-->
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം ലഭിച്ച വാര്‍ത്തകളാണ് മാധ്യമങ്ങളില്‍ നിറയുന്നത്. വിദേശത്ത് ജോലി ചെയ്യുന്ന കോട്ടയം സ്വദേശിനിയെ വിവാഹ വാഗ്ദാനം നൽകി തിരുവല്ലയിലെ ഹോട്ടലിൽ എത്തിച്ച് ബലാത്സംഗം ചെയ്തു എന്നാണ് കേസ്. അറസ്റ്റിലായി പതിനെട്ടാം ദിവസമാണ് പത്തനംതിട്ട സെഷൻസ് കോടതി രാഹുലിന് ജാമ്യം അനുവദിച്ചത്. ഈ ജാമ്യം നീതികേടാണെന്ന് ഒരു കൂട്ടര്‍ പറയുമ്പോള്‍ മറ്റൊരു കൂട്ടര്‍ ഇതാണ് ശരിയെന്നും സോഷ്യല്‍ മീഡിയയിലൂടെ കുറിക്കുന്നുണ്ട്.
ഇപ്പോഴിതാ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം കിട്ടിയതിനുള്ള സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുകയാണ് രാഹുല്‍ ഈശ്വര്‍. സിനിമയിലെ മാസ് ഡയലോഗ് പങ്കുവെച്ചുകൊണ്ടാണ് രാഹുല്‍ ഈശ്വര്‍ തന്റെ പ്രതികരണം അറിയിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിനെ വേട്ടയാടാനാണ് ശ്രമിക്കുന്നതെന്നും എന്നാൽ അതെല്ലാം അതിജീവിച്ച് അദ്ദേഹം ശക്തമായി തിരിച്ചുവരുമെന്നും രാഹുല്‍ ഈശ്വര്‍ കുറിച്ചിട്ടുണ്ട്.
‘‘വന്തിട്ടെയെന്നു സൊല്ല്, തിരുമ്പി വന്തിട്ടെയെന്നു സൊല്ല്... എത്ര കാലം കള്ള കേസിൽ അകത്തിട്ടാലും അവൻ തിരിച്ചു വരും, സത്യം തെളിയിച്ചു തിരിച്ചടിക്കും...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് രാഹുല്‍ ഈശ്വര്‍ സോഷ്യല്‍ മീഡിയയിലൂടെ തന്റെ സന്തോഷം പങ്കിട്ടിരിക്കുന്നത്.
രണ്ട് വ്യത്യസ്തമായ രാഷ്ട്രീയ പാര്‍ട്ടികളില്‍ വിശ്വസിക്കുന്നവരായിട്ടു കൂടി ആദ്യം മുതല്‍ക്കേ രാഹുല്‍ മാങ്കൂട്ടത്തലിനെ പിന്തുണയ്ക്കുന്ന ഒരാളാണ് രാഹുല്‍ ഈശ്വര്‍. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യം പരാതി നൽകിയ യുവതിയെ സമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ നേരത്തെ രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെ ശക്തമായി അനുകൂലിക്കുന്നതിനിടെയാണ് പരാതിക്കാരിയെ അവഹേളിച്ച രാഹുല്‍ ഈശ്വറിന് 16 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്.
മൂന്നാം ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് പത്തനംതിട്ട സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. രണ്ടാഴ്ചയിൽ അധികമായി ജയിലിൽ കഴിയുകയായിരുന്നു രാഹുല്‍. ഡിജിറ്റൽ തെളിവുകളുടെ ആധികാരികത സംബന്ധിച്ച് പ്രോസിക്യൂഷൻ സംശയമുന്നയിച്ചതോടെ കഴിഞ്ഞ ദിവസം വിധി പറയുന്നതു മാറ്റിവച്ചിരുന്നു. പരാതിക്കാരിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമെന്ന് സ്ഥാപിക്കാനായിരുന്നു പ്രതിഭാഗത്തിന്റെ ശ്രമം.