-->
ന്യൂഡല്‍ഹി: അഞ്ചു വർഷമോ അതിൽ കൂടുതലോ ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് അറസ്റ്റിലായി 30 ദിവസം ജയിലിൽ കഴിയേണ്ടിവരുന്ന മന്ത്രിമാർക്ക് ഒരുമാസത്തിനകം സ്ഥാനം നഷ്ടപ്പെടുന്ന വിവാദ ബിൽ ലോക്സഭയിലെ പ്രതിപക്ഷ ബഹളത്തിനൊടുവിൽ പാർലമെന്റിന്റെ സംയുക്ത സമിതിയുടെ പരിഗണനയ്ക്കു വിട്ടു. . കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആണ് ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിവരെ നിർത്തിവച്ച സഭ വീണ്ടും സമ്മേളിച്ചപ്പോഴും പ്രതിഷേധം തുടർന്നതോടെ വൈകിട്ട് അഞ്ചുമണി വരെ നിർത്തിവച്ചു.
ധാര്‍മ്മികതയാണ് പ്രശ്‌നമെങ്കില്‍ ഗുജറാത്ത് വിഷയവുമായി ബന്ധപ്പെട്ട് അമിത്ഷായും മോദിയും ആദ്യം രാജി വെയ്‌ക്കേണ്ടതെന്നും പറഞ്ഞു.
ജനാധിപത്യ വ്യവസ്ഥിതിയില്‍ എതിരാളികളെ ബ്ലാക്ക്മെയില്‍ ചെയ്യുന്നതിനും ഏകാധിപത്യ പ്രവണത വര്‍ധിപ്പിക്കുന്നതിനുമേ ബില്‍ ഉപയോഗപ്പെടുകയുള്ളൂ എന്നും ഇഡി വിചാരിച്ചാല്‍ ആരെ വേണമെങ്കിലും 30 ദിവസം ജയിലിലിടാമെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. തമാശയ്ക്ക് പ്രധാനമന്ത്രിയുടെ പേര് കൂടി ചേര്‍ത്തിട്ടുണ്ടെങ്കിലും പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ ഏത് ക്യാബിനറ്റാണ് റെക്കമെന്റ് ചെയ്യാന്‍ പോകുന്നതെന്നും ചോദിച്ചു. എന്‍ഡിഎ യില്‍ ഒപ്പം നില്‍ക്കുന്നവരെ കൂടി വിരട്ടാനുള്ള നീക്കമാണെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
വളരെ മാരകമായിട്ടുള്ള ദൂരവ്യാപകമായ ഭവിഷ്യത്തുകളുള്ള ഒരു ബില്ലാണ് ഇതെന്ന് ജോണ്‍ബ്രിട്ടാസ് പ്രതികരിച്ചു. ജനാധിപത്യത്തില്‍ സംശുദ്ധികൊണ്ടുവരാനെന്നുള്ള പേരില്‍ ഗവര്‍ണറെ ഉപയോഗിച്ച് ഇപ്പോള്‍ സംസ്ഥാനങ്ങളില്‍ നടത്തുന്ന അസ്ഥിര അട്ടിമറി പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടാന്‍വേണ്ടിയുള്ള ശ്രമമാണെന്നും പറഞ്ഞു. ഇതിനെ അതിശക്തമായി എതിര്‍ക്കേണ്ടതാണ്. ജനാധിപത്യത്തെ തകര്‍ക്കാന്‍ വേണ്ടിയുള്ളതും പ്രതിപക്ഷത്തെ അസ്ഥിരപ്പെടുത്താന്‍ ലക്ഷ്യംവച്ചുകൊണ്ടുള്ളതുമായ ബില്ലാണെന്നും ജോണ്‍ ബ്രിട്ടാസ് വ്യക്തമാക്കി.
അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ വര്‍ഷം ശിക്ഷ കിട്ടാവുന്ന കേസുകളില്‍ അറസ്റ്റിലായി തുടര്‍ച്ചയായി 30 ദിവസം കസ്റ്റഡിയില്‍ കഴിഞ്ഞാല്‍ പ്രധാനമന്ത്രിയടക്കം കേന്ദ്ര, സംസ്ഥാന മന്ത്രിമാരെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്ന ഭരണഘടനാ ഭേദഗതി ബില്ലാണ് കേന്ദ്രം അവതരിപ്പിച്ചത്. പ്രധാനമന്ത്രിയുള്‍പ്പെടെയുള്ള കേന്ദ്ര മന്ത്രിമാരുടെ നിയമനവും ഉത്തരവാദിത്തവും കൈകാര്യം ചെയ്യുന്ന ഭരണഘടനയുടെ 75ാം വകുപ്പ് ഭേദഗതി ചെയ്യുന്ന ബില്ലാണ് അവതരിപ്പിക്കുന്നത്.