-->
ന്യൂഡല്‍ഹി : ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ചുമത്തി അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് എത്രയും പെട്ടെന്ന് ജാമ്യം ലഭിക്കാനുള്ള അവസരമൊരുക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് നൽകിയതായി എൽഡിഎഫ്-യുഡിഎഫ് എംപിമാർ .
കന്യാസ്ത്രീകൾ നിരപരാധികളാണെന്ന് അമിത് ഷായ്ക്ക് ബോധ്യമുണ്ടെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം എൻ.കെ. പ്രേമചന്ദ്രൻ എംപി പ്രതികരിച്ചു. ഏതാനും മണിക്കൂറുകൾക്കകം ശുഭവാർത്ത ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും എംപി പി സന്തോഷ് കുമാർ പറഞ്ഞു. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത വിഷയത്തിൽ നീതി നിഷേധത്തിന്റെ ദിനങ്ങളാണ് കണ്ടതെന്ന് ജോസ് കെ മാണി പറഞ്ഞു. കേന്ദ്രസർക്കാർ നേരിട്ട് ഈ വിഷയത്തിൽ ഇടപെടുന്നത് കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കുന്നതിന് കൂടുതൽ സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കേരളത്തിലെ മാധ്യമങ്ങളും ഇതിന് വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും ഇത് കേരളം നേടിയെടുത്ത വിജയമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഡൽഹിയിലുണ്ടെന്നും ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോർട്ടുകളുണ്ട്. സർക്കാർ നിലപാട് മയപ്പെടുത്തുകയാണെങ്കിൽ നാളെത്തന്നെ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കാനാണ് സാധ്യത. എന്നാൽ കഴിഞ്ഞ ദിവസം സെഷൻസ് കോടതിയിൽ ഛത്തീസ്ഗഢ് സർക്കാരും ബജ്‌രംഗ് ദളും കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തിരുന്നു. ഈ സാഹചര്യത്തിൽ ആഭ്യന്തരമന്ത്രിയുടെ ഇടപെടൽ വിഷയത്തിൽ ഒരു ശുഭസൂചനയായാണ് വിലയിരുത്തപ്പെടുന്നത്.