-->
കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി ജഡ്‌ജിക്കെതിരേ ഗുരുതര പരാമര്‍ശങ്ങളുമായി പ്രോസിക്യൂഷന്‍ ഡയറക്‌ടര്‍ ജനറലിന്റെ നിയമോപദേശം. നടന്‍ ദിലീപിനെ ഉള്‍പ്പെടെ വെറുതെ വിട്ടതിനെതിരേ അപ്പീല്‍ നല്‍കുന്നതുമായി ബന്ധപ്പെട്ടു സര്‍ക്കാരിനു നല്‍കിയ നിയമോപദേശത്തിലാണു കടുത്ത പരാമര്‍ശങ്ങളുള്ളത്.
മെമ്മറി കാര്‍ഡ് ചോര്‍ന്ന കേസില്‍ വിചാരണക്കോടതി ജഡ്‌ജി സംശയനിഴലിലാണെന്നും അതിനാല്‍ ജഡ്‌ജിക്ക് വിധി പറയാന്‍ അവകാശമില്ലെന്നും നിയമോപദേശത്തില്‍ പറയുന്നു.
ദിലീപിനെ വെറുതെ വിടാന്‍ വേണ്ടി എഴുതിയ വിധിയെന്നും വിമര്‍ശനമുണ്ട്. ഗൗരവമേറിയ നിരവധി തെളിവുകളാണു ദിലീപിനെതിരേ പ്രോസിക്യൂഷന്‍ നല്‍കിയതെന്നും എന്നാല്‍, എല്ലാം പക്ഷപാതത്തോടെ കോടതി തള്ളിയെന്നും നിയമോപദേശത്തില്‍ ചൂണ്ടിക്കാണിക്കുന്നു. സ്‌പെഷല്‍ പ്രോസിക്യൂട്ടറുടെ വിശദമായ കുറിപ്പും നിയമോപദേശത്തിലുണ്ട്.
'ദിലീപിനെതിരേ ഗൗരവമേറിയ നിരവധി തെളിവുകള്‍ സമര്‍പ്പിച്ചിട്ടും എല്ലാം പക്ഷപാതത്തോടെ കോടതി തള്ളി. വിവേചനപരമായിട്ടാണു ജഡ്‌ജി പെരുമാറിയത്. തെളിവുകള്‍ പരിശോധിക്കാന്‍ കോടതി സ്വീകരിച്ചതു രണ്ടുതരം സമീപനമാണ്. ഒന്നു മുതല്‍ ആറുവരെ പ്രതികള്‍ക്കെതിരേ അംഗീകരിച്ച തെളിവുകള്‍പോലും ദിലീപിനെതിരേ അംഗീകരിച്ചില്ല. തെളിവു നശിപ്പിക്കാന്‍ കൂട്ടുനിന്നെന്നു തെളിഞ്ഞ ദിലീപിന്റെ അഭിഭാഷകരെ തുടരാന്‍ അനുവദിച്ചു. അവരുടെ പ്രവൃത്തിയെ അനുമോദിക്കുന്ന തരത്തിലാണു വിധിയിലെ പരാമര്‍ശങ്ങള്‍.'-നിയമോപദേശത്തില്‍ പറയുന്നു. ഈ മാസം തന്നെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും.