-->
കൊച്ചി: നടന്‍ ശ്രീനിവാസനുമായി 43 കൊല്ലം നീണ്ട സൗഹൃദം തനിക്കുണ്ടായിരുന്നെന്നും ഇതുവരെ ഒരു നീരസവും ഉണ്ടായിട്ടില്ലെന്നും നടനും എംഎല്‍എയുമായ മുകേഷ്. ശ്രീനിവാസന്റെ വിയോഗത്തിലായിരുന്നു മുകേഷിന്റെ വൈകാരികപ്രതികരണം. എല്ലാം വെട്ടിത്തുറന്ന് പറയുന്ന സ്വഭാവമാണ് അദ്ദേഹത്തിന്റേതെന്നും നല്ല കഥയ്ക്ക് വേണ്ടി ഒരുവിട്ടുവീഴ്ച്ചയും ചെയ്യാറില്ലെന്നും പറഞ്ഞു.
ഒരുപാട് സിനിമയില്‍ ഒരുമിച്ച് അഭിനയിച്ച അദ്ദേഹത്തെ കുറിച്ച് പറയണമെന്ന ഒരു സാഹചര്യം വേണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നെന്നും എന്നാല്‍ അത് ഇങ്ങനെ ഒരു സാഹചര്യത്തില്‍ ആയെന്നത് ദുഖകരമാണെന്നും മുകേഷ് പറഞ്ഞു. ഞങ്ങള്‍ ഒരുമിച്ച് നിര്‍മിച്ച ചിത്രമാണ് 'കഥ പറയുമ്പോള്‍' സൗഹൃദത്തിന്റെ സന്ദേശം കൊടുത്ത കഥയാണ്. മമ്മൂക്കയുടെ അടുത്ത ഞങ്ങള്‍ ഒരുമിച്ചാണ് കഥ പറഞ്ഞത്.
അദ്ദേഹം പൈസ വാങ്ങാതെ അഭിനയിച്ചു. പിന്നീട് തട്ടത്തിന്‍ മറയത്ത് ഞങ്ങള്‍ നിര്‍മിച്ചു. രണ്ട് സിനിമയും വിജയിച്ചു. പിന്നീട് ഞങ്ങള്‍ക്ക് സിനിമകള്‍ നിര്‍മ്മിക്കാന്‍ സാധിച്ചില്ല. പിന്നീട് ലൂമിയര്‍ ഫിലിംസ് തിരക്കുകള്‍ കാരണം കുറച്ച് പിന്നോട്ട് പോയി.
മിനിഞ്ഞാന്നും ശ്രീനിവാസന്‍ വിളിച്ചു. ഒരുപാട് ഓര്‍മ്മകള്‍ തന്നിട്ടാണ് അദ്ദേഹം വിട വാങ്ങിയെന്നും മുകേഷ് അനുശോചിച്ചു. ഓടരുതമ്മാവാ ആളറിയാം എന്ന സിനിമയില്‍ ശ്രീനി എനിക്ക് വേണ്ടി ഫൈറ്റ് ചെയ്തിരുന്നു. ഓര്‍ക്കാന്‍ നിരവധി കാര്യങ്ങള്‍ ഉണ്ട്.