-->
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസ് അന്വേഷണത്തില്‍ തൃപ്‌തി രേഖപ്പെടുത്തി ഹൈക്കോടതി. ഇതുവരെ 181 സാക്ഷികളെ ചോദ്യം ചെയ്‌തതായും സുപ്രധാന രേഖകള്‍ കണ്ടെത്തിയതായും എസ്.ഐ.ടി. ഹൈക്കോടതിയില്‍ വ്യക്‌തമാക്കി. രേഖകള്‍ മറച്ചുവയ്‌ക്കാന്‍ ചിലര്‍ ശ്രമിച്ചെങ്കിലും ഇവ കണ്ടെത്താനും രേഖപ്പെടുത്താനും എസ്.ഐ.ടിക്കു കഴിഞ്ഞതായി കോടതി നിരീക്ഷിച്ചു.
ആവശ്യമെങ്കില്‍ എസ്.ഐ.ടി. വിപുലീകരിക്കാന്‍ എ.ഡി.ജി.പി: എച്ച്. വെങ്കടേഷിനു ഹൈക്കോടതി അനുവാദം നല്‍കി. എന്നാല്‍,പുതിയ ഉദ്യോഗസ്‌ഥരെ സംഘത്തില്‍ ഉള്‍പ്പെടുത്തുമ്പോള്‍ ആ വിവരം റിപ്പോര്‍ട്ടിലൂടെ ബോധ്യപ്പെടുത്തണമെന്നു ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ നിര്‍ദേശിച്ചു.
നാലു ഘട്ടം അന്വേഷണം പൂര്‍ത്തിയായെന്ന് അറിയിച്ച എസ്.ഐ.ടിയോടു നിര്‍ഭയമായി അന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു.
മാധ്യമവിചാരണ പാടില്ലെന്നും കോടതി
കേസില്‍ മാധ്യമവിചാരണ പാടില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ട്. അന്വേഷണസംഘത്തിനു മേല്‍ മാധ്യമങ്ങള്‍ അനാവശ്യ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് എസ്.ഐ.ടി. ഹൈക്കോടതിയെ അറിയിച്ചതിനെത്തുടര്‍ന്നായിരുന്നു നിരീക്ഷണം.
അന്വേഷണത്തില്‍ ഇടപെടുന്നതു നീതിനിര്‍വഹണത്തിനു തടസമാകുമെന്നും ഗൗരവകരമായ ഈ അന്വേഷണം മാധ്യമവിചാരണയുടെ നിഴലിലല്ല നടക്കേണ്ടതെന്നും കോടതി വ്യക്‌തമാക്കി. എസ്.ഐ.ടിയെ സമ്മര്‍ദ്ദത്തിലാക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നല്‍കുന്നതില്‍നിന്നു മാധ്യമങ്ങള്‍ വിട്ടുനില്‍ക്കണമെന്നു ഹൈക്കോടതി പറഞ്ഞു. മാധ്യമ ഇടപെടലുകള്‍ അന്വേഷണ ഉദ്യോഗസ്‌ഥരെയും അന്വേഷണത്തെയും ബാധിക്കുമെന്ന ആശങ്ക ഹൈക്കോടതി രേഖപ്പെടുത്തി.
കേസില്‍ മുന്‍ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് എന്നിവരുടെ ചോദ്യംചെയ്യലിനുശേഷമുള്ള നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ടാണ് എസ്.ഐ.ടി. ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.