-->
ആഗോള അയ്യപ്പ സംഗമം നടത്തിപ്പിന്റെ കണക്കില്‍ പ്രതിരോധത്തിലായതോടെ, വിവാദങ്ങളില്‍ നിന്ന് തലയൂരാന്‍ സര്‍ക്കാരും , ദേവസ്വം ബോര്‍ഡും. ചൊവാഴ്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നിര്‍ണായക യോഗം ചേരും. മുഴുവന്‍ കണക്കുകളുമായി എത്താന്‍ കരാര്‍ കമ്പനിക്ക് നിര്‍ദേശം നല്‍കി. പ്രഖ്യാപിച്ച തുക ഉടന്‍ നല്‍കണമെന്ന് സ്‌പോണ്‍സേഴിനോട് ആവശ്യപ്പെടും.
ഈമാസം 17നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് യോഗം. ഊരാളുങ്കലിന് കീഴിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫ്രക്ച്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് മുഴുവന്‍ കണക്കുകളുമായി എത്താന്‍ നിര്‍ദേശം നല്‍കിയത്. ബോര്‍ഡിനായി ഓഡിറ്റിംഗ് നടത്തിയ വിജയന്‍ ആന്‍ഡ് അസോസിയേറ്റ് എന്ന സ്ഥാപനവും യോഗത്തില്‍ പങ്കെടുക്കും. കണക്കുകളിലെ പൊരുത്തക്കേടുകളില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി വിശദീകരണം തേടിയിരുന്നു.
നിയമസഭയുടെ നടപ്പ് സമ്മേളനത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉന്നയിച്ച നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിന് ദേവസ്വം മന്ത്രി നല്‍കിയ മറുപടിയും ദേവസ്വം ബോര്‍ഡ് ഹൈകോടതിയില്‍ നല്‍കിയ റിപോര്‍ട്ടും തമ്മിലാണ് പ്രകടമായവൈരുദ്ധ്യം നിലനില്‍ക്കുന്നത്.ആഗോള അയ്യപ്പസംഗമത്തിന് സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ പണം അനുവദിച്ചിട്ടുണ്ടോയെന്നായിരുന്നു തിരുവഞ്ചൂരിന്റെ ചോദ്യം. സ്‌പോണ്‍സര്‍മാരെ കണ്ടെത്തി ആഗോള അയ്യപ്പ സംഗമം നടത്താനാണ് നിശ്ചയിച്ചിരുന്നതെങ്കിലും തുക കണ്ടെത്തുന്നതില്‍ കാലതാമസം നേരിട്ടതിനാല്‍ ദേവസ്വം ബോര്‍ഡ് അഡ്വാന്‍സായി തുക ചെലവഴിച്ചു.
റീലിജയസ് കണ്‍വന്‍ഷനുകള്‍ നടത്താന്‍ ബോര്‍ഡിന്റെ ബജറ്റില്‍ വകയിരുത്തിയിരുന്ന തുകയാണ് അഡ്വാന്‍സായി ചെലവിട്ടതെന്നും സ്‌പോണ്‍സര്‍മാര്‍ വാഗ്ദാനം ചെയ്ത തുക ലഭിച്ചപ്പോള്‍ അഡ്വാന്‍സ് തുക അക്കൗണ്ടിലേക്ക് തിരിച്ച് അടച്ചുവെന്നായിരുന്നു ദേവസ്വം മന്ത്രി വി.എന്‍.വാസവന്‍ രേഖാമൂലം നല്‍കിയ ഉത്തരം. എന്നാല്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ നല്‍കിയ റിപോര്‍ട്ടില്‍ പണം തിരികെ വന്നിട്ടില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെയും ബോര്‍ഡിന്റെയും മറുപടിയിലുളള ഈ വൈരുധ്യത്തിന് അധികൃതര്‍ക്ക് കൃത്യമായ വിശദീകരണമില്ല.