-->
കൊച്ചി: ശബരിമല കട്ടിളപ്പാളികളിലെ സ്വര്‍ണം കവര്‍ന്നതു രാസലായനി ഉപയോഗിച്ചെന്ന് പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്.ഐ.ടി.) നിഗമനം.
സ്വര്‍ണ്ണം വേര്‍തിരിക്കുന്ന രാസലായനിയില്‍ കട്ടിളപ്പാളി മുക്കിവച്ചു ചെമ്പില്‍ പൂശിയ സ്വര്‍ണ്ണം മുഴുവനും വേര്‍തിരിക്കുകയായിരുന്നു. പിന്നീടു ചെമ്പുപാളിയില്‍ നിക്കല്‍ പൂശിയശേഷം വീണ്ടും സ്വര്‍ണ്ണം ഇലക്‌ട്രോ പ്ലേറ്റിങ് ചെയ്യഒകയായിരുന്നു. എന്നാല്‍, എടുത്ത സ്വര്‍ണ്ണത്തില്‍നിന്ന് ഒരു ഭാഗം മാത്രമേ തിരിച്ചു പൂശിയുള്ളൂവെന്നാണു സംശയിക്കുന്നത്.
കട്ടിളപ്പാളികളിലെ സ്വര്‍ണം കട്ടെങ്കിലും പാളികള്‍ ആകെ മാറ്റിയിട്ടില്ലെന്നാണു വി.എസ്.എസ്.സി. ശാസ്‌ത്രജ്‌ഞരുടെ മൊഴി. ശബരിമല കട്ടിളപാളികള്‍ മാറ്റിയിട്ടില്ലെന്നും കവര്‍ന്നതു ചെമ്പ് പാളികള്‍ പൊതിഞ്ഞ സ്വര്‍ണമാണെന്നും ശാസ്‌ത്രജ്‌ഞര്‍ സ്‌ഥിരീകരിച്ചിരുന്നു.
പൂശിയസ്വര്‍ണം എത്രയെന്നു വിവരമില്ലാത്തതിനാല്‍, രാസലായനി ഉപയോഗിച്ചു വേര്‍തിരിച്ചു കവര്‍ന്നെടുത്ത സ്വര്‍ണം എത്രയെന്നും എസ്.ഐ.ടിക്കു കണ്ടെത്താനായിട്ടില്ല. ശബരിമല ക്ഷേത്രത്തിന്റെ മേല്‍ക്കൂര മാത്രം സ്വര്‍ണം പൂശാനാണ് ഉദ്ദേശിച്ചിരുന്നത്. മേല്‍ക്കൂര പൂശിയശേഷം ബാക്കിവന്ന സ്വര്‍ണ്ണമാണു ദ്വാരപാലക ശില്‍പത്തിലും കട്ടിളയിലും പൂശിയത്. മഹസര്‍ ഉണ്ടെന്നല്ലാതെ എത്ര അളവു സ്വര്‍ണം പൂശിയതെന്നതിനു രേഖയില്ല.
കട്ടിളപാളി കൊടുത്തുവിട്ടതിനാണു തന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്കെതിരേ കേസുള്ളത്. സ്വര്‍ണം മോഷ്‌ടിച്ചുവെന്നതിനു കേസില്ല. ഈ സാഹചര്യത്തില്‍ ശാസ്‌ത്രജ്‌ഞരുടെ മൊഴിയുടെ അടിസ്‌ഥാനത്തില്‍ ഈ കേസിലെ പ്രതികള്‍ക്കും ജാമ്യം ലഭിക്കുന്ന സ്‌ഥിതിയാണ്. ഇപ്പോഴുള്ളത് ഒറിജിനല്‍ ചെമ്പ് പാളികള്‍ തന്നെയാണ്. പാളികളില്‍ ഉണ്ടായത് രാസഘടനാ മാറ്റമെന്ന മൊഴിയുടെ വിശദാംശങ്ങള്‍ എസ്.ഐ.ടി ഹൈക്കോടതിയെ അറിയിക്കും.
മെര്‍ക്കുറിയും അനുബന്ധ രാസലായനികളും ചേര്‍ത്തതിലുള്ള ഘടനാവ്യതിയാനമാണ് പാളികള്‍ക്കുണ്ടായ മാറ്റത്തില്‍ കാരണമെന്നാണ് വി.എസ്.എസ്.ഇ. ശാസ്‌ത്രജ്‌ഞര്‍ വിശദീകരിക്കുന്നത്. പാളികള്‍ മാറ്റി പുതിയവ വെച്ചതെന്നു സ്‌ഥിരീകരിക്കാന്‍ തെളിവില്ലെന്നും ശാസ്‌ത്രജ്‌ഞര്‍ പറയുന്നു. പോറ്റി കൊണ്ടുപോയി തിരികെയെത്തിച്ച പാളികളില്‍ സ്വര്‍ണം ഗണ്യമായി കുറഞ്ഞവെന്നുമാണ് വ്യക്‌തമാകുന്നത്.
കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്ന സാഹചര്യത്തില്‍ കുറ്റപത്രം ഈ മാസം നല്‍കാനാവില്ലെന്നാണു അന്വേഷണസംഘം പറയുന്നത്. രണ്ടാഴ്‌ചയ്‌ക്കകം കുറ്റപത്രം സമര്‍പ്പിക്കാനാണു ഉദ്ദേശിക്കുന്നത്. സാധാരണരീതിയില്‍ അന്വേഷിക്കാവുന്ന കേസല്ലിതെന്നും കൂടുതല്‍ പരിശോധന ആവശ്യമാണെന്നും സംഘം പറയുന്നു. നഷ്ടപ്പെട്ട സ്വര്‍ണ്ണം പൂര്‍ണ്ണമായും വീണ്ടെടുക്കാന്‍ കഴിയില്ലെന്നാണു എസ്.ഐ.ടിയുടെ വിലയിരുത്തല്‍.
സ്‌പെഷല്‍ പ്രോസിക്യൂട്ടറുടെ സഹായം തേടും
അതിനിടെ ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറെ ആവശ്യപ്പെടാന്‍ എസ്.ഐ.ടി. ഇതിനായി രണ്ട് അംഗങ്ങളുടെ പാനല്‍ എസ്.ഐ.ടി കൈമാറും. ലോകായുക്‌ത പ്രോസിക്യൂട്ടര്‍ ചന്ദ്രശേഖരന്‍ നായര്‍, വിജിലന്‍സ് സ്‌പെഷല്‍ ജി.പി. എ. രാജേഷ് എന്നിവരാണ് പട്ടികയിലുള്ളത്. കുറ്റപത്രം കാര്യക്ഷമമാക്കാന്‍ പ്രോസിക്യൂട്ടര്‍മാരുടെ നിയമസഹായം വേണമെന്ന് എസ്.ഐ.ടി. ഹൈകോടതിയെ അറിയിക്കുകയായിരുന്നു.
ഉദ്യോഗസ്‌ഥ വീഴ്‌ച തെളിയിക്കാന്‍ കൂടുതല്‍ നിയമസഹായം വേണമെന്നും എസ്.ഐ.ടി. ആവശ്യപ്പെട്ടു. ഹൈക്കോടതിയെ അറിയിച്ച ശേഷമായിരിക്കും തീരുമാനം. കട്ടിളപാളി, ദ്വാരപാലക പാളി കേസുകളില്‍ പ്രത്യേകം സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍മാരെ നിയമിക്കാനുള്ള സാധ്യതയും തേടും.
ജെബി പോള്‍