Saturday, March 14, 2026 Last Updated 17 Min 55 Sec ago English Edition
Todays E paper
Ads by Google
Sunday 08 Feb 2026 08.10 AM

മണിയന്‍പിള്ള രാജു ഉള്‍പ്പെട്ട വാഹനാപകടകേസ്: പോലീസിന് വീഴ്ചയില്ലെന്ന് ഡിസിപി റിപ്പോര്‍ട്ട്

maniyanpilla-raju, accident, case, police

തിരുവനന്തപുരം: നടന്‍ മണിയന്‍പിള്ള രാജു ഉള്‍പ്പെട്ട വാഹനാപകട കേസില്‍ പോലീസിന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് ഡിസിപിയുടെ റിപ്പോര്‍ട്ട്. ബോധപൂര്‍വമായ അലംഭാവം ഉണ്ടായില്ലെന്നും അപകടമുണ്ടായി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വാഹനം ആരുടേതാണ് എന്നതടക്കമുള്ള വിവരങ്ങള്‍ പോലീസ് കണ്ടെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അപകട വിവരം മണിയന്‍പിള്ള രാജു പോലീസിനെ അറിയിച്ചിരുന്നില്ലെന്ന് ഡിസിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അപകട വിവരം സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും അറിയിച്ച ശേഷം മണിയന്‍പിള്ള രാജു തന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കുകയായിരുന്നു.

സ്‌റ്റേഷനിലെ ലാന്‍ഡ് ഫോണ്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ചതില്‍ നിന്ന് മണിയന്‍പിള്ള രാജു നേരിട്ട് വിളിച്ചതായി കണ്ടെത്തിയിട്ടില്ല. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് മണിയന്‍പിള്ള രാജുവിനെ നിരന്തരം ബന്ധപ്പെടുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിവരം അറിഞ്ഞ ശേഷം രാത്രിയോടെ തന്നെ പോലീസ് സംഘം മണിയന്‍പിള്ള രാജുവിന്റെ വീട്ടില്‍ എത്തിയിരുന്നു. എന്നാല്‍ നടന്‍ വീട്ടിലുണ്ടായിരുന്നില്ല. ഇതോടെ മടങ്ങിപ്പോയ പൊലീസ് വീണ്ടും മണിയന്‍പിള്ളയുടെ വീട്ടിലെത്തി. വീട് കുത്തിതുറന്നോ മറ്റോ പ്രതിയെ കസ്റ്റഡിയിലെടുക്കേണ്ട സാഹചര്യം ഇല്ലായിരുന്നു എന്നാണ് മ്യൂസിയം സിഐ നല്‍കിയ മൊഴി. അടുത്ത ദിവസം രാവിലെ വരെ പോലീസ് രാജുവിന്റെ വീടിന് മുന്നില്‍ തന്നെ ഉണ്ടായിരുന്നു. രാവിലെ മണിയന്‍പിള്ള രാജുവിനെ ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

അപകടവുമായി ബന്ധപ്പെട്ട് പോലീസിന് വീഴ്ച സംഭവിച്ചതായി ആരോപണുണ്ടായിരുന്നു. മണിയന്‍പിള്ള രാജുവിന് അനുകൂലമായി പോലീസ് നിലപാട് സ്വീകരിച്ചു എന്നായിരുന്നു ആരോപണം. സംഭവം നടന്ന് പിറ്റേദിവസം മാത്രമാണ് മണിയന്‍പിള്ള രാജു സ്‌റ്റേഷനില്‍ ഹാജരായതെന്നും മദ്യപിച്ചു എന്ന ആരോപണം നിലനില്‍ക്കെ മെഡിക്കല്‍ പരിശോധന വൈകിയെന്നും ആരോപണമുണ്ടായിരുന്നു. മണിയന്‍പിള്ള ഓടിച്ച വാഹനം കണ്ടെത്താന്‍ വൈകിയെന്നും വിമര്‍ശനമുണ്ടായിരുന്നു. വിഷയം അന്വേഷിക്കാന്‍ ഡിസിപി വിനോദിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഈ അന്വേഷണത്തിന് ശേഷമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

ഫെബ്രുവരി അഞ്ചിന് രാത്രി 9.30 ഓടെയായിരുന്നു ട്രിവാന്‍ഡ്രം ക്ലബ്ബിന് മുന്നില്‍ അപകടമുണ്ടായത്. ട്രിവാന്‍ഡ്രം ക്ലബ്ബില്‍ നിന്ന് ഇറങ്ങിയ മണിയന്‍പിള്ള രാജുവിന്റെ കാറിലേക്ക് അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിക്കുകയും ബൈക്കിലുണ്ടായിരുന്നവര്‍ തെറിച്ച് വീഴുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ മണിയന്‍പിള്ള രാജു വാഹനം നിര്‍ത്താതെ പോയി. ഭയംകൊണ്ടായിരുന്നു വാഹനം നിര്‍ത്താതിരുന്നതെന്നും സുഹൃത്തുക്കളെ വിളിച്ച് ആംബുലന്‍സ് എത്തിക്കാന്‍ പറഞ്ഞതായും മണിയന്‍പിള്ള രാജു പിന്നീട് പ്രതികരിച്ചിരുന്നു. തൊട്ടടുത്ത ദിവസം രാവിലെ മണിയന്‍പിള്ള രാജു സ്‌റ്റേഷനില്‍ നേരിട്ട് ഹാജരായി. ഇതിന് ശേഷമായിരുന്നു വൈദ്യപരിശോധന നടന്നത്. ഇതിന് പിന്നാലെ മണിയന്‍പിള്ള രാജുവിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തുകയും ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു. അപകടത്തില്‍പ്പെട്ട വാഹനം പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW