-->
ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 338 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡ് 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 337 റൺസാണ് അടിച്ചെടുത്തത്. മധ്യനിര താരങ്ങളായ ഡാരില്‍ മിച്ചലിന്റെയും ഗ്ലെൻ ഫിലിപ്സിന്റെയും സെഞ്ചറിക്കരുത്തിലാണ് കിവീസ് വമ്പൻ സ്കോറിലെത്തിയത്. 131 പന്തുകൾ നേരിട്ട ഡാരിൽ മിച്ചൽ മൂന്നു സിക്സുകളും 15 ഫോറുകളും സഹിതം 137 റൺസെടുത്തു. 88 പന്തുകളില്‍ 106 റൺസാണ് ഗ്ലെൻ ഫിലിപ്സ് അടിച്ചെടുത്തത്.
58 റൺസെടുക്കുന്നതിനിടെ മൂന്നു വിക്കറ്റുകൾ നഷ്ടമായ കിവീസിനെ ഡാരിൽ മിച്ചൽ– ഫിലിപ്സ് സഖ്യമാണ്. ഇരുവരും ചേർന്ന് 219 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. സ്കോർ അഞ്ചിൽ നിൽക്കെ ഹെൻറി നിക്കോൾസിനെ അർഷ്ദീപ് സിങ്ങും തൊട്ടുപിന്നാലെ ഡെവോൺ കോൺവെയെ ഹർഷിത് റാണയും റാണയും പുറത്താക്കിയത് ഇന്ത്യയ്ക്കു പ്രതീക്ഷയായിരുന്നു. അവസാന ഓവറിൽ വെടിക്കെട്ട് നടത്തിയ ക്യാപ്റ്റൻ ബ്രേസ്‌വെൽ 28 റൺസ് നേടി. വിൽ യങ് 30 റൺസ് നേടിയിരുന്നു.
ഇന്ത്യക്കായി അർഷ്ദീപ് സിങ് 63 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയപ്പോൾ ഹർഷിത് റാണ 84 വഴങ്ങി മൂന്നെണ്ണത്തെ വീഴ്ത്തി. മികച്ച ബൗളിങ് പുറത്തെടുത്ത മുഹമ്മദ് സിറാജ് വെറും 43 റൺസ് വഴങ്ങി ഒരു വിക്കറ്റ് നേടി. കുൽദീപ് യാദവും വിക്കറ്റ് നേടിയപ്പോൾ. രവീന്ദ്ര ജഡേജക്കും നിതീഷ് കുമാർ റെഡ്ഡിക്കും വിക്കറ്റൊന്നും സ്വന്തമാക്കാൻ സാധിച്ചില്ല. പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിൽ ഓരോന്നിലും ഇരു ടീമുകളും ജയിച്ചതിനാൽ ഈ മത്സരത്തിൽ വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാൻ സാധിക്കും.