-->
തിരുവനന്തപുരം: മേയര്‍ സ്‌ഥാനം ലഭിക്കാത്തതില്‍ ബി.ജെ.പി. നേതൃത്വത്തോടുള്ള അതൃപ്‌തി പരസ്യമാക്കി പാര്‍ട്ടി സംസ്‌ഥാന ഉപാധ്യക്ഷ കൂടിയായ തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ. മേയര്‍ സ്‌ഥാനം വാഗ്‌ദാനം ചെയ്‌താണ് തന്നെ മത്സരരംഗത്തിറക്കിയത്. 'പോടാ പുല്ലേ'യെന്നു പറഞ്ഞ്, തീരുമാനത്തെ എതിര്‍ക്കാത്തതു ജയിപ്പിച്ചുവിട്ട വോട്ടര്‍മാരെ ഓര്‍ത്ത് മാത്രമാണെന്നും ശ്രീലേഖ പറഞ്ഞു.
കൗണ്‍സിലറാകാനല്ല, മേയറാക്കാമെന്ന വാഗ്‌ദാനത്തിന്റെ പുറത്താണ് മത്സരിക്കാന്‍ സമ്മതിച്ചത്. തെരഞ്ഞെടുപ്പിന്റെ മുഖം താനായിരിക്കുമെന്നും പറഞ്ഞു. പാര്‍ട്ടി അങ്ങനെ പറഞ്ഞാണ് പ്രചാരണം നടത്തിയത്. തെരഞ്ഞെടുപ്പ് കാലത്ത് മാധ്യമങ്ങളോടു സംസാരിക്കാനും തന്നെയാണ് ചുമതലപ്പെടുത്തിയത്. എന്നാല്‍, തെരഞ്ഞെടുപ്പ് ജയിച്ചപ്പോള്‍ സാഹചര്യം മാറി. വി.വി. രാജേഷിനു മേയറായും ആശാനാഥിനു ഡെപ്യൂട്ടി മേയറായും കുറച്ചുകൂടി നന്നായി പ്രവര്‍ത്തിക്കാനാകുമെന്നു കേന്ദ്രനേതൃത്വത്തിന് തോന്നിയിരിക്കാം. കേന്ദ്രനേതൃത്വത്തില്‍നിന്ന് അങ്ങനെ പറഞ്ഞുവെന്നു പറയുമ്പോള്‍, 'പോടാ പുല്ലേ'യെന്നു പറഞ്ഞ് ഓടാന്‍ തനിക്കാവില്ല. ജയിപ്പിച്ച ആളുകളോട് ആത്മാര്‍ഥതയും കൂറുമുള്ളതുകൊണ്ടാണ് അഞ്ചുവര്‍ഷത്തേക്ക് തുടരാമെന്നു തീരുമാനിച്ചത്. ചിലപ്പോള്‍ അത് നല്ലതിനായിരിക്കുമെന്നും ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ശ്രീലേഖ പറഞ്ഞു.
അതേസമയം, പ്രതികരണം വിവാദമായതോടെ മാധ്യമങ്ങളെ പഴിച്ച് ശ്രീലേഖ ഫെയ്‌സ്ബുക്ക് കുറിപ്പിട്ടു. മാധ്യമങ്ങള്‍ തന്നെ അപമാനിക്കുകയാണെന്നും വൃത്തികെട്ട മാധ്യമപ്രവര്‍ത്തനമാണ് കേരളത്തില്‍ നടക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. മാധ്യമങ്ങള്‍ എഡിറ്റ് ചെയ്‌ത ഭാഗങ്ങള്‍ മാത്രം കാണിച്ച് കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയാണ്. ഇതൊക്കെ കാണുന്ന പാവം മലയാളികള്‍ ചിലരെങ്കിലും അത് വിശ്വസിക്കുന്നു. 'മാപ്ര'കള്‍ എന്ത് കള്ളം പറഞ്ഞാലും, തനിക്ക് ഒരതൃപ്‌തിയുമില്ല. ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കുന്നതില്‍ അഭിമാനം മാത്രമാണുള്ളതെന്നും ശ്രീലേഖ കുറിച്ചു.