-->
തിരുവനന്തപുരം: കണ്ണൂരിനു പുറമെ തിരുവനന്തപുരത്തും രക്‌തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദം. ഫണ്ട് തട്ടിപ്പിനു തരംതാഴ്‌ത്തിയ നേതാവിനു വീണ്ടും പദവി നല്‍കിയെന്നും മന്ത്രി വി. ശിവന്‍കുട്ടിയാണ് ഇതിന് പിന്നിലെന്നും ആരോപണം.
രക്‌തസാക്ഷി ഫണ്ടില്‍ നിന്ന് മുന്‍ ലോക്കല്‍ സെക്രട്ടറി രവീന്ദ്രന്‍ അഞ്ച് ലക്ഷം വകമാറ്റിയെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. തുടര്‍ന്നു തരംതാഴ്‌ത്തിയ ലോക്കല്‍ സെക്രട്ടറിക്ക് സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി പദവി നല്‍കിയെന്നാണു പരാതി. 2008 ല്‍ വഞ്ചിയൂരില്‍ കൊല്ലപ്പെട്ട വിഷ്‌ണുവിന്റെ പേരിലാണു പാര്‍ട്ടി ഫണ്ട് സ്വരൂപിച്ചത്.
ആരോപണത്തിനു പിന്നാലെ വിഷ്‌ണുവിന്റെ സഹോദരന്‍ വിനോദ് സി.പി.എം. വിടാന്‍ ഒരുങ്ങുകയാണ്. പത്തുലക്ഷം രൂപയാണ് രക്ഷസാക്ഷി ഫണ്ടായി സ്വരൂപിച്ചിരുന്നെന്ന് വിനോദ് പറഞ്ഞു. 'അഞ്ചു ലക്ഷം രൂപ അമ്മയുടെ പേരില്‍ നല്‍കി. ബാക്കി അഞ്ചു ലക്ഷം പാര്‍ട്ടിയുടെ അക്കൗണ്ടില്‍ സൂക്ഷിച്ചു.
ഈ പണം രവീന്ദ്രന്‍ സ്വന്തം കാര്യങ്ങള്‍ക്ക് ഉപയോഗിച്ചു. ഇക്കാര്യം 15 വര്‍ഷം കഴിഞ്ഞാണ് ഞങ്ങള്‍ അറിഞ്ഞത്.
പരാതി നല്‍കിയതിന്റെ അടിസ്‌ഥാനത്തില്‍ രവീന്ദ്രനെ സ്‌ഥാനങ്ങളില്‍ നിന്ന് നീക്കുകയും തരംതാഴ്‌ത്തുകയും ചെയ്‌തു. പിന്നീട് ഇയാളെ സി.ഐ.ടി.യുവിന്റെ ജില്ലാ സെക്രട്ടറിയാക്കി. ഇത് ഞങ്ങള്‍ക്ക് അംഗീകരിക്കാന്‍ സാധിക്കില്ല.'- വിനോദ് പറഞ്ഞു. അതേസമയം, ആരോപണത്തില്‍ കഴമ്പില്ലെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി വി.ജോയ് പ്രതികരിച്ചു. ബാക്കിയുള്ള അഞ്ചു ലക്ഷം രൂപ കേസ് നടത്തിപ്പിനാണ് മാറ്റിവച്ചത്.
പാര്‍ട്ടി കമ്മിറ്റികളില്‍ ചര്‍ച്ച ചെയ്യാതെ വക്കീലന്മാര്‍ക്ക് പണം കൈമാറിയെന്നാണ് രവീന്ദ്രനെതിരേയുള്ള പരാതി. പുതിയ പദവി നല്‍കിയിട്ടില്ലെന്നും വി. ജോയ് പ്രതികരിച്ചു.