-->
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശ വനിതയിൽ നിന്ന് പിടികൂടിയ മയക്ക് മരുന്ന് കോടികൾ വില വരുന്ന കൊക്കെയ്ൻ ആണെന്ന് കണ്ടത്തി. ജനുവരി 26നാണ് ഖത്തർ എയർവേയ്‌സ് വിമാനത്തിൽ ദോഹ വഴി എത്തിയ ടോഗ സ്വദേശിനി ഔറോ അഗോറോ ലാറ്റിഫാദോ(44) നാല് കിലോ മയക്ക് മരുന്നുമായി വിമാനത്താവളത്തിൽ പിടിയിലായത്. വിമാനത്താവളത്തിലെ കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് അടുത്തിടെ നടത്തിയിട്ടുള്ളതിൽ ഏറ്റവും വലിയ മയക്ക് മരുന്ന് വേട്ടയാണിത്.
ഇവരുടെ കൈവശമുണ്ടായിരുന്നത് മെതാക്വലോൺ ആണെന്നായിരുന്നു പ്രാഥമിക നിഗമനം. വിമാനത്താവളത്തിലെ കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് ഇവയുടെ സാംപിൾ വിശദമായ പരിശോധനയ്ക്ക് ലാബിലേക്ക് അയച്ചിരുന്നു. പരിശോധനയിൽ ഇത് കൊക്കെയ്ൻ ആണെന്ന് കണ്ടെത്തുകയും ചെയ്തു. അന്താരാഷ്ട്ര വിപണിയിൽ ഈ കൊക്കെയ്‌ന് 40 കോടിയോളം രൂപ വില വരുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.