-->
ന്യൂഡല്‍ഹി: അമേരിക്കയുമായുള്ള വ്യാപാരക്കരാറില്‍ കര്‍ഷകതാത്‌പര്യങ്ങള്‍ പൂര്‍ണമായി സംരക്ഷിക്കുമെന്നു കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍. കരാര്‍ ആത്യന്തികമായി കര്‍ഷകരെ സഹായിക്കുന്നതാണ്. ഇന്ത്യന്‍ കാര്‍ഷികോത്‌പന്നങ്ങള്‍ക്കു യു.എസ്. വിപണിയില്‍ മികച്ച വില ലഭിക്കുമെന്നും അതിലൂടെ കര്‍ഷകരുടെ വരുമാനം വര്‍ധിക്കുമെന്നും മന്ത്രി അവകാശപ്പെട്ടു.
ആഗോളവിപണിയില്‍ ഇന്ത്യയുടെ സാന്നിധ്യം വിപുലമാകുകയാണ്. പൂജ്യം തീരുവ, പൂജ്യം നികുതി തീരുമാനങ്ങളുടെ ആനുകൂല്യം കയറ്റുമതിക്കാര്‍ക്കും കര്‍ഷകര്‍ക്കും സൂക്ഷ്‌മ, ഇടത്തരം, ചെറുകിടസംരംഭകര്‍ക്കും ലഭിക്കും. ഇന്ത്യ-യു.എസ്. ഇടക്കാല വ്യാപാരക്കരാറിലൂടെ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് 30 ലക്ഷം കോടി ഡോളറിന്റെ വിപണി തുറന്നുകിട്ടുമെന്നും മന്ത്രി പറഞ്ഞു.
പകരത്തീരുവ കുറയ്‌ക്കാനുള്ള ഉപാധിയായി, റഷ്യയില്‍നിന്ന് എണ്ണ വാങ്ങരുതെന്ന യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശത്തെക്കുറിച്ചുള്ള ചോദ്യത്തിന്, അത് വിദേശകാര്യമന്ത്രാലയം കൈകാര്യം ചെയ്യേണ്ട വിഷയമാണെന്നായിരുന്നു ഗോയലിന്റെ മറുപടി. അമേരിക്കയില്‍നിന്നു ക്രൂഡ് ഓയില്‍ അഥവാ എല്‍.എന്‍.ജി, എല്‍.പി.ജി. എന്നിവ വാങ്ങുന്നത് ഇന്ത്യയുടെ തന്ത്രപ്രധാനമായ താത്‌പര്യമാണ്. ഊര്‍ജസ്രോതസുകള്‍ വൈവിധ്യവത്‌കരിക്കുന്നതിന്റെ ഭാഗമാണത്. എന്നാല്‍, വാങ്ങുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതു കമ്പനികളാണ്. ആര്, എവിടെനിന്ന്, എന്ത് വാങ്ങണമെന്ന കാര്യം കരാറിലില്ല. അത് താത്‌പര്യങ്ങളുടെ അടിസ്‌ഥാനത്തിലാണെന്നതാണ് സ്വതന്ത്രവ്യാപാരക്കരാറുകളുടെ പ്രത്യേകതയെന്നും ഗോയല്‍ ചൂണ്ടിക്കാട്ടി.