-->
ന്യൂഡല്‍ഹി: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിക്ക് ഇന്ത്യന്‍ പര്യടനത്തിനു ലഭിച്ച പ്രതിഫലം 89 കോടി രൂപ. ഇതില്‍ 11 കോടി രൂപ നികുതിയായി സര്‍ക്കാരിനു നല്‍കിയെന്നും കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തിലെ മെസിയുടെ ചടങ്ങിന്റെ സംഘാടകന്‍ സതാദ്രു ദത്ത പോലീസിനോട് വെളിപ്പെടുത്തി. കൊല്‍ക്കത്തയിലെ ചടങ്ങ് അലങ്കോലമായതിനു പിന്നാലെ ദത്തയ്‌ക്കെതിരേ കേസെടുത്തിരുന്നു. പരിപാടിയുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുകള്‍, ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലെ വീഴ്‌ച എന്നിവയെക്കുറിച്ചും കൊല്‍ക്കത്ത പോലീസിന്റെ പ്രത്യേക സംഘം അന്വേഷിക്കുന്നുണ്ട്. 'സ്വാധീനമുള്ള ആളുകള്‍' പരിപാടിക്കായി നല്‍കുന്ന ആക്‌സസ് കാര്‍ഡുകളുടെ എണ്ണം മൂന്നിരട്ടിയാക്കാന്‍ തന്നെ നിര്‍ബന്ധിച്ചതായി ദത്ത ആരോപിച്ചു.
ഡിസംബര്‍ 13ന് സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തിലുണ്ടായ കുഴപ്പങ്ങള്‍ക്ക് അത് കാരണമായെന്ന് അദ്ദേഹം അവകാശപ്പെട്ടു. പരിപാടിയില്‍ ചിലര്‍ മെസിയെ കെട്ടിപ്പിടിക്കാന്‍ ശ്രമിച്ചു. അത് അദ്ദേഹത്തെ അസ്വസ്‌ഥനാക്കി. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലെ വീഴ്‌ചയുടെ പ്രധാന ഫലങ്ങളിലൊന്നായിരുന്നു അര്‍ജന്റീനിയന്‍ താരത്തിന്റെ ഈ അസ്വസ്‌ഥതയെന്ന് പോലീസ് പറഞ്ഞു.
സംഭവമുണ്ടായ ഉടന്‍ തന്നെ ദത്ത അറസ്‌റ്റിലായിരുന്നു. മെസിയുടെ ഇന്ത്യന്‍ പര്യടനത്തിന്റെ ആകെ ചെലവ് ഏകദേശം 100 കോടി രൂപയാണെന്നും, സ്‌പോണ്‍സര്‍മാരില്‍നിന്നും ടിക്കറ്റ് വില്‍പ്പനയില്‍നിന്നുമാണ് ഫണ്ട് കണ്ടെത്തിയതെന്നും ദത്ത അവകാശപ്പെട്ടു. എന്നിരുന്നാലും, പ്രഖ്യാപിച്ച വരുമാന സ്രോതസുകള്‍ മൊത്തം ചെലവിന്റെ 60- 70% മാത്രമാണെന്ന് പോലീസ് ചൂണ്ടിക്കാണിക്കുന്നു.
ദത്തയുടെ ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് 22 കോടി രൂപ പോലീസ് പിടിച്ചെടുക്കുകയും അന്വേഷണത്തിന്റെ ഭാഗമായി അവ മരവിപ്പിക്കുകയും ചെയ്‌തു. പിടിച്ചെടുത്ത തുകയില്‍ ടിക്കറ്റ് വില്‍പ്പനയുടെയോ സ്‌പോണ്‍സര്‍ഷിപ്പ് ഫണ്ടുകളുടെയോ പണമുണ്ടോ എന്ന് വ്യക്‌തമല്ലെന്ന് അധികൃതര്‍ പറഞ്ഞു.