-->
മോട്ടിവേഷണൽ സ്പീക്കറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മുൻ പൊലിസ് ഉദ്യോഗസ്ഥൻ ഫിലിപ്പ് മമ്പാട് പോക്സോ കേസിൽ പിടിയിൽ. നിലമ്പൂര്‍ പൊലീസാണ് പതിനാറുകാരിയെ ഉപദ്രവിച്ചെന്ന പരാതിയിൽ അറസ്റ്റ് രേഖപ്പെടുത്തിയത്. മാനസിക വെല്ലുവിളി നേരിടുന്ന പതിനാറുകാരിയെ പീഡിപ്പിച്ചെന്നാണ് പരാതി.
കൗൺസിലിങ്ങിനായി ഫിലിപ്പ് മമ്പാടിനെ പെൺകുട്ടിയുടെ രക്ഷിതാക്കൾ ആശ്രയിച്ചിരുന്നു. ഇടക്കാലത്ത് രക്ഷിതാക്കളുടെ സമ്മതത്തോടുകൂടി പെൺകുട്ടി താമസിച്ചിരുന്നത് ഫിലിപ്പിൻ്റെ സംരക്ഷണയിലായിരുന്നു.
ഇതിനിടെ, പെൺകുട്ടിയുടെ രക്ഷിതാക്കൾ അറിയാതെ, കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് കൊണ്ടുപോയി ഉപദ്രവിച്ചു എന്നാണ് പരാതി. 2025 സെപ്റ്റംബര്‍ മൂന്ന്, നാല് തീയതികളിലാണ് കേസിന് ആധാരമായ സംഭവമുണ്ടായത്. രക്ഷിതാക്കളുടെ അറിവില്ലാതെ അതിജീവിതയെ കൊണ്ടുപോയി, പീഡനം, പോക്സോ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.