-->
ഇനി മുതല്‍ വനാതിർത്തികളിൽ കാട്ടാനയിറങ്ങിയാൽ ഉടൻ ഫോണിൽ അലർട്ടെത്തും. വന്യജീവി ആക്രമണത്തിൽ നിരവധി ജീവനുകൾ -പൊലിയുന്നതിനു തടയിടാൻ ഇനി കാടുകളിൽ 'എഐ' കണ്ണുകൾ സദാ ജാഗ്രതയോടെ തുറന്നിരിക്കും. വനാതിർത്തികളിൽ കാട്ടാനകളുടെ സാന്നിധ്യം നിമിഷങ്ങൾക്കുള്ളിൽ തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നൽകുന്ന അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) നിരീക്ഷണ സംവിധാനമാണ് കേരള വനംവകുപ്പ് അവതരിപ്പിക്കുന്നത്. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി, ടാറ്റാ മോട്ടോർസ് ഗ്രൂപ്പും ടാറ്റ കമ്മ്യൂണിക്കേഷൻസും ചേർന്നാണ് അഞ്ചു കോടി രൂപ ചെലവഴിച്ച് ഈ പദ്ധതി പരീക്ഷണാടിസ്‌ഥാനത്തിൽ നടപ്പാക്കുന്നത്. ഇതിനായുള്ള ധാരണാപത്രം ഇരുകൂട്ടരും ഒപ്പുവച്ചു.
സർക്കാരിന്റെ 'മിഷൻ റിയൽ ടൈം മോണിറ്ററിങ്' എന്ന ദൗത്യാധിഷ്‌ഠിത പദ്ധതിയുടെ ഭാഗമായാണ് ഈ പൈലറ്റ് പ്രൊജക്ട്. പദ്ധതിയുടെ ഭാഗമായി വനാതിർത്തികളിൽ അത്യാധുനിക എഐ ക്യാമറകൾ സ്ഥാപിക്കും. ഇവ തത്സമയം ദൃശ്യങ്ങൾ വിശകലനം ചെയ്‌ത് കാട്ടാനകളുടെ സാന്നിധ്യമോ ചലനമോ കണ്ടെത്തുന്ന നിമിഷം തന്നെ വനംവകുപ്പ് ഉദ്യോഗസ്‌ഥർക്കും പ്രാദേശിക റെസ്പോൺസ് ടീമുകൾക്കും മൊബൈൽ സന്ദേശങ്ങളിലൂടെ മുന്നറിയിപ്പ് നൽകും. ഇതോടെ ആനയിറങ്ങുന്ന വിവരം നേരത്തേ അറിഞ്ഞ് ജനങ്ങളെ ജാഗ്രതപ്പെടുത്താനും അപകടങ്ങൾ ഒഴിവാക്കാനും കഴിയും.
മൊബൈൽ നെറ്റ‌്വര്‍ക്ക് തീരെയില്ലാത്ത ഉൾക്കാടുകളിലും വിവരങ്ങൾ കൈമാറാൻ കഴിയുന്ന ലോറവാൻ സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്. ദീർഘദൂര കണക്റ്റിവിറ്റി സാധ്യമാക്കുന്ന ഈ സംവിധാനം, കവറേജ് പ്രശ്‌നങ്ങൾ മറികടന്ന് കൃത്യമായ തത്സമയ മുന്നറിയിപ്പുകൾ ഉറപ്പാക്കും.