-->
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിലും ബിനാമി ഇടപാടുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി.വി. അന്‍വറിനെ എന്‍ഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി.) ചോദ്യംചെയ്‌തു വിട്ടയച്ചു.
ഇന്നലെ രാവിലെ 11 നു കൊച്ചിയിലെ ഇ.ഡി. ഓഫീസില്‍ ഹാജരായ അന്‍വറിനെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഉദ്യോഗസ്‌ഥര്‍ ചോദ്യംചെയ്‌തത്. ചോദ്യം ചെയ്യല്‍ എട്ടു മണിക്കൂറോളം നീണ്ടുനിന്നു. നേരത്തെ ഡിസംബര്‍ 31നു ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി സമയം നീട്ടി ചോദിച്ചിരുന്നു. ജനുവരി ഏഴിനു ഹാജരാകാന്‍ വീണ്ടും നോട്ടീസ് നല്‍കിയതിന്റെ അടിസ്‌ഥാനത്തിലാണ് നടപടി. അന്‍വറിന്റെ ആസ്‌തിയിലുണ്ടായ അസ്വാഭാവികമായ വര്‍ധനയാണ് ഇ.ഡി. പ്രധാനമായും പരിശോധിക്കുന്നത്. അന്‍വറിന്റെ വീട്ടിലുള്‍പ്പടെ നടത്തിയ റെയ്‌ഡില്‍ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ചോദ്യം ചെയ്യുന്നത്.
2016ല്‍ 14.38 കോടി ആയിരുന്ന പി.വി അന്‍വറിന്റെ ആസ്‌തി 2021ല്‍ 64.14 കോടിയായി വര്‍ധിച്ചു. ആസ്‌തി വര്‍ധന എങ്ങനെ എന്നതിനു പി.വി. അന്‍വറിനു തൃപ്‌തികരമായ വിശദീകരണം നല്‍കാന്‍ കഴിഞ്ഞില്ലന്നാണ് ഇ.ഡി ഉദ്യോഗസ്‌ഥര്‍ നല്‍കുന്ന വിവരം. കെ.എഫ്.സി. മലപ്പുറം ശാഖയില്‍ നിന്ന് ഉദ്യോഗസ്‌ഥരുടെ ഒത്താശയോടെ മതിയായ ഈടില്ലാതെയും ക്രമക്കേടു നടത്തിയും പി.വി. അന്‍വര്‍ വായ്‌പയെടുത്തെന്ന വ്യവസായി മുരുഗേഷ് നരേന്ദ്രന്റെ പരാതിയില്‍ വിജിലന്‍സ് കേസെടുത്തിരുന്നു. ഇതേ തുടര്‍ന്നാണു പി.വി. അന്‍വറിനെതിരേ ഇ.ഡി. അന്വേഷണം തുടങ്ങിയത്. പി.വി. അന്‍വറിന്റെ ഒതായിയിലെ വീട്, സഹോദര പുത്രന്‍ അഫ്‌താബ് ഷൗക്കത്തിന്റെ ഓഫീസ്, അന്‍വറിന്റെ ഡ്രൈവര്‍ സിയാദിന്റെ വീട്, മഞ്ചേരിയിലെ പി.വി.ആര്‍. മെട്രോ വില്ലേജ് ഉള്‍പ്പെടെയുള്ള സ്‌ഥലങ്ങളിലാണ് ഒരേ സമയം ഇ.ഡി. റെയ്‌ഡ് നടത്തിയത്.