-->
തിരുവനന്തപുരം: കേരളത്തില്‍ ഇടതു ഭരണത്തിന്റെ അന്ത്യം കുറിച്ചുവെന്നും പിണറായി വിജയന് മടക്കയാത്രയ്‌ക്കു സമയമായെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തിരുവനന്തപുരത്ത് ബി.ജെ.പി. ജനപ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ രണ്ട് മന്ത്രിമാര്‍ സംശയനിഴലിലാണെന്നും പ്രതികളെ രക്ഷിക്കാന്‍ എഫ്.ഐ.ആറില്‍ ബോധപൂര്‍വം പഴുതുകള്‍ ഇട്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ച കേവലം ഒരു അഴിമതിയല്ല. രാജ്യത്തെ കോടിക്കണക്കിന് വിശ്വാസികളെ മുറിപ്പെടുത്തുന്ന സംഭവമാണ്.
കേസിലെ എഫ്.ഐ.ആര്‍. ഞാന്‍ നേരിട്ടു കണ്ടു. അതില്‍ കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ സഹായിക്കുന്ന പഴുതുകള്‍ പോലീസ് തിരുകിക്കയറ്റിയിട്ടുണ്ട്. സംശയനിഴലിലുള്ള രണ്ട് മന്ത്രിമാരെ മുഖ്യമന്ത്രി ന്യായീകരിക്കുന്നത് എന്തിനാണ്? യു.ഡി.എഫ്. നേതാക്കളും പ്രതികള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതിനാല്‍ അവര്‍ക്കും ഈ കേസില്‍ സത്യസന്ധമായ അന്വേഷണം നടത്താന്‍ കഴിയില്ല. ഒടുവില്‍ നിഷ്‌പക്ഷമായ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തിന് പിണറായി സര്‍ക്കാരിന് വഴങ്ങേണ്ടി വരും.-അമിത് ഷാ പറഞ്ഞു.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം ബി.ജെ.പി. പിടിച്ചാല്‍ പത്മനാഭസ്വാമിക്ക് മുന്നില്‍ ദര്‍ശനം നടത്തുമെന്നു നേര്‍ച്ചയുണ്ടായിരുന്നു. ഇന്ന് തിരുവനന്തപുരത്ത് ബി.ജെ.പി. മേയറെ കാണുന്നു, നാളെ കേരളത്തില്‍ ബി.ജെ.പി. മുഖ്യമന്ത്രിയെ കാണും. കേരളത്തില്‍ വോട്ട് വിഹിതം 40 ശതമാനത്തിലേക്ക് എത്തിക്കാന്‍ ഇനി വലിയ ദൂരമില്ല. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പോടെ കേരളം ബി.ജെ.പി ഭരിക്കും.-അമിത് ഷാ പറഞ്ഞു.
മുസ്‌ലിം സ്ര്‌തീകള്‍ക്ക് സുരക്ഷിതമായി ജീവിക്കാന്‍ അവകാശമില്ലേ എന്ന് മുഖ്യമന്ത്രിയോട് ചോദിച്ച അമിത് ഷാ, വഖഫ് ഭേദഗതി നിയമത്തെ എതിര്‍ക്കുന്ന ഇരുമുന്നണികളും പ്രീണന രാഷ്‌ട്രീയമാണ് കളിക്കുന്നതെന്ന് കുറ്റപ്പെടുത്തി. കേരളത്തിന്റെ സുരക്ഷയ്‌ക്കും വിശ്വാസ സംരക്ഷണത്തിനും ബി.ജെ.പി. അനിവാര്യമാണ്. എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള ഗുസ്‌തി വെറും നാടകമാണ്. കോണ്‍ഗ്രസിനെ സഹായിക്കാന്‍ കമ്യൂണിസ്‌റ്റുകള്‍ എപ്പോഴും തയാറാണ്. പിണറായി വിജയനോട് ഒന്നേ പറയാനുള്ളൂ, ഇത് ജനാധിപത്യമാണ്. ഇവിടെ സ്വേച്‌ഛാധിപത്യം നടക്കില്ല.- അമിത് ഷാ പറഞ്ഞു.
ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ അയ്യപ്പ വിഗ്രഹം നല്‍കിയാണ് അമിത് ഷായെ സ്വീകരിച്ചത്. ബി.ജെ.പിയില്‍ ചേര്‍ന്ന റെജി ലൂക്കോസിനെ അമിത് ഷാ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. പത്മനാഭ സ്വാമി ക്ഷേത്രത്തിലും അമിത് ഷാ ദര്‍ശനം നടത്തി.