-->
ദുബായ്: ട്വന്റി20 ലോകകപ്പ് കളിക്കാന്‍ ഇന്ത്യയിലെത്തുന്ന ബംഗ്ലാദേശ് താരങ്ങള്‍ക്ക് ഭയപ്പെടേണ്ട സാഹചര്യമൊന്നുമില്ലെന്നു രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍.
ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് താരങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി അവരുടെ ലോകകപ്പിലെ മത്സരങ്ങള്‍ ഇന്ത്യയില്‍നിന്നു മാറ്റമെന്ന് ഐ.സി.സിയോട് ആവശ്യപ്പെട്ടിരുന്നു. ബംഗ്ലാദേശ് സര്‍ക്കാരിന്റെ സ്‌പോര്‍ട്‌സ് അഡൈ്വസര്‍ ആസിഫ് നസ്‌റുളാണ് നിര്‍ദേശ പ്രകാരമാണു മത്സര വേദി ഇന്ത്യയില്‍നിന്നു മാറ്റണമെന്ന് ബി.സി.ബിയോട് ആവശ്യപ്പെട്ടത്.
ബംഗ്ലാദേശിന്റെ മൂന്ന് ഗ്രൂപ്പ് മത്സരങ്ങളില്‍ രണ്ടെണ്ണം കൊല്‍ക്കത്തയിലും ഒരെണ്ണം മുംബൈയിലുമാണ്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബി.സി.ബി. തങ്ങളുടെ മത്സരങ്ങള്‍ ഇന്ത്യയില്‍നിന്നു ശ്രീലങ്കയിലേക്ക് അഭ്യര്‍ഥിച്ചത്. തുടര്‍ന്നുള്ള ചര്‍ച്ചകളില്‍ ബംഗ്ലാദേശിന്റെ മത്സരങ്ങള്‍
ദക്ഷിണേന്ത്യയില്‍ നടത്താനുള്ള നിര്‍ദേശവും വന്നിരുന്നു. ഐ.സി.സി. നിര്‍ദേശം ബി.സി.ബിക്ക് മുന്നില്‍വച്ചതായാണു സൂചന. കൊല്‍ക്കത്തയിലും മുംബൈയിലുമാണ് ബംഗ്ലാദേശിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്‌തിരുന്നത്.
പകരം ചെന്നൈയും തിരുവനന്തപുരവും വേദികളായി നിര്‍ദേശിച്ചു. ഇതു സംബന്ധിച്ചു ധാരണയില്ലെന്നാണു ബി.സി.സി.ഐ. സെക്രട്ടറി ദേവജിത് സൈക്യ പറഞ്ഞു.
ഐ.പി.എല്‍. ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് ബംഗ്ലാദേശ് പേസര്‍ മുസ്‌താഫിസുര്‍ റഹ്‌മാനെ ഒഴിവാക്കാന്‍ ബി.സി.സി.ഐ. നിര്‍ദേശിച്ചതാണു പ്രശ്‌നങ്ങള്‍ക്കു തുടക്കമിട്ടത്. മുസ്‌താഫിസുര്‍ കളിച്ചാല്‍ പ്രതിഷേധ നേരിടേണ്ടി വരുമെന്നു വിവിധ ഹിന്ദു സംഘടനകള്‍ പ്രസ്‌താവിച്ചിരുന്നു.
ബംഗ്ലാദേശില്‍ ന്യൂനപക്ഷം നേരിടേണ്ടി വരുന്ന പീഡനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അവര്‍ രംഗത്തു വന്നത്. പിന്നാലെ ബംഗ്ലാദേശ് സര്‍ക്കാര്‍ രാജ്യത്ത് ഐ.പി.എല്ലിന്റെ സംപ്രേഷണത്തിനു വിലക്കേര്‍പ്പെടുത്തി. ഇന്ത്യയും ശ്രീലങ്കയും സംയുക്‌തമായി വേദിയാകുന്ന ട്വന്റി20 ലോകകപ്പ് ഫെബ്രുവരി ഏഴിനാണു തുടങ്ങുക.
ഇന്ത്യയില്‍ ലോകകപ്പ് കളിക്കുന്ന കാര്യത്തില്‍ ബംഗ്ലദേശ് അന്തിമ തീരുമാനമെടുത്തില്ല. തങ്ങളുടെ ഏതു സ്‌റ്റേഡിയവും ലോകകപ്പിനായി സജ്‌ജമാക്കാന്‍ സാധിക്കുമെന്ന് പാകിസ്‌താന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്‌തമാക്കിയിരുന്നു. പാകിസ്‌താന്റെ ക്ഷണം ബംഗ്ലദേശോ ഐ.സി.സിയോ പരിഗണിച്ചില്ല. ഇന്ത്യയിലെ തങ്ങളുടെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് ബി.സി.ബി. രണ്ടാമതും കത്തയച്ചിരുന്നു. തിരുവനന്തപുരത്തോ ചെന്നൈയിലോ കളിക്കുന്നതില്‍ ബംഗ്ലാദേശ് സര്‍ക്കാരുമായി ചര്‍ച്ച ചെയ്‌ത് തീരുമാനിക്കണമെന്ന് അമിനുല്‍ ഇസ്‌ലാം വ്യക്‌തമാക്കി.