-->
വനിതാ പ്രീമിയര്‍ ലീഗ് നാലാം പതിപ്പിന് തുടക്കമായി. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ആദ്യം ബാറ്റുചെയ്യും. മുന്‍ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ടോസ് നേടുകയും ക്യാപ്റ്റന്‍ സ്മൃതി മന്ദാന ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയുമായിരുന്നു. നവി മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് മത്സരം.
ഇത്തവണയും അഞ്ച് ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരക്കുന്നത്. ഫെബ്രുവരി അഞ്ചുവരെ 22 മത്സരങ്ങളുണ്ട്. ഫെബ്രുവരി മൂന്നിന് എലിമിനേറ്ററും അഞ്ചിന് ഫൈനലും നടക്കും. നവിമുംബൈയ്ക്ക് പുറമെ വഡോദരയാണ് മറ്റൊരു വേദി. ആദ്യ സീസണായ 2023ലും കഴിഞ്ഞ തവണയും ജേതാക്കളായ മുംബൈ ഇന്ത്യൻസിനും 2024ലെ ചാമ്പ്യൻമാരായ ബെംഗളൂരു റോയൽ ചലഞ്ചേഴ്സിനുമൊപ്പം മൂന്ന് തവണയും റണ്ണറപ്പായ ഡൽഹി ക്യാപിറ്റൽസ്, ഗുജറാത്ത് ജയന്റ്‌സ്, യുപി വാരിയേഴ്സ് എന്നിയാണ് മറ്റ് ടീമുകൾ.
മുംബൈയെ ഹർമൻപ്രീത് കൗറും ബംഗളൂരുവിനെ സ്മൃതി മന്ദാനയും നയിക്കും. ഡൽഹി ക്യാപ്റ്റൻ ജെമീമ റോഡ്രിഗസാണ്. ഗുജറാത്തിനും യുപിക്കും ഓസ്‌ട്രേലിയൻ താരങ്ങളാണ് ക്യാപ്റ്റൻമാർ. ആഷ്ലി ഗാർഡ്നറാണ് ഗുജറാത്ത് നായിക. യുപിയെ മെഗ് ലാനിങ് നയിക്കും.