-->
ഇസ്ലാമാബാദ്: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരം ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിൽനിന്ന് പാകിസ്താൻ പിന്മാറി. ഫെബ്രുവരി 15ന് നടക്കുന്ന ഗ്രൂപ്പ് എ മത്സരത്തിൽ പാകിസ്താൻ ഇന്ത്യക്കെതിരെ ഇറങ്ങും. ഇന്ത്യക്കെതിരേ കളിക്കാൻ പാക് ടീമിന് പാക് സർക്കാർ അനുമതി നൽകി. ഇന്ത്യയിലേക്ക് വരാൻ വിസമ്മതിച്ചതിനെ തുടർന്ന് ട്വന്റി20 ലോകകപ്പിൽനിന്ന് പുറത്താക്കപ്പെട്ട ബംഗ്ലാദേശിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് നേരത്തേ പാകിസ്താൻ ബഹിഷ്‌കരണം പ്രഖ്യാപിച്ചിരുന്നത്.
ലാഹോറിൽ നടന്ന പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പിസിബി), ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി), അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) എന്നിവരുടെ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പാകിസ്താൻ തീരുമാനം പിൻവലിച്ചത്. ‘ചർച്ചയുടെയും സൗഹൃദ രാജ്യങ്ങളുടെ അഭ്യർഥനയുടെയും അടിസ്ഥാനത്തിൽ, പാകിസ്താൻ സർക്കാർ പാകിസ്താൻ ദേശീയ ക്രിക്കറ്റ് ടീമിന് 2026 ഫെബ്രുവരി 15-ന് ഐസിസി പുരുഷ ടി20 ലോകകപ്പിലെ നിശ്ചയിച്ച മത്സരത്തിൽ കളിക്കാൻ നിർദ്ദേശം നൽകുന്നു.’- പ്രസ്താവനയിൽ പാക് സർക്കാർ വ്യക്തമാക്കി.
ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിക്കരുതെന്ന് ബംഗ്ലാദേശ് പാകിസ്താന് കത്തയച്ചിരുന്നു. ബിസിബിയുടെ അഭ്യർത്ഥന മാനിച്ചു കളിക്കുമെന്ന് പാകിസ്താൻ അറിയിച്ചതായാണ് റിപ്പോർട്ട്. ഫെബ്രുവരി 15ന് കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഐസിസിക്ക് ഉറപ്പുനൽകി.
ലോകകപ്പിൽ നിന്ന് പിന്മാറിയ ബംഗ്ലാദേശിനോടുള്ള പിന്തുണ അറിയിച്ചാണ് ഇന്ത്യയുമായുള്ള പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പാകിസ്താൻ ക്രിക്കറ്റ് പ്രഖ്യാപിച്ചത്. എന്നാൽ ഈ പിന്മാറ്റം ടൂർണമെന്‍റിന്‍റെ വരുമാനത്തെയും ലോകക്രിക്കറ്റിനെ തന്നെയും ബാധിക്കുമെന്നതിനാൽ മത്സരം നടത്താൻ ഐസിസി കടുത്ത സമ്മർദ്ദം ചെലുത്തിയിരുന്നു. ചർച്ചകൾക്കൊടുവിൽ ചില നിർണായക ധാരണകളിൽ ഇരുവിഭാഗവും എത്തിയതായാണ് സൂചന.