്‍ട്ടി പ്രസ്‌താവനയില്‍ പറഞ്ഞു.
ആകെയുള്ള 300 പാര്‍ലമെന്റ്‌ സീറ്റുകളില്‍ 299 എണ്ണത്തിലേക്കാണ്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌. ഇതില്‍ 297 സീറ്റുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 216 സീറ്റുകളുമായി ബി.എന്‍.പിയും സഖ്യകക്ഷികളും ബഹുദൂരം മുന്നിലാണ്‌. കേവലഭൂരിപക്ഷത്തിനു 150 സീറ്റുകളാണ്‌ ആവശ്യം. ജമാഅത്തെ ഇസ്ലാമി നയിക്കുന്ന, 11 കക്ഷികള്‍ ഉള്‍പ്പെട്ട മുന്നണി 76 സീറ്റില്‍ ഒതുങ്ങി. നിയമപ്രശ്‌നങ്ങളേത്തുടര്‍ന്ന്‌ രണ്ട്‌ സീറ്റുകളിലെ ഫലം തടഞ്ഞുവച്ചിരിക്കുകയാണ്‌. അന്തിമഫലം പ്രഖ്യാപിക്കുന്നതിന്‌ മുമ്പുതന്നെ, ധാക്കയിലെ യു.എസ്‌. എംബസി റഹ്‌മാനെയും ബി.എന്‍.പിയെയും 'ചരിത്രപരമായ വിജയ'മെന്നു വിശേഷിപ്പിച്ച്‌ അഭിനന്ദിച്ചു.
തുടക്കത്തില്‍
മുന്‍തൂക്കം

ഷെയ്‌ഖ്‌ ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ്‌ സര്‍ക്കാരിനെ പുറത്താക്കുന്നതില്‍ കലാശിച്ച വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ ജമാഅത്തെ ഇസ്ലാമിക്കു നിര്‍ണായക പങ്കുണ്ടായിരുന്നു. പ്രക്ഷോഭത്തിനു സംഘടനാപരമായി നേതൃത്വം നല്‍കിയതു ജമാഅത്തെയാണെന്നു കരുതപ്പെടുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന്‌ അവാമി ലീഗിനെ വിലക്കുക കൂടി ചെയ്‌തതോടെ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ മുന്നേറ്റമുണ്ടാക്കുമെന്നാണു കരുതപ്പെട്ടത്‌.ബി.എന്‍.പി. നേതാവ്‌ താരിഖ്‌ റഹ്‌മാന്‍ തെരഞ്ഞെടുപ്പ്‌ കളത്തിലേക്കിറങ്ങിയതും വളരെ വൈകിയാണ്‌. ഈ കാലതാമസത്തിന്റെ പ്രയോജനവും ജമാഅത്തിനാണു ലഭിച്ചത്‌. എന്നാല്‍, പ്രചാരണം ശക്‌തമായതോടെ ജമാഅത്ത്‌ പ്രതീക്ഷയര്‍പ്പിച്ചിരുന്ന പല വോട്ട്‌ബാങ്കുകളും ബി.എന്‍.പിയിലേക്കു നീങ്ങി. കഴിഞ്ഞ വര്‍ഷം ജൂലൈയിലെ പ്രക്ഷോഭത്തിന്‌ നേതൃത്വം നല്‍കിയ യുവാക്കള്‍ ജമാഅത്തിനേക്കാള്‍ ബി.എന്‍.പിക്ക്‌ വോട്ട്‌ ചെയ്‌തു. വനിതാ വോട്ടര്‍മാരും ജമാഅത്ത്‌ നേതൃത്വം പ്രതീക്ഷിച്ചയത്ര പാര്‍ട്ടിയിലേക്കെത്തിയില്ല. ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ സമൂഹങ്ങളും ബി.എന്‍.പിക്കു പിന്നില്‍ അണിനിരന്നു. തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ തീരുമാനിച്ച അവാമി ലീഗ്‌ വോട്ടര്‍മാരും ബി.എന്‍.പിക്കാണ്‌ വോട്ടുചെയ്‌തത്‌.
അമേരിക്കന്‍ നയതന്ത്രജ്‌ഞര്‍ ജമാഅത്തുമായി ബന്ധം സ്‌ഥാപിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതും പാര്‍ട്ടിക്കു തിരിച്ചടിയായി. ജമാഅത്ത്‌ ഇസ്ലാമിക നിയമത്തിന്റെ വ്യാഖ്യാനം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുമെന്ന ആശങ്കകളെ ഒരു അമേരിക്കന്‍ നയതന്ത്രജ്‌ഞന്‍ കുറച്ചുകാണിച്ചതായും വാഷിങ്‌ടണ്‍ പോസ്‌റ്റ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. ജമാഅത്ത്‌ അമേരിക്കയുമായി രഹസ്യധാരണയിലെത്തിയെന്നും അത്തരമൊരു നീക്കം ബംാദേശിന്റെ സമാധാനത്തിനും സ്‌ഥിരതയ്‌ക്കും പരമാധികാരത്തിനും അപകടമുണ്ടാക്കുമെന്നുമായിരുന്നു ബി.എന്‍.പിയുടെ പ്രചാരണം.

പ്രതിച്‌ഛായ

മാറ്റാന്‍ ശ്രമം

1941-ല്‍ ഇസ്ലാമിക പണ്ഡിതനായ സയ്യിദ്‌ അബുല്‍ അലാ മൗദൂദി സ്‌ഥാപിച്ച ജമാഅത്തെ ഇസ്ലാമി, 1971-ലെ വിമോചന യുദ്ധത്തില്‍ ബംാദേശിന്റെ സ്വാതന്ത്ര്യത്തെ എതിര്‍ക്കുകയും പടിഞ്ഞാറന്‍ പാകിസ്‌താനോടൊപ്പം നില്‍ക്കുകയും ചെയ്‌തിരുന്നു. ആയിരക്കണക്കിനാളുകളെ കൊന്നൊടുക്കുകയും സ്‌ത്രീകളെ ബലാത്സംഗം ചെയ്യുകയും ഹിന്ദു സമൂഹത്തെ ലക്ഷ്യംവയ്‌ക്കുകയും ചെയ്‌തതായി ആരോപിക്കപ്പെടുന്ന റസാക്കര്‍, അല്‍-ബദര്‍, അല്‍-ഷാംസ്‌ തുടങ്ങിയ അര്‍ധസൈനിക ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നതില്‍ അതിന്റെ നേതാക്കള്‍ ഉള്‍പ്പെട്ടിരുന്നതായാണ്‌ ആരോപണം.ബം?ാദേശിന്റെ രൂപീകരണത്തിനുശേഷം, രാഷ്‌ട്രീയ ആവശ്യങ്ങള്‍ക്കായി മതത്തെ ദുരുപയോഗം ചെയ്‌തതിന്‌ 1972-ല്‍ പാര്‍ട്ടിയെ നിരോധിച്ചു. 1979-ല്‍ നിരോധനം പിന്‍വലിച്ചു. പിന്നീട്‌ ജമാഅത്തെ ബി.എന്‍.പിയുമായി സഖ്യത്തിലേര്‍പ്പെടുകയും മന്ത്രിസ്‌ഥാനങ്ങള്‍ വഹിക്കുകയും ചെയ്‌തു.2009 മുതല്‍ 2024 വരെ ഷെയ്‌ഖ്‌ ഹസീനയുടെ സര്‍ക്കാരിനു കീഴില്‍, ജമാഅത്ത്‌ നേതാക്കള്‍ അന്താരാഷ്‌ട്ര കുറ്റകൃത്യ ൈട്രബ്യൂണലില്‍ വിചാരണ നേരിട്ടു. 2013-ല്‍, ഭരണഘടനയ്‌ക്ക്‌ വിരുദ്ധമാണെന്ന്‌ ചൂണ്ടിക്കാട്ടി ബംാദേശ്‌ ഹൈക്കോടതി ജമാഅത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി. ഈ കാലയളവില്‍ അതിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ 'ഇസ്ലാമി ഛത്ര ശിബിര്‍' സജീവമായി തുടര്‍ന്നു. എതിരാളികളുമായി ഏറ്റുമുട്ടുകയും മദ്രസകളെ സ്വാധീനിക്കുകയും ചെയ്‌തു. രാഷ്‌ട്രീയമായി ഒറ്റപ്പെട്ടിരുന്നു ജമാഅത്തെ 2024 ജൂലൈയിലെ പ്രക്ഷോഭത്തിനുശേഷമാണു വീണ്ടും സജീവമായത്‌.
ഫാസിസ്‌റ്റ്‌ വിരുദ്ധ സമീപനമുള്ള, ന്യൂനപക്ഷ അവകാശങ്ങള്‍ക്കായി വാദിക്കുന്ന പാര്‍ട്ടിയായി സ്വയം അവതരിപ്പിച്ചു. ആദ്യമായി ഹിന്ദു സ്‌ഥാനാര്‍ഥിയെ നിര്‍ത്തി. 10 പാര്‍ട്ടികള്‍ ഉള്‍പ്പെട്ട സഖ്യത്തിനു നേതൃത്വം നല്‍കിക്കൊണ്ടാണ്‌ ഇക്കുറി തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്‌. കടുത്ത യാഥാസ്‌ഥിതിക പ്രസ്‌ഥാനമെന്ന പ്രതിച്‌ഛായ മാറ്റാനും ശ്രമം നടത്തി. എന്നാല്‍, ശരീഅത്ത്‌ അധിഷ്‌ഠിത നിയമങ്ങള്‍ക്കുവേണ്ടിയുള്ള ജമാഅത്തിന്റെ വാദങ്ങള്‍, വനിതകളുടെ അവകാശങ്ങളോടുള്ള എതിര്‍പ്പ്‌, വിദ്യാര്‍ഥി വിഭാഗവുമായി ബന്ധപ്പെട്ട രാഷ്‌ട്രീയ അക്രമ ആരോപണങ്ങള്‍, ന്യൂനപക്ഷങ്ങളുടെ ആശങ്കകള്‍, നേതാക്കള്‍ക്കെതിരായ സാമ്പത്തിക ദുരുപയോഗ ആരോപണങ്ങള്‍ തുടങ്ങിയവ ജമാഅത്തെയ്‌ക്കെതിരായി ജനവികാരം രൂപപ്പെടാന്‍ കാരണമായിട്ടുണ്ട്‌.

Ads by Google
Saturday 14 Feb 2026 11.49 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW