-->
പൊതുനയ നിരൂപകൻ, തത്ത്വചിന്ത എഴുത്തുകാരൻ, അഭിഭാഷകൻ, ആക്ടിവിസ്റ്റ് എന്നീ നിലകളില്‍ സോഷ്യല്‍ മീഡിയയിലും ചര്‍ച്ചകളിലും നിറഞ്ഞു നില്‍ക്കുന്ന താരമാണ് രാഹുല്‍ ഈശ്വര്‍. പലപ്പോഴും തന്റെ നിലപാടുകളും അഭിപ്രായങ്ങളും തുറന്നു പറയുന്നതിന്റെ പേരില്‍ സൈബര്‍ അറ്റാക്കുകള്‍ വരെ രാഹുല്‍ ഈശ്വര്‍ നേരിട്ടിട്ടുണ്ട്. എങ്കിലും അതിലൊന്നും പതറാതെ തനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ ആരെയും പേടിക്കാതെ തുറന്നു പറയാന്‍ രാഹുല്‍ ഈശ്വര്‍ എപ്പോഴും മുന്നോട്ടു വരാറുണ്ട്.
ഇപ്പോഴിതാ പുരുഷ കമ്മീഷന് വേണ്ടി വാദിക്കുന്നതിന് അഡ്വക്കേറ്റ് ജയശങ്കർ ഉന്നയിച്ച പരിഹാസത്തിന് മറുപടി നല്‍കുകയാണ് രാഹുൽ ഈശ്വർ. യൂട്യൂബിൽ അഡ്വക്കേറ്റ് ജയശങ്കർ പങ്കുവെച്ച വീഡിയോകളിൽ രാഹുൽ ഈശ്വറിനെ കേരള ഗാന്ധിയെന്നടക്കം വിളിച്ച് പരിഹസിച്ചിരുന്നു. ജയിലിൽ വെച്ച് രാഹുൽ ഈശ്വർ നിരാഹാരം കിടന്നതടക്കം പറഞ്ഞായിരുന്നു ജയശങ്കറിന്റെ പരിഹാസം. ഇതിനാണ് തന്റെ യൂട്യൂബ് ചാനലില്‍ പങ്കിട്ട വീഡിയോയിലൂടെ രാഹുല്‍ ഈശ്വര്‍ മറുപടി പറഞ്ഞിരിക്കുന്നത്.
‘‘മഹാത്മാ രാഹുല്‍ ഈശ്വര്‍ എന്നും ആധുനിക ഗാന്ധിയെന്നുമൊക്കെ വിളിച്ച് പരിഹാസരൂപത്തിലുളള അഡ്വക്കേറ്റ് ജയശങ്കറിന്റെ വീഡിയോക്ക് ഉളള മറുപടിയാണിത്. ഹണിറോസിന്റെ കാര്യത്തില്‍ അടക്കം രണ്ട് മൂന്ന് തവണ എനിക്കെതിരെ അദ്ദേഹം വീഡിയോ ചെയ്തിട്ടുണ്ട്. മഹാത്മാ ഗാന്ധിയുടെ പാതയില്‍ പോകണം എന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍.
ഒരു മാസം മുന്‍പായിരുന്നു ആദ്യ വീഡിയോ. പുരുഷന്മാരായ ഗര്‍ഭിണികള്‍ക്ക് വേണ്ടി രാഹുല്‍ ഈശ്വര്‍ എന്നതായിരുന്നു ആ വീഡിയോ. പുരുഷന്മാരുടെ ആക്ടിവിസത്തെ എതിര്‍ക്കുന്ന വ്യക്തിയാണ് അദ്ദേഹം. ആ വീഡിയോയില്‍ കേരള ഗാന്ധിയെന്ന് തന്നെ വിളിക്കുന്നു. ഗാന്ധിയനെന്ന് അഭിമാനത്തോടെ പറയുന്ന വ്യക്തിയാണ് ഞാന്‍.
ജയിലില്‍ പോയപ്പോള്‍ ഞാന്‍ പച്ചവെള്ളം കുടിച്ച് ഉണ്ണാവ്രതം എടുത്തെന്ന് അദ്ദേഹം പറയുന്നു. ഞാന്‍ പച്ചവെള്ളം പോലും കുടിച്ചിട്ടില്ല. അത് പുരുഷ കമ്മീഷന് വേണ്ടി ആയിരുന്നു. പുരുഷാവകാശങ്ങള്‍ക്ക് വേണ്ടിയും വരും തലമുറയിലെ ആണ്‍കുട്ടികള്‍ക്കും വേണ്ടിയാണ്. ഇന്നും വേറൊരു വീഡിയോ എനിക്കെതിരെ ചെയ്തിട്ടുണ്ട്.
അഡ്വക്കേറ്റ് ജയശങ്കറിനോടുളള അഭ്യര്‍ത്ഥന ഗാന്ധിയുടെ പാതയില്‍ പോകണം എന്നാണ്. അല്ലാതെ ഈ നാടിന് വേറൊരു വഴിയില്ല. അല്ലാതെ ആയുധമെടുത്തോ പരസ്പരം കള്ളങ്ങള്‍ പറഞ്ഞ് കുടുക്കിയോ അല്ല. ആക്ഷേപ ഹാസ്യത്തെ ബഹുമാനത്തോടെ കാണുന്നു. മനസ്സിലാക്കേണ്ട ഒരു കാര്യം നൂറ് ശതമാനം പുരുഷന്മാരുടെ അവകാശത്തിന് വേണ്ടി പോരാടേണ്ട ഒരു സ്‌പേസ് ഉണ്ടാകണം.
ഇല്ലെങ്കില്‍ നാളെ ആരെയും കുടുക്കും. ജയശങ്കറിനേയും രാഹുല്‍ ഈശ്വറിനേയും കുടുക്കും. അത് അവസാനിക്കണം. അതിന് വേണ്ടിയാണ് നിരാഹാരം കിടന്നത്. ഉണ്ണാവ്രതം പോലും അല്ല. വെള്ളം പോലും ഇല്ലാതെയാണ് നാല് ദിവസം കഴിഞ്ഞത്. അതിന് ശേഷം ശരീരം ദുര്‍ബലമായി. ഡോക്ടര്‍ വന്ന് കിഡ്‌നിക്ക് അടക്കമുണ്ടായേക്കാവുന്ന പ്രശ്‌നങ്ങളെ കുറിച്ച് പറഞ്ഞു. ഞാനത് ചെയ്തത് വീട്ടില്‍ അരി മേടിക്കാനല്ല. നമ്മുടെ നാടിന് മക്കള്‍ക്ക് എല്ലാവര്‍ക്കും ഗുണമുളള ഒരു നാളെ ഉണ്ടാവണം. കള്ളക്കേസില്‍ ഉമ്മന്‍ചാണ്ടി സാറിനെ പോലും കുടുക്കാവുന്ന ഒരു അവസ്ഥ ഉണ്ടാവരുത്. സത്യത്തിനും നീതിക്കും വേണ്ടിയാണ് പൊരുതുന്നത്, അല്ലാതെ ഗര്‍ഭിണികളായ പുരുഷന്മാര്‍ക്ക് വേണ്ടിയല്ല...’’ വീഡിയോയില്‍ രാഹുല്‍ ഈശ്വര്‍ പറഞ്ഞു. രാഹുല്‍ ഈശ്വറിന്റെ വീഡിയോയ്ക്ക് താഴെ പതിവു പോലെ പിന്തുണച്ചും അനുകൂലിച്ചും നിരവധി പേര്‍ കമന്റുകള്‍ കുറിക്കുന്നുണ്ട്.