-->
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിളിക്കാത്തതിനാലാണ് ഇന്ത്യ-യു.എസ്. വ്യാപാരകരാര്‍ അന്തിമധാരണയില്‍ എത്താത്തതെന്ന യു.എസ്. വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക്കിന്റെ പ്രസ്‌താവന തള്ളി ഇന്ത്യ. 2025 ല്‍ ഇരു നേതാക്കളും എട്ടുതവണ സംസാരിച്ചിട്ടുണ്ടെന്നും ചര്‍ച്ചകള്‍ സംബന്ധിച്ചു യു.എസ്. വാണിജ്യ സെക്രട്ടറി നടത്തിയ പ്രസ്‌താവന കൃത്യമല്ലെന്നും വിദേശമന്ത്രാലയ വക്‌താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.
' രണ്ടു സമ്പദ്‌വ്യവസ്‌ഥകള്‍ക്കും പ്രയോജനകരമായ വ്യാപാര കരാറില്‍ ഇന്ത്യക്കു താല്‍പ്പര്യമുണ്ട്. പല അവസരങ്ങളിലും കരാര്‍ ഒപ്പിടുന്നതിന് അടുത്തുവരെ എത്തിയതാണ്. എന്നാല്‍, ചര്‍ച്ചകളുടെ സ്വഭാവം സംബന്ധിച്ച് യു.എസ്. ഉദ്യോഗ്‌സ്‌ഥന്‍ പറയുന്നതു കൃത്യമല്ല. വിശാലമായ പങ്കാളിത്തത്തിന്റെ വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ്. പ്രസിഡന്റും തമ്മില്‍ 2025 ല്‍ എട്ടു തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ട്. നയതന്ത്രമര്യാദകള്‍ അനുസരിച്ച് പരസ്‌പരബഹുമാനത്തോടെയാണ് അവര്‍ എപ്പോഴും ഇടപെടുന്നത്.'-ജയ്‌സ്വാള്‍ പറഞ്ഞു.
റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കുമേല്‍ 500 ശതമാനം തീരുവ ഏര്‍പ്പെടുത്താന്‍ യു.എസ്. ആലോചിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് വ്യാപാര കരാറിലെ പ്രതിസന്ധി. സംഭവവികാസങ്ങളെക്കുറിച്ചു തങ്ങള്‍ക്കു ധാരണയുണ്ടെന്നും ജയ്‌സ്വാള്‍ പറഞ്ഞു. അതിനിടെ, റഷ്യയില്‍നിന്ന് എണ്ണ, വാതകം, യുറേനിയം എന്നിവയും മറ്റ് ഉല്‍പ്പന്നങ്ങളും വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരേ രണ്ടാംഘട്ട ഉപരോധം ഏര്‍പ്പെടുത്താന്‍ ട്രംപ് അനുമതി നല്‍കിയതായി യു.എസ്. സെനറ്റര്‍ ലിന്‍ഡ്‌സേ ഗ്രഹാം പറഞ്ഞു.