-->
കൊച്ചി: കേരളതീരത്ത് കണ്ടെയ്‌നറുകളുമായി മുങ്ങിയ എം.എസ്.സി. എല്‍സ-3 ചരക്കുകപ്പലിന്റെ ഉടമകളായ കമ്പനിയെപ്പറ്റി കൂടുതല്‍ അന്വേഷണത്തിനു പോലീസ്. കേസില്‍ പ്രതിയാക്കിയെങ്കിലും കമ്പനി ഉടമയെപ്പറ്റി വിവരമില്ല. കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഉടമയെ കണ്ടെത്താനുള്ള ഇപ്പോഴത്തെ ശ്രമം.
എം.എസ്.സി. കമ്പനിയുടേതാണ് കപ്പലെങ്കിലും അവര്‍ മറ്റൊരു കമ്പനിക്കു വാടകയ്‌ക്കു നല്‍കിയതായും പറയപ്പെടുന്നു. കേസില്‍ അടുത്തമാസം ആദ്യം കുറ്റപത്രം സമര്‍പ്പിക്കാനാണ് ശ്രമം. എം.എസ്.സി. കമ്പനി അധികൃതര്‍ 26-ന് സംസ്‌ഥാന തുറമുഖവകുപ്പ് ഉദ്യോഗസ്‌ഥരുമായി ചര്‍ച്ചയ്‌ക്കെത്തും. കൊല്ലം തുറമുഖത്തുനിന്ന് ബാര്‍ജ് വഴി കണ്ടെയ്‌നറുകള്‍ വിഴിഞ്ഞം തുറമുഖത്തെത്തിച്ച് കയറ്റുമതിക്ക് കരാറുണ്ടാക്കുകയാണു ലക്ഷ്യം.
ഡയറക്‌ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ് മുഖേനയാകും കപ്പലിന്റെ വിവരങ്ങള്‍ പോലീസ് ശേഖരിക്കുക. ഏഴ് കപ്പല്‍ ജീവനക്കാര്‍ ഇന്ത്യ വിടാന്‍ അപേക്ഷ നല്‍കിയെങ്കിലും അന്വേഷണം പൂര്‍ത്തിയാകാത്തതിനാല്‍ അംഗീകരിക്കാനാവില്ലെന്നു പോലീസ് അറിയിച്ചിട്ടുണ്ട്. ജീവനക്കാര്‍ക്കുവേണ്ടി കപ്പല്‍ കമ്പനിയാണ് അപേക്ഷ നല്‍കിയത്. ഡയറക്‌ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ് ഇക്കാര്യത്തില്‍ എതിര്‍പ്പില്ലെന്ന് അറിയിച്ചിരുന്നു. കേസ് തീരുന്നതുവരെ എല്ലാ ജീവനക്കാരും ഇന്ത്യയില്‍ തുടരേണ്ടതില്ലെന്നും പ്രതികളടക്കം പ്രധാന ഉദ്യോഗസ്‌ഥര്‍ ഒഴികെ, ബാക്കിയുള്ളവരെ വിടണമെന്നാണു കപ്പല്‍ കമ്പനിയുടെ ആവശ്യം. ഇതിനായി കോടതിയെ സമീപിക്കാനൊരുങ്ങുകയാണു കമ്പനി. ജീവനക്കാര്‍ രാജ്യം വിടുകയും പ്രതികളില്‍ ചുമത്തപ്പെട്ട കുറ്റം തെളിയുകയും ചെയ്‌താല്‍ തിരിച്ചെത്തിക്കുക എളുപ്പമല്ലെന്നാണു പോലീസിന്റെ വാദം.
മര്‍ക്കന്റൈന്‍ മറൈന്‍ വകുപ്പിന്റെ(എം.എം.ഡി) അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കാത്തതിനാലാണ് കുറ്റപത്രം വൈകുന്നതെന്നു കോസ്‌റ്റല്‍ പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. എം.എം.ഡി. അന്വേഷണ റിപ്പോര്‍ട്ട് ഡി.ജി. ഷിപ്പിങ് മുഖേന കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതിക്കു സമര്‍പ്പിച്ചിരിക്കുകയാണ്. കപ്പല്‍ മുങ്ങി മൂന്നുമാസം പിന്നിടുമ്പോഴും നഷ്‌ടപരിഹാരനടപടികള്‍ ഒന്നുമായില്ല. മുങ്ങിയ കപ്പല്‍ ഉയര്‍ത്തിയെടുക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. കപ്പല്‍ അവശിഷ്‌ടങ്ങള്‍ പൂര്‍ണമായി നീക്കംചെയ്യാന്‍ ഒരുവര്‍ഷമെടുക്കും.
വോയേജ് ഡേറ്റ റെക്കോഡര്‍, ലോഗ് ബുക്ക്, വോയേജ് ചാര്‍ട്ട് തുടങ്ങി അപകടവുമായി ബന്ധപ്പെട്ട ഒരു രേഖയും കമ്പനി കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല. കണ്ടെയ്‌നറുകളില്‍ എന്താണെന്നതു സംബന്ധിച്ച കാര്‍ഗോ മാനിഫെസ്‌റ്റും പ്രസിദ്ധീകരിച്ചിട്ടില്ല.