-->
രാഷ്ട്രീയപ്രവര്‍ത്തകനും അഭിനേതാവുമായ കൃഷ്ണകുമാറും കുടുംബവും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ്. ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ കൃഷ്ണകുമാര്‍ പ്രേക്ഷകരുടെ ഹൃദയം നേടിയെടുത്തിട്ടുണ്ട്. കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധുവും മക്കളായ അഹാനയും ദിയയും ഇഷാനിയും ഹന്‍സികയുമൊക്കെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന താരങ്ങളാണ്. മൂത്തമകള്‍ അഹാനയും മൂന്നാമത്തെ ഇഷാനിയും അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമ കരിയറാക്കിയപ്പോള്‍, ദിയ ബിസിനസ്സിലാണ് തന്റെ കഴിവ് തെളിയിച്ചത്. കണ്ടാലാര്‍ക്കും അസൂയ തോന്നുന്ന ഒരു കുടുംബമാണ് ഇവരുടേത്.
ഇപ്പോഴിതാ സിന്ധുവും താനും തമ്മിലുള്ള ബോണ്ടിംഗിനെക്കുറിച്ച് പറയുകയാണ് കൃഷ്ണകുമാര്‍. നൂറെണ്ണമെടുത്താല്‍ അഞ്ചു കാര്യത്തിലേ തങ്ങള്‍ക്ക് യോജിപ്പ് കാണൂവെന്നും ബാക്കി 95 വിയോജിപ്പായിരിക്കുമെന്നും താരം പറയുന്നു. ആയിരം തവണ തങ്ങള്‍ക്ക് തെറ്റിപ്പിരിയാന്‍ അവസരമുണ്ടായിരുന്നിട്ടും പൊരുത്തപ്പെട്ടു പോകുകയാണെന്നും കൃഷ്ണകുമാര്‍ പറയുന്നു.
‘‘ആയിരം തവണ ഞങ്ങള്‍ക്ക് തെറ്റിപ്പിരിയാന്‍ അവസരമുണ്ടായിരുന്നു. അസാമാന്യമായ തര്‍ക്കങ്ങള്‍ ഞങ്ങള്‍ക്കിടയിലുണ്ടാകാറുണ്ട്. ലൈഫ്, അതങ്ങനെയാണ്. പക്ഷേ പൊരുത്തപ്പെട്ടു പോകണം, എങ്ങനെയെങ്കിലും. ഫിസിക്കല്‍ അബ്യൂസിലേക്ക് കാര്യങ്ങള്‍ പോകരുത് എന്നേയുള്ളൂ. പരസ്പരം വഴക്കിട്ടും ഇണങ്ങിയും പിണങ്ങിയുമൊക്കെ പോകേണ്ടതാണ് ദാമ്പത്യം.
സിന്ധു തന്നെ ആയിരുന്നു എന്റെ ജീവിതത്തിൽ വരേണ്ടി ഇരുന്ന ആൾ. ഒരോന്നിനും ഓരോ റീസണുണ്ടല്ലോ. മള്‍ട്ടിടാസ്കിംഗില്‍ സ്ത്രീകളാണ് ഹീറോ. അവര്‍ക്കതില്‍ അസാമാന്യ കഴിവുണ്ട്. ഈ നാലുപേര്‍ക്ക് വരാനും മറ്റും സിന്ധുവാണല്ലോ കാരണം.
ഞാനും സിന്ധുവും ശരിക്കും തെക്കും വടക്കുമാണ്. ഞങ്ങള്‍ ഒരു കാര്യത്തിലും യോജിപ്പുള്ളവരല്ല. കുറച്ചു കാര്യങ്ങള്‍, അതായത് നൂറെണ്ണമെടുത്താല്‍ അഞ്ചു കാര്യത്തിലേ ഞങ്ങള്‍ക്ക് യോജിപ്പ് കാണൂ. ബാക്കി 95 വിയോജിപ്പായിരിക്കും. ഈ വ്ലോഗിലൊക്കെ വെറും ഷോയാണ്. ചില ആള്‍ക്കാര്‍ ഇത് കണ്ടിട്ട്, ‘കൃഷ്ണകുമാറും വൈഫും ഒരു മോഡല്‍ കപ്പിളാണെ’ന്ന്. തേങ്ങയാണ്. ഷൂട്ടിന് തൊട്ടു മുന്‍പ് മുട്ടന്‍ വഴക്ക് കഴിഞ്ഞിട്ടുണ്ടാകും. ഷൂട്ട് കട്ട് ചെയ്താല്‍ അപ്പോ അടി നടക്കും. ശരിക്കും ഞങ്ങളുടെ വീട്ടില്‍ ഒരു ഹിഡന്‍ ക്യാമറ വച്ചാല്‍ തീര്‍ന്നു എന്ന് ഞാന്‍ കരുതാറുണ്ട്.
ഞാന്‍ പറഞ്ഞിട്ട് എതിരുകള്‍ വേണം, അഭിപ്രായങ്ങള്‍ വേണം. എന്റെ മക്കളുടെ കാര്യം തന്നെ എടുത്താല്‍ അവര്‍ക്ക് എല്ലാവര്‍ക്കും സ്വതന്ത്ര അഭിപ്രായങ്ങളുണ്ട്. അഭിപ്രായമുണ്ടാകണം, അത് പ്രകടിപ്പിക്കുകയും വേണം. ചിലപ്പോള്‍ നമുക്കത് വേദനയായിട്ടും കുറ്റമായിട്ടും തോന്നും. പക്ഷേ പിന്നീടത് സന്തോഷമാകാറുണ്ട്. കാരണം മക്കള്‍ക്ക് ഒരു അഭിപ്രായമുണ്ടല്ലോ, നിലപാടുണ്ടല്ലോ എന്ന സന്തോഷമാണത്...’’ കൃഷ്ണകുമാര്‍ പറഞ്ഞു.