-->
വിക്കി കൗശല്‍ നായകനായെത്തിയ ചിത്രമാണ് ഛാവ. 2025ല്‍ ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു ചിത്രം. പിരിയോഡിക് ഡ്രാമയായ ഛാവ ചത്രപതി സാംഭജി മഹാരാജിന്റേയും മുഗള്‍ ചക്രവര്‍ത്തി ഔറഗംസേബിന്റേയും കഥയാണ് പറഞ്ഞത്. അതേസമയം ചിത്രത്തില്‍ ചരിത്ര വസ്തുതകളെ വളച്ചൊടിച്ചുവെന്ന വിമര്‍ശനം ളക്തമായിരുന്നു. സിനിമയുടെ രാഷ്ട്രീയവും വിമര്‍ശിക്കപ്പെട്ടു.
എആര്‍ റഹ്മാന്‍ ആയിരുന്നു ഛാവയുടെ സംഗീതം ഒരുക്കിയത്. ചിത്രത്തിന്റെ രാഷ്ട്രീയത്തിനെതിരെ എആര്‍ റഹ്മാന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ആളുകളെ ഭിന്നിപ്പിക്കുന്ന ചിത്രമെന്നാണ് എആര്‍ റഹ്മാന്‍ ഛാവയെക്കുറിച്ച് പറയുന്നത്. ബിബിസി ഏഷ്യന്‍ നെറ്റ് വര്‍ക്കിന് നല്‍കിയ അഭിമുഖത്തിലാണ് എആര്‍ റഹ്മാന്റെ പ്രതികരണം.
''ഭിന്നിപ്പിക്കുന്ന സിനിമയാണത്. ആളുകള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കിയാണ് ആ സിനിമ കാശുണ്ടാക്കിയത്. പക്ഷെ സിനിമയുടെ കോർ ധീരതയായിരുന്നു. ഞാന്‍ സംവിധായകനോട് ചോദിച്ചിരുന്നു, എന്തിനാണ് എന്നെ സമീപിച്ചതെന്ന്. അദ്ദേഹം നിങ്ങള്‍ക്ക് മാത്രമേ ഇത് സാധിക്കുള്ളൂവെന്നാണ്. അസ്വദിക്കാന്‍ സാധിക്കുന്ന സിനിമയാണ്. നമ്മുടെ പ്രേക്ഷകര്‍ ബുദ്ധിയുള്ളവരാണ്. സിനിമകള്‍ കണ്ട് ആളുകള്‍ സ്വാധീനിക്കപ്പെടുമെന്നാണോ തോന്നുന്നത്? അവര്‍ക്ക് ചിന്താശേഷിയുണ്ട്. എന്താണ് സത്യമെന്നും എന്താണ് മാനുപ്പുലേഷന്‍ എന്നും തിരിച്ചറിയാന്‍ അവര്‍ക്ക് സാധിക്കും'' എആര്‍ റഹ്മാന്‍ പറയുന്നു.
സിനിമയില്‍ പലയിടത്തായ സുബാനള്ളാഹ്, അല്‍ഹംദുലില്ലാഹ് തുടങ്ങിയ പ്രയോഗങ്ങള്‍ ഉപയോഗിച്ചതിനെ ക്ലീഷേയെന്നാണ് എആര്‍ റഹ്മാന്‍ വിശേഷിപ്പിച്ചത്. അത് ക്രിഞ്ചായിട്ടാണ് തനിക്ക് അനുഭവപ്പെട്ടതെന്നും അദ്ദേഹം പറയുന്നു. അതേസമയം നല്ല സിനിമയേയും മോശം സിനിമയേയും തിരിച്ചറിയാനുള്ള ബോധ്യം പ്രേക്ഷകര്‍ക്കുണ്ടെന്നും എആര്‍ റഹ്മാന്‍ പറയുന്നു.
''എനിക്ക് പ്രേക്ഷകരെ ബഹുമാനമാണ്. തെറ്റായ അറിവാല്‍ സ്വാധീനിക്കപ്പെടാന്‍ മാത്രം വിഡ്ഢികളല്ല അവര്‍. മനുഷ്യത്വത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. പ്രേക്ഷകര്‍ക്ക് മനസാക്ഷിയുണ്ട്. ഹൃദയമുണ്ട്. സ്‌നേഹവും അനുകമ്പയുമുണ്ട്'' എന്നാണ് അദ്ദേഹം പറയുന്നത്. അതേസമയം കലാകാരന്മാര്‍ക്ക് തിന്മയ്ക്ക് പകരം നന്മ സ്ഥാപിക്കാനുള്ള ശക്തി ദൈവം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. സംഗീത സംവിധായകന്‍ എന്ന നിലയില്‍ തനിക്ക് മുമ്പിലെത്തുന്ന സിനിമകളില്‍ ദുരുദ്ദേശത്തോടെ ഒരുക്കുന്ന സിനിമകള്‍ അവഗണിക്കാറുണ്ടെന്നും എആര്‍ റഹ്മാന്‍ പറയുന്നു.