-->
ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ വരും സീസണില്‍ വന്‍ മാറ്റങ്ങള്‍ വരുത്താന്‍ അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍. ഫെഡറേഷനും ഐ.എസ്.എല്‍. ക്ല
ബ്ബുകളും തമ്മിലുള്ള യോഗത്തില്‍ തീരുമാനമായെന്നാണു സൂചന. സാമ്പത്തിക പ്രതിസന്ധിയും ലീഗിന്റെ വാണിജ്യ പങ്കാളിയെ കണ്ടെത്തുന്നതിലെ കാലതാമസവും പരിഗണിച്ച് മത്സരങ്ങള്‍ ഹോം-എവേ രീതിക്ക് പകരം കേന്ദ്രീകൃത വേദികളില്‍ നടത്താന്‍ ധാരണയായി. ഫെബ്രുവരി അഞ്ചിന് മത്സരങ്ങള്‍ തുടങ്ങാമെന്ന പ്രതീക്ഷ പ്രതിസന്ധി പരിഹരിക്കാന്‍ നിയോഗിച്ച കമ്മിറ്റി അംഗ കാറ്റിയാനോ ഫെര്‍ണാണ്ടസ് പങ്കുവച്ചു. പുതിയ തീരുമാനമനുസരിച്ചു രണ്ട് വേദികളിലായി മത്സരങ്ങള്‍ പൂര്‍ത്തിയാക്കും. ടൂര്‍ണമെന്റ് വേഗത്തില്‍ തീര്‍ക്കാന്‍ ആകെയുള്ള 14 ടീമുകളെ ഏഴ് വീതമുള്ള രണ്ട് ഗ്രൂപ്പുകളാക്കും.
ഗ്രൂപ്പ് ഘട്ടത്തില്‍ ഓരോ ടീമിനും 12 മത്സരങ്ങളാണ്. രണ്ട് ഗ്രൂപ്പിലെയും ആദ്യ സ്‌ഥാനക്കാര്‍ ടീമുകള്‍ നോക്കൗട്ടിനു യോഗ്യത നേടും. സെമി ഫൈനലുകള്‍ ഉള്‍പ്പെടെയുള്ള നോക്കൗട്ട് മത്സരങ്ങള്‍ ഒരു പാദമായിട്ടായിരിക്കും നടത്തുക. ലീഗ് വിന്നേഴ്‌സ് ഷീല്‍ഡ് നേടുന്ന ടീമിന് പരമാവധി 15 മത്സരങ്ങള്‍ വരെ കളിക്കാനെ കഴിയൂ. ഗോവ, കൊല്‍ക്കത്ത എന്നീ നഗരങ്ങളെയാണ് പ്രധാന വേദികളായി പരിഗണിക്കുന്നത്. മാസ്‌റ്റര്‍ റൈറ്റ്‌സ് എഗ്രിമെന്റ് കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് അനിശ്‌ചിതത്വത്തിലായ ഇന്ത്യന്‍ ഫുട്‌ബോള്‍ സീസണ്‍ ഏതുവിധേനയും ഈ വര്‍ഷം തന്നെ പുനരാരംഭിക്കാനാണ് ഫെഡറേഷന്റെ ശ്രമം.