-->
ഹൈദരാബാദ്: തെലങ്കാനയിലെ നാഗർകർണൂൽ ജില്ലയിൽ അമ്മായിയമ്മയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ മരുമകൻ അറസ്റ്റിൽ. നാഗർകർണൂൽ ജില്ലയിലെ കൽവാകുർത്തി മണ്ഡലത്തിൽ ഫെബ്രുവരി 8-നാണ് സംഭവം. അറുപത്തിയഞ്ചു വയസ്സുള്ള വൃദ്ധയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നാൽപ്പതുകാരനായ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
മദ്യപാനത്തിന് അടിമയായ പ്രതി വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്താണ് ഭാര്യയുടെ അമ്മയെ ആക്രമിച്ചത്. ക്രൂരമായ ലൈംഗിക അതിക്രമത്തിന് ശേഷം ഇയാൾ വൃദ്ധയെ മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. പ്രതിയുടെ ഭാര്യയാണ് സംഭവത്തിൽ പോലീസിൽ പരാതി നൽകിയത്. മദ്യലഹരിയിലാണ് പ്രതി ഈ ക്രൂരകൃത്യം ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.
മർദ്ദനമേറ്റതാണ് മരണകാരണമെന്നാണ് പോലീസിന്റെ സംശയം. കൃത്യമായ മരണകാരണം കണ്ടെത്താൻ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. കൽവാകുർത്തി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ കസ്റ്റഡിയിലെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.