-->
മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മെഗാസ്റ്റാറാണ് മമ്മൂട്ടി. അഞ്ചു പതിറ്റാണ്ടിലധികമായി മമ്മൂട്ടി വെള്ളിത്തിരയില്‍ അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ അനവധിയാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മലയാള സിനിമയ്ക്ക് മികച്ച വ്യത്യസ്തയാര്‍ന്ന സിനിമകള്‍ നല്‍കി നായകനില്‍ നിന്ന് ക്യാരക്ടർ റോളുകളിലേക്കും വില്ലനിലേക്കുമൊക്കെ പരകായപ്രവേശം നടത്തി മമ്മൂട്ടി പ്രേക്ഷകരെ അത്ഭുപ്പെടുത്തുന്നുണ്ട്.
2025-ൽ ആരോഗ്യപരമായ കാരണങ്ങളാൽ മമ്മൂട്ടിക്ക് തന്റെ അഭിനയജീവിതത്തിൽ ചെറിയൊരു ഇടവേളയെടുത്തിരുന്നു. അന്നൊക്കെ താരത്തിന്റെ തിരിച്ചുവരവിനായി ആരാധകരും സഹപ്രവര്‍ത്തകരും ഒരുപാട് പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു. മടങ്ങിയെത്തിയ താരം ‘കളങ്കാവല്‍’ എന്ന ചിത്രത്തിലെ നെഗറ്റീവ് കഥാപാത്രത്തിലൂടെ വീണ്ടും മമ്മൂട്ടി അത്ഭുതപ്പെടുത്തി.
സോഷ്യല്‍ മീഡിയയിലും തിളങ്ങി നില്‍ക്കുന്ന താരത്തിന്റെ പുതുചിത്രങ്ങള്‍ക്കും വിശേഷങ്ങള്‍ക്കുമായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മമ്മൂട്ടി കാന്‍ഡിഡ് ചിത്രങ്ങള്‍ മിക്കപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുള്ളത് നിർമാതാവും മമ്മൂട്ടിയുടെ അടുത്ത സുഹൃത്തുമായ എസ്. ജോർജാണ്. ആ ചിത്രങ്ങളൊക്കെയും ട്രെന്‍ഡിംഗായി മാറാറുമുണ്ട്.
ഇപ്പോഴിതാ പുസ്തകവായനയിൽ മുഴുകിയിരിക്കുന്ന മമ്മൂട്ടിയുടെ ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. സന്തതസഹചാരിയായ ജോർജ് ആണ് ഈ ചിത്രവും പങ്കിട്ടിരിക്കുന്നത്. ‘‘കഥകൾ.. കഥകളായി അവസാനിക്കുന്നില്ല...മനുഷ്യരെ തമ്മിൽ ചേർത്തു നിർത്താനുള്ള ഒരു മാസ്മരികത കൂടി സാഹിത്യത്തിനുണ്ട്...എപ്പോഴും തേടികൊണ്ടിരിക്കുന്ന മനുഷ്യൻ...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് മമ്മൂട്ടിയുടെ പുത്തന്‍ ചിത്രം ജോര്‍ജ് പങ്കിട്ടിരിക്കുന്നത്.
പ്രശസ്ത ജാപ്പാനീസ് എഴുത്തുകാരി ബനാന യോഷിമോട്ടോയുടെ കിച്ചൺ എന്ന പുസ്തകമാണ് മമ്മൂട്ടി കൗതുകത്തോടെ വായിച്ചുകൊണ്ടിരിക്കുന്നത്. ബനാന യോഷിമോട്ടോയുടെ ഇംഗ്ലീഷ് അരങ്ങേറ്റ കൃതിയാണിത്. ആധുനിക ജപ്പാനിലെ സ്വതന്ത്രചിന്താഗതിക്കാരായ രണ്ട് യുവതികളുടെ ജീവിതത്തിൽ അടുക്കളയ്ക്കും വീടിനും ഉള്ള സ്വാധീനം, അമ്മമാർ, പ്രണയം, ദുരന്തങ്ങൾ എന്നിവയെക്കുറിച്ച് ഹൃദയസ്പർശിയായി പ്രതിപാദിക്കുന്ന മനോഹരമായ ഒരു കൃതി.
സിനിമയെന്ന പാഷനു പുറമേ മമ്മൂട്ടിയുടെ ഏറ്റവും വലിയ ഹരങ്ങളാണ് വായനയും ഫോട്ടോഗ്രഫിയും. വെറുമൊരു വിനോദത്തിപ്പുറം ഫോട്ടോഗ്രാഫിയോളം തന്നെ താരം നെഞ്ചേറ്റുന്ന ഒന്നാണ് പുസ്തകങ്ങൾ. സമയം കിട്ടുമ്പോഴെല്ലാം താരം പുസ്തകങ്ങള്‍ക്കായി മാറ്റി വയ്ക്കാറുണ്ട്. ലോകസാഹിത്യത്തിലെ പുതിയ മാറ്റങ്ങളെയും ആധുനിക ചിന്താധാരകളെയും കുറിച്ച് നിരന്തരം അന്വേഷിക്കുന്ന ‘അപ്ഡേറ്റഡ്’ വായനക്കാരനാണ് മമ്മൂട്ടി. പുതിയ കാര്യങ്ങൾ അറിയാനും പഠിക്കാനുമുള്ള ഒരു വിദ്യാർത്ഥിയുടെ അടങ്ങാത്ത കൗതുകം മമ്മൂട്ടിയില്‍ ഇന്നും കെടാതെ നിൽക്കുന്നു.
വായനയിലൂടെ തന്നെത്തന്നെ നവീകരിച്ചു കൊണ്ടിരിക്കുന്ന മമ്മൂട്ടി പുസ്തകങ്ങളുടെ ലോകത്ത് അഭിനയിച്ച കഥാപാത്രങ്ങളേക്കാൾ വലിയൊരു പ്രപഞ്ചമുണ്ടെന്ന് വിശ്വസിക്കുന്നു. പ്രായം എഴുപതുകളിലെത്തി നില്‍ക്കുമ്പോഴും മമ്മൂട്ടി എന്ന നടനെ കാലഹരണപ്പെടാത്ത വിസ്മയമായി നിലനിർത്തുന്നത് ഈ വായനയും അറിവും തന്നെയാണ്.