-->
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രത്യേകാന്വേഷണസംഘം (എസ്.ഐ.ടി) സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ട് ഹൈക്കോടതി പരിശോധിച്ചതിനു പിന്നാലെ, അന്വേഷണം ഊര്‍ജിതമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. അന്വേഷണം നീളാന്‍ അനുവദിക്കില്ല. ചോദ്യംചെയ്യലും തെളിവെടുപ്പും സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചു.
സ്വര്‍ണക്കൊള്ളയ്‌ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരെയും ഇടനിലക്കാരെയും അവരുടെ സാമ്പത്തികശൃംഖലയും കണ്ടെത്താതെ അന്വേഷണം അവസാനിപ്പിക്കരുതെന്നാണ് നിര്‍ദേശം. കേസില്‍ ശബരിമല തന്ത്രി കണ്‌ഠര് രാജീവര് ഉള്‍പ്പെടെ 11 പേര്‍ ഇതുവരെ അറസ്‌റ്റിലായി. 1998-ല്‍ വ്യവസായി വിജയ് മല്യ ശബരിമല ശ്രീകോവിലിന്റെ മേല്‍ക്കൂര, താഴികക്കുടങ്ങള്‍ എന്നിവയുള്‍പ്പെടെ സ്വര്‍ണം പൊതിയാന്‍ ഏകദേശം 32 കിലോഗ്രാം സ്വര്‍ണവും 1,900 കിലോഗ്രാം ചെമ്പും നല്‍കിയതായാണ് രേഖ. 18 കോടി രൂപ ചെലവഴിച്ച പദ്ധതി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മേല്‍നോട്ടത്തിലായിരുന്നു.
പുനരുദ്ധാരണത്തിന്റെ മറവില്‍ സ്വര്‍ണപ്പാളികള്‍ ചെന്നൈയ്‌ക്കടുത്തുള്ള ലോഹസംസ്‌കരണ യൂണിറ്റിലേക്കു മാറ്റി സ്വര്‍ണം വേര്‍തിരിച്ചെടുത്തതായി എസ്.ഐ.ടി. ആരോപിക്കുന്നു. നവീകരണത്തിനുശേഷം അധികസ്വര്‍ണം പ്രതികളുടെ പക്കലുണ്ടെന്ന് അറിയാമായിരുന്നിട്ടും വീണ്ടെടുക്കാന്‍ ബോര്‍ഡ് നടപടിയെടുത്തില്ലെന്നും എസ്.ഐ.ടി. കണ്ടെത്തി. രണ്ട് എഫ്.ഐ.ആറുകള്‍ രജിസ്‌റ്റര്‍ ചെയ്‌ത കേസുകളില്‍ കര്‍ണാടക, ബെല്ലാരിയിലെ ജൂവലറില്‍നിന്ന് 400 ഗ്രാമും ഒന്നാംപ്രതി ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയുടെ ബംഗളുരുവിലെ വസതിയില്‍നിന്ന് 176 ഗ്രാമും സ്വര്‍ണമാണ് ഇതുവരെ കണ്ടെടുത്തത്.
സുനില്‍ ജെ. സണ്ണി