-->
ന്യൂഡല്‍ഹി: ആണവ സ്‌ഥാപനങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കും നേരെ ആക്രമണം നിരോധിക്കുന്നതിനുള്ള കരാറിന്റെ പരിധിയില്‍ വരുന്ന ആണവ കേന്ദ്രങ്ങളുടെയും സൗകര്യങ്ങളുടെയും പട്ടിക കൈമാറി ഇന്ത്യയും പാകിസ്‌താനും.
ഇരു രാജ്യങ്ങളിലെയും ആണവ അടിസ്‌ഥാന സൗകര്യങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ഉടമ്പടിയിലെ വ്യവസ്‌ഥകള്‍ അനുസരിച്ച്, ന്യൂഡല്‍ഹിയിലും ഇസ്ലാമാബാദിലും ഒരേ സമയം കൈമാറ്റം നടന്നു.
വിദേശകാര്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ഈ കരാര്‍ പ്രകാരം ഓരോ വര്‍ഷവും ജനുവരി ഒന്നിന് ആണവ സ്‌ഥാപനങ്ങളുടെയും സൗകര്യങ്ങളുടെയും പട്ടിക പരസ്‌പരം അറിയിക്കേണ്ടതുണ്ട്. 1992 ജനുവരി ഒന്നിന് ആദ്യമായി നടന്ന കൈമാറ്റത്തിന് ശേഷം ഇത് 35-ാമത്തെ തുടര്‍ച്ചയായ പട്ടിക കൈമാറ്റമാണ്. രാഷ്‌ട്രീയവും സൈനികവുമായ സംഘര്‍ഷങ്ങള്‍ക്കിടയിലും ഈ വാര്‍ഷിക കൈമാറ്റം മൂന്ന് പതിറ്റാണ്ടിലേറെയായി മുടങ്ങാതെ നടക്കുന്നു.
1988 ഡിസംബര്‍ 31നാണ് ആണവ സ്‌ഥാപനങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കും നേരെ ആക്രമണം നിരോധിക്കുന്നതിനുള്ള കരാര്‍ ഒപ്പുവച്ചത്. 1991 ജനുവരി 27ന് ഇരുപക്ഷത്തും നിന്നുള്ള അംഗീകാര രേഖകളുടെ കൈമാറ്റത്തിനു ശേഷം കരാര്‍ പ്രാബല്യത്തില്‍ വന്നു.
ഈ കരാര്‍ പ്രകാരം, ഇന്ത്യയും പാകിസ്‌താനും പരസ്‌പരം ആണവ സ്‌ഥാപനങ്ങളോ സൗകര്യങ്ങളോ നശിപ്പിക്കാനോ കേടുവരുത്താനോ ലക്ഷ്യമിട്ടുള്ള യാതൊരു നടപടികളും സ്വീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ഇല്ല. ആണവ ഊര്‍ജ പ്ലാന്റുകള്‍, ഗവേഷണ റിയാക്‌ടറുകള്‍, ഇന്ധന നിര്‍മാണ യൂണിറ്റുകള്‍, യുറേനിയം സംപുഷ്‌ടീകരണ സൗകര്യങ്ങള്‍, ഐസോടോപ്പ് വേര്‍തിരിക്കുന്ന പ്ലാന്റുകള്‍, റീപ്രോസസിങ് യൂണിറ്റുകള്‍, വലിയ അളവില്‍ റേഡിയോആക്‌ടീവ് വസ്‌തുക്കള്‍ സംഭരിക്കുന്ന സ്‌ഥലങ്ങള്‍ എന്നിവയെല്ലാം കരാറിന് കീഴില്‍ ഉള്‍പ്പെടുന്നു. കൂടാതെ, ഈ സൗകര്യങ്ങളുടെ സ്‌ഥാനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ (അക്ഷാംശരേഖാംശ കോര്‍ഡിനേറ്റുകള്‍ പോലുള്ളവ) വര്‍ഷത്തില്‍ ഒരിക്കല്‍ പരസ്‌പരം കൈമാറണമെന്നും കരാര്‍ വ്യക്‌തമാക്കുന്നു.
ബോധപൂര്‍വമായ ആക്രമണങ്ങളുടെ സാധ്യത കുറയ്‌ക്കുന്നതിനാണ് വാര്‍ഷിക പട്ടിക കൈമാറ്റം രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്.
സംരക്ഷിത സ്‌ഥലങ്ങള്‍ ഔദ്യോഗികമായി തിരിച്ചറിയുന്നതിലൂടെ, സാധാരണ സൈനിക പ്രവര്‍ത്തനങ്ങള്‍ ആണവ പ്രതിസന്ധിയിലേക്ക് വളരുന്നത് തടയാന്‍ കരാര്‍ ലക്ഷ്യമിടുന്നു. ആണവ സ്‌ഥാപനത്തിന് നേരെ, സാധാരണ ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണം പോലും വിനാശകരമായ മാനുഷിക, പാരിസ്‌ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും.