-->
ഇക്കഴിഞ്ഞ ദിവസം വരെ കേരളത്തിലെ വിദ്യാര്‍ത്ഥികളെല്ലാം ഇതുവരെ സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ആഘോഷത്തിലായിരുന്നു. 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവം തൃശൂരിന്റെ മണ്ണിനെ കലാവേദിയാക്കി മാറ്റി. പല സ്കൂളിലെ കുട്ടികളും അവിടെ മാറ്റുരച്ചു, അവസാനം കൂടുതൽ പോയിന്റ് നേടി ഒന്നാമതെത്തിയ കണ്ണൂരിന് സ്വർണക്കപ്പും നേടാനായി.
അതില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് മന്ത്രി ശിവൻകുട്ടി പറഞ്ഞതു പോലെ വെള്ള ജുബ്ബയും കൈത്തറി മുണ്ടും അണിഞ്ഞെത്തിയ മോഹന്‍ലാലാണ്. തോള് ചരിച്ച് മലയാളികളുടെ സ്വന്തം ലാലേട്ടനെത്തിയപ്പോള്‍ ‘നെഞ്ചിനകത്ത് ലാലേട്ടൻ’ എന്ന ആരവങ്ങളോടെ മോഹൻലാലിനെ തൃശൂർ സ്വീകരിച്ചു. വെള്ള ജുബ്ബയും കസവുമുണ്ടുമായിരുന്നു മോഹൻലാലിന്റെ വേഷം.
ഇപ്പോഴിതാ താന്‍ അണിഞ്ഞ വേഷത്തെക്കുറിച്ച് ഇവിടെയെത്തും മുമ്പു വരെ ആശങ്കകള്‍ ഉണ്ടായിരുന്നെന്ന് പറയുകയാണ് മോഹന്‍ലാല്‍. കൈത്തറി വസ്ത്രം ധരിച്ച് എത്തിയ മോഹന്‍ലാല്‍ കുട്ടികൾക്കുവേണ്ടി കുറച്ച് മീശപിരിച്ചിട്ടുണ്ടെന്ന് തന്റെ പ്രസംഗത്തിൽ പറഞ്ഞു. കലോത്സവത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ വടക്കുംനാഥനോട് നന്ദി പറഞ്ഞ കൊണ്ടാണ് മോഹൻലാൽ പ്രസംഗം ആരംഭിച്ചത്.
‘‘തൃശ്ശൂരിലെ ഏറ്റവും പുണ്യവും പരിപാവനുമായ ഒരു സ്ഥലത്തുനിന്നാണ് കുട്ടികളുമായി ഞാൻ സംസാരിക്കുന്നത്. എല്ലാവരേയും സന്തോഷിപ്പിക്കുന്ന രീതിയിൽ ഖദർ ധരിച്ചു. കുട്ടികൾക്കുവേണ്ടി കുറച്ച് മീശപിരിച്ചു. ഇത് ഏറ്റവും നല്ലൊരു വേഷമാണ്. കൈത്തറിക്കുവേണ്ടി ഗുഡ്‌വിൽ അംബാസിഡറായിരുന്നു. എനിക്ക് ഇഷ്ടപ്പെട്ട വേഷമാണ്. മന്ത്രി പറഞ്ഞു ഇങ്ങനെ തന്നെ വരണം എന്ന്...’’ കള്ളച്ചിരിയോടെ മോഹന്‍ലാല്‍ ഇത് പറഞ്ഞപ്പോള്‍ നിറഞ്ഞ കൈയടിയോടെയാണ് ലാലേട്ടന്റെ വാക്കുകളെ സദസ്സ് സ്വീകരിച്ചത്. പ്രസംഗിക്കാൻ മോഹന്‍ലാലിനെ വിളിച്ചപ്പോൾ തന്നെ സദസ്സ് ഒന്നാകെ ഇളകിമറിഞ്ഞു. മോഹൻലാലിന്റെ ഓരോ വാക്കുകളും വലിയ ആരവത്തോടെയാണ് വിദ്യാർഥികൾ എതിരേറ്റത്. മൈക്കിന് മുന്നിലെത്തിയപ്പോൾ വിദ്യാർഥികൾ ‘ലാലേട്ടാ’ എന്ന് വിളിച്ച് സ്നേഹം പ്രകടിപ്പിച്ചു.
മോഹൻലാലിന്റെ സാന്നിധ്യം വിദ്യാർഥികൾ ആഘോഷമാക്കി. ചുവന്ന റോസാപ്പൂക്കളും നെറ്റിപ്പട്ടത്തിന്റെ രൂപമുള്ള ഉപഹാരവും നൽകിയാണ് മോഹൻലാലിനെ വേദിയിലേക്ക് സ്വാഗതംചെയ്തത്. ബുധനാഴ്ച ആരംഭിച്ച കലോത്സവത്തിൽ, ‘സർവ്വം മായ’ യിലൂടെ ശ്രദ്ധനേടിയ റിയ ഷിബു മുഖ്യാതിഥിയായിരുന്നു. ആ കഥാപാത്രത്തിന്റെ വേഷത്തിലായിരുന്നു താരം വേദിയിലെത്തിയത്.