-->
ന്യൂഡല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റും മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള ഏറ്റമുട്ടലുമായി ബന്ധപ്പെട്ടുള്ള വാദത്തിനിടെ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ നടന്ന ബഹളത്തില്‍ അസ്വസ്‌ഥത പ്രകടിപ്പിച്ച് സുപ്രീം കോടതി. ഗുരുതരമായ പ്രശ്‌നമാണെന്നും വിഷയത്തില്‍ നോട്ടീസ് അയയ്‌ക്കുമെന്നും സുപ്രീം കോടതി വ്യക്‌തമാക്കി.
തൃണമൂല്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന കണ്‍സള്‍ട്ടന്‍സി സ്‌ഥാപനമായ ഐ-പി.എ.സി(ഐ-പാക്)യുടെ ഓഫീസുകളില്‍ നടത്തിയ അന്വേഷണത്തിലും റെയ്‌ഡിലും മുഖ്യമന്ത്രി മമത ബാനര്‍ജിയും പശ്‌ചിമ ബംഗാള്‍ ഉദ്യോഗസ്‌ഥരും ഇടപെടുകയാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ആരോപിച്ചു. ഐ-പാകിന്റെ സഹസ്‌ഥാപകനായ പ്രതീക് ജെയിനിന്റെ വസതിയില്‍നിന്ന് മമത ബാനര്‍ജി തെളിവുകള്‍ കടത്തിയതായി ഇ.ഡിക്കു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആരോപിച്ചു. ബംഗാള്‍ പോലീസ് മേധാവി രാജീവ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനുവരി ഒമ്പതിനു കൊല്‍ക്കത്ത ഹൈക്കോടതിയില്‍ നടന്ന വാദത്തിനിടെ കേസുമായി ബന്ധമില്ലാത്ത ഒരു കൂട്ടം അഭിഭാഷകരെത്തി നടപടികള്‍ തടസപ്പെടുത്തിയെന്നും ജഡ്‌ജിക്ക് വിചാരണ മാറ്റിവയ്‌ക്കേണ്ടി വന്നെന്നും തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ലീഗല്‍ സെല്ലാണ് അഭിഭാഷകരെ സംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതിയെ ജന്തര്‍ മന്തറാക്കി മാറ്റിയോ എന്ന് ജസ്‌റ്റിസ് പ്രശാന്ത് മിശ്ര, ജസ്‌റ്റിസ് വിപുല്‍ പഞ്ചേളി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് ചോദിച്ചു. റെയ്‌ഡില്‍ പാര്‍ട്ടിയുടെ നിര്‍ണായക രേഖകള്‍ ഇ.ഡി. പിടിച്ചെടുത്തതായി ആരോപിച്ചാണ് തൃണമൂല്‍ കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിച്ചത്.