-->
ഇസ്ലാമാബാദ്/ധാക്ക: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്കെതിരേ മത്സരിക്കില്ലെന്ന പാകിസ്‌താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാട് മാറ്റമില്ലാതെ തുടരുന്നു.
ശനിയാഴ്‌ച രാവിലെ 11 മുതല്‍ കൊളംബോയില്‍ ഹോളണ്ടും പാകിസ്‌താനും തമ്മില്‍ നടക്കുന്ന മത്സരത്തോടെയാണു ലോകകപ്പിനു തുടക്കമാകുക. ഉച്ചയ്‌ക്ക് മൂന്ന് മുതല്‍ നടക്കുന്ന മത്സരത്തില്‍ സ്‌കോട്ട്‌ലന്‍ഡ് വെസ്‌റ്റിന്‍ഡീസിനെ നേരിടും. വൈകിട്ട് ഏഴ് മുതല്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യ യു.എസ്.എയെയും നേരിടും.
ഒരു ദിവസം മാത്രം ശേഷിക്കേ പാകിസ്‌താന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ഇന്ത്യക്കെതിരേ കളിക്കില്ലെന്ന് ആവര്‍ത്തിച്ചു. തങ്ങള്‍ക്ക് ഒരു നിലപാടേയുള്ളൂവെന്നും 15 ന് ശ്രീലങ്കയില്‍ ഇന്ത്യയ്‌ക്കെതിരേ നിശ്‌ചയിച്ച മത്സരം കളിക്കില്ലെന്നും ഷെരീഫ് വ്യക്‌തമാക്കി. ബഹിഷ്‌കരണം ഉചിതമായ തീരുമാനമാണെന്നും ബംഗ്ലദേശിനെ പിന്തുണയ്‌ക്കുന്നത് നിലപാടിന്റെ അടിസ്‌ഥാനത്തിലാണെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയില്‍ കളിക്കില്ലെന്നു നിലപാടെടുത്ത ബംഗ്ലദേശിനെ ലോകകപ്പില്‍നിന്നു പുറത്താക്കിയതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു തീരുമാനം.
ലോകകപ്പിലെ പാകിസ്‌താന്റെ മത്സരങ്ങളെല്ലാം ശ്രീലങ്കയിലാണ്. ലോകകപ്പിലെ ചില മത്സരങ്ങള്‍ ഒഴിവാക്കുന്നതു ശരിയായ നടപടിയല്ലെന്നു രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ പ്രസ്‌താവിച്ചു. സ്‌പോണ്‍സര്‍മാരെയും ഓഹരിയുടമകളെയും കൂടി പരിഗണിച്ചുള്ള രമ്യമായ പരിഹാരത്തിന് പി.സി.ബി. തയാറാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഐ.സി.സി. വ്യക്‌തമാക്കി. പി.സി.ബി. ഔദ്യോഗികമായ അറിയിപ്പ് നല്‍കുന്നതു കാത്തിരിക്കുകയാണെന്നും ഐ.സി.സി. വ്യക്‌തമാക്കി. പാക് തീരുമാനത്തിനെതിരേ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിലെ ഒരു വിഭാഗവും രംഗത്തെത്തി. ലോകകപ്പിലെ പ്രധാന ആകര്‍ഷണവും പരസ്യ വരുമാനം ഏറ്റവും ലഭിക്കുന്നതുമായ ഇന്ത്യ-പാക് മത്സരം ബഹിഷ്‌കരിക്കുന്നത് ക്രിക്കറ്റ് വ്യവസായത്തെ ബാധിക്കുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിലെ ഡയറക്‌ടര്‍മാരിലൊരാള്‍ പറഞ്ഞു. മത്സരം നടന്നില്ലെങ്കില്‍ ബംഗ്ലാദേശിനും വാര്‍ഷിക വിഹിതത്തില്‍ കുറവുണ്ടാകും. അത്തരം നഷ്‌ടമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. ഐ.സി.സി. നല്‍കുന്ന വാര്‍ഷിക വരുമാനത്തെ സാരമായി ബാധിക്കാന്‍ പോകുന്ന തീരുമാനമാണ് പാകിസ്‌താന്റേത്.