Thursday, March 12, 2026 Last Updated 3 Min 0 Sec ago English Edition
Todays E paper
Ads by Google
Saturday 07 Feb 2026 11.34 PM

‘‘ദൈവം എന്നെ കൊണ്ടുപോയാലും എനിക്കിനി ഒരു ദുഃഖവുമില്ല’’ ; 20 രൂപ കൈക്കൂലിക്കേസില്‍ 30 വര്‍ഷം ജയില്‍വാസം; നിരപരാധിയെന്നു വിധി വന്ന്‌ അടുത്ത ദിവസം മരണം

uploads/news/2026/02/824409/Babubai.jpg

അഹമ്മദാബാദ്‌: 20 രൂപ കൈക്കൂലിക്കേസില്‍ 30 വര്‍ഷം ജയില്‍വാസം അനുഭവിച്ച പോലീസ്‌ കോണ്‍സ്‌റ്റബിള്‍ നിരപരാധിയെന്നു തെളിഞ്ഞു. ജയില്‍ മോചിതനായി തൊട്ടടുത്ത ദിവസം അദ്ദേഹത്തെത്തേടി മരണമെത്തി.
ഗുജറാത്ത്‌ പോലീസ്‌ ബാബുഭായ്‌ പ്രജാപതി എന്ന പോലീസ്‌ കോണ്‍സ്‌റ്റബിളിനാണ്‌ ആ ദുര്‍വിധി.
"എന്റെ ജീവിതത്തില്‍നിന്നു കളങ്കം നീങ്ങി. ദൈവം എന്നെ കൊണ്ടുപോയാലും എനിക്കിനി ഒരു ദുഃഖവുമില്ല"- കഴിഞ്ഞ 4 ന്‌ ഗുജറാത്ത്‌ ഹൈക്കോടതി നിരപരാധിയാണെന്ന്‌ വിധിച്ചശേഷം അദ്ദേഹം പറഞ്ഞു.
1996 -ലാണ്‌ കേസിനാസ്‌പദമായ സംഭവം. പോലീസ്‌ കോണ്‍സ്‌റ്റബിളായിരുന്ന ബാബുഭായ്‌ പ്രജാപതിക്ക്‌ അഹമ്മദാബാദിലായിരുന്നു ജോലി . അദ്ദേഹം 20 രൂപ കൈക്കൂലി വാങ്ങിയതായി ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്നു അഴിമതി നിരോധന നിയമപ്രകാരം കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു.
1997-ല്‍ സെഷന്‍സ്‌ കോടതിയില്‍ അദ്ദേഹത്തിനെതിരേ കുറ്റപത്രം സമര്‍പ്പിച്ചു. സാക്ഷി വിസ്‌താരം 2003-ല്‍ ആരംഭിച്ചു. 2004-ല്‍ സെഷന്‍സ്‌ കോടതി പ്രജാപതിയെ നാലു വര്‍ഷം തടവിനും 3,000 രൂപ പിഴയ്‌ക്കും ശിക്ഷിച്ചു.
ഗുജറാത്ത്‌ ഹൈക്കോടതിയില്‍ പ്രജാപതി സെഷന്‍സ്‌ കോടതി വിധിയെ ചോദ്യം ചെയ്‌തു. തുടര്‍ന്ന്‌, അദ്ദേഹത്തിന്റെ അപ്പീല്‍ 22 വര്‍ഷം കോടതിയില്‍ തുടര്‍ന്നു. കഴിഞ്ഞ 4-ന്‌ അദ്ദേഹം നിരപരാധിയാണെന്നു ഹൈക്കോടതി വിധിച്ചു.
സാക്ഷി മൊഴികളില്‍ ഗുരുതരമായ വൈരുദ്ധ്യങ്ങളുണ്ടെന്നും കുറ്റപത്രം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്നും കോടതി നിരീക്ഷിച്ചു.
മുഴുവന്‍ കേസും സംശയത്തിന്റെ അടിസ്‌ഥാനത്തിലാണെന്ന്‌ പ്രജാപതിയെ പ്രതിനിധീകരിച്ച അഭിഭാഷകന്‍ നിതിന്‍ ഗാന്ധി ഹൈക്കോടതിയില്‍ വാദിച്ചു. വിധിന്യായത്തിനുശേഷം, പ്രജാപതി തന്റെ അഭിഭാഷക ഓഫീസില്‍നിന്നു വീട്ടിലേക്ക്‌ മടങ്ങി. അടുത്ത ദിവസം തന്നെ അദ്ദേഹത്തെ സ്വാഭാവിക മരണം കീഴ്‌പ്പെടുത്തി.

Ads by Google
Saturday 07 Feb 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW