-->
ന്യൂഡല്‍ഹി: തീരുവ യുദ്ധം പ്രഖ്യാപിച്ച യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് ഇന്ത്യ- ഇ.യു. കരാര്‍ വേഗത്തിലാകാനുള്ള കാരണം. വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ച ഫലത്തിലേക്കു നീങ്ങിയത് ട്രംപ് തീരുവ യുദ്ധം പ്രഖ്യാപിച്ചതോടെയാണ്. ഗ്രീന്‍ലന്‍ഡിന്റെ പേരിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് യു.എസും ഇ.യുവും കൂടുതല്‍ അകന്നു.
27 അംഗ യൂറോപ്യന്‍ യൂണിയനും ഇന്ത്യയും ഏകദേശം 200 കോടി ജനങ്ങളുടെ വിപണി പ്രാതിനിധ്യമാണ് ഉറപ്പാക്കുന്നത്.
2007 ല്‍ ആണ് സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചര്‍ച്ചകള്‍ തുടങ്ങിയത്‌്. ഇന്ത്യയുടെ കാര്‍ഷിക, പാലുല്‍പ്പന്ന വിപണിയിലേക്കുള്ള പ്രവേശനം സംബന്ധിച്ച തര്‍ക്കങ്ങള്‍ മൂലം ചര്‍ച്ചകള്‍ പിന്നീട് തടസപ്പെട്ടു.
കോവിഡിനു ശേഷമുള്ള കാലഘട്ടവും റഷ്യ-യുൈക്രന്‍ സംഘര്‍ഷവും ആഗോള വിതരണ ശൃംഖലകളെ ബാധിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയില്‍ - 2022 ല്‍ ചര്‍ച്ചകള്‍ പുനരാരംഭിച്ചു. യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ താരിഫ് സമ്മര്‍ദങ്ങള്‍ക്കു പിന്നാലെ ചര്‍ച്ചകള്‍ക്കു വേഗം കൂടി.
യു.എസിനെയും ചൈനയെയും ആശ്രയിക്കുന്നതു കുറയ്‌ക്കാനും മറ്റു മേഖലകളുമായി നയതന്ത്ര, സാമ്പത്തിക ബന്ധങ്ങള്‍ ശക്‌തിപ്പെടുത്താനും യുറോപ്പ് ശ്രമിക്കുന്നതിനിടെയാണ് ഇന്ത്യ-ഇ.യു. വ്യാപാര കരാര്‍ യാഥാര്‍ഥ്യമായത്.
യൂറോപ്യന്‍ യൂണിയനുള്ള പ്രയോജനങ്ങള്‍
യൂറോപ്യന്‍ യൂണിയനും ഇന്ത്യയും തമ്മില്‍ വ്യാപാരം ചെയ്യുന്ന 30 ശതമാനം ഉല്‍പ്പന്നങ്ങള്‍ക്ക് ഉടന്‍ തന്നെ നികുതി പൂജ്യമാകും.
യൂറോപ്യന്‍ യൂണിയന്‍ കയറ്റുമതിയുടെ 90 ശതമാനത്തിലധികം നികുതി ഇല്ലാതാക്കുകയോ കുറയ്‌ക്കുകയോ ചെയ്യും.
യൂറോപ്യന്‍ യൂണിയന്‍ കമ്പനികള്‍ക്ക് വര്‍ഷം തോറും 474 കോടി ഡോളര്‍(ഏകദേശം 43,400 കോടി രൂപ)വരെ തീരുവയിനത്തില്‍ ലാഭിക്കാം.
സാമ്പത്തിക, സമുദ്ര സേവനങ്ങളില്‍ യൂറോപ്യന്‍ യൂണിയന്‍ കമ്പനികള്‍ക്ക് മെച്ചപ്പെട്ട പ്രവേശനം.
ലളിതമായ കസ്‌റ്റംസ് നിയമങ്ങളും ശക്‌തമായ ബൗദ്ധിക സ്വത്തവകാശ സംരക്ഷണവും.
യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള വാഹനങ്ങള്‍ക്ക് ഇന്ത്യയുടെ തീരുവ 110 ശതമാനത്തില്‍നിന്ന് അഞ്ചു വര്‍ഷത്തിനുള്ളില്‍ 10 ശതമാനമായി കുറയും.
യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള യന്ത്രസാമഗ്രികള്‍, ഇലക്‌ട്രിക്കല്‍ ഉപകരണങ്ങള്‍ (നിലവില്‍ 44 ശതമാനം), രാസവസ്‌തുക്കള്‍ (22 ശതമാനം വരെ), ഫാര്‍മസ്യൂട്ടിക്കല്‍സ് (11 ശതമാനം) ഉള്‍പ്പെടെ മിക്ക വ്യാവസായിക ഇറക്കുമതിക്കും ഇന്ത്യ തീരുവ പൂര്‍ണമായും ഒഴിവാക്കും.
ഇന്ത്യന്‍
കയറ്റുമതിക്കാര്‍ക്ക്
കരാര്‍ നിലവില്‍ വരുമ്പോള്‍, യൂറോപ്യന്‍ യൂണിയന്‍ 90 ശതമാനം ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് എല്ലാ തീരുവകളും ഒഴിവാക്കും.
ഏഴ് വര്‍ഷത്തിനുള്ളില്‍ 93 ശതമാനം ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് പൂജ്യം നികുതിയായി മാറും.
ഇരു രാജ്യങ്ങള്‍ക്കിടയിലുള്ള 99.5 ശതമാനം വ്യാപാരത്തിനും ഏതെങ്കിലും തരത്തിലുള്ള തീരുവ ഇളവ് ലഭിക്കും.
യൂറോപ്യന്‍ യൂണിയന്റെ ശരാശരി തീരുവ നിരക്ക് 3.8 ശതമാനത്തില്‍നിന്ന് 0.1 ശതമാനകും.
യൂറോപ്യന്‍ യൂണിയനിലേക്കുള്ള പ്രധാന ഇന്ത്യന്‍ കയറ്റുമതികളായ കടല്‍ ഉല്‍പ്പന്നങ്ങള്‍ (നിലവില്‍ 26 ശതമാനം വരെ), രാസവസ്‌തുക്കള്‍ (12.8 ശതമാനം), പ്ലാസ്‌റ്റിക്/റബര്‍ (6.5 ശതമാനം), തുകല്‍/പാദരക്ഷകള്‍ (17 ശതമാനം), ടെക്‌സ്‌റ്റൈല്‍സ് (12 ശതമാനം), വസ്‌ത്രങ്ങള്‍ (4 ശതമാനം), അടിസ്‌ഥാന ലോഹങ്ങള്‍ (10 ശതമാനം), രത്നങ്ങളും ആഭരണങ്ങളും (4 ശതമാനം) എന്നിവക്ക് തീരുവ പൂജ്യമാകും.
ഇലക്‌ട്രിക് വാഹനങ്ങളുടെ തീരുവ വെട്ടിക്കുറയ്‌ക്കല്‍ അഞ്ചാം വര്‍ഷം മുതല്‍ ആരംഭിക്കും.
സ്‌റ്റീല്‍, കാര്‍ബണ്‍ നിയമങ്ങള്‍. സ്വതന്ത്ര വ്യാപാര പങ്കാളിയെന്ന നിലയില്‍ തീരുവ രഹിതമായ യൂറോപ്യന്‍ സ്‌റ്റീല്‍ ഇറക്കുമതി ക്വാട്ടകളിലേക്ക് മെച്ചപ്പെട്ട പ്രവേശനം ഇന്ത്യ ആവശ്യപ്പെടുന്നുണ്ട്. ജൂണ്‍ 30ന് മുമ്പ് ഇതിന്റെ ഫലം പ്രതീക്ഷിക്കുന്നു, യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.
കൃഷി: സംരക്ഷണത്തോടെയുള്ള പ്രവേശനം. ശരാശരി 36 ശതമാനത്തിലധികം തീരുവയുണ്ടായിരുന്ന യൂറോപ്യന്‍ യൂണിയന്‍ കാര്‍ഷികഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് ഇന്ത്യയുടെ തീരുവ കുറയ്‌ക്കുകയോ ഒഴിവാക്കുകയോ ചെയ്യും.
പ്രീമിയം ഇന്ത്യന്‍ വൈനുകള്‍ക്ക് 150 ശതമാനത്തില്‍നിന്ന് 20 ശതമാനം വരെയായി തീരുവ ക്രമേണ കുറയും.
യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യക്ക് 144 സേവന ഉപമേഖലകളിലേക്ക് പ്രവേശനം നല്‍കും, ഇന്ത്യ സാമ്പത്തിക, സമുദ്ര സേവനങ്ങള്‍ ഉള്‍പ്പെടെ 102 ഉപമേഖലകള്‍ യൂറോപ്യന്‍ യൂണിയന് തുറന്നുകൊടുക്കും.