-->
എട്ടു വയസ്സുള്ളപ്പോൾ ദൂരദർശനിലെ ഒരു ടെലിഫിലിലൂടെ മിനിസ്ക്രീനിലേക്ക് എത്തിയ താരമാണ് ഉമാ നായര്‍. വര്‍ഷങ്ങള്‍ക്കിപ്പുറം വ്യത്യസ്തമായ കഥാപാത്രങ്ങളുമായി സീരിയലില്‍ സജീവമാണ് താരം. സീരിയൽ രംഗത്ത് ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ എന്ന വിശേഷണത്തിന് അർഹയായ താരം കാമ്പും കഴമ്പുമുള്ള കഥാപാത്രങ്ങൾ മാത്രമാണ് തെരഞ്ഞെടുക്കാറുള്ളത്.
സീരിയലുകളില്‍ അമ്മ വേഷങ്ങളും ചേച്ചി വേഷങ്ങളുമാണ് താരം കൂടുതലും ചെയ്യുന്നത്. വാനമ്പാടി, കളിവീട് തുടങ്ങിയ സീരിയലുകളിലൂടെ പ്രേക്ഷകർക്ക് ഏറെ പരിചിതയായാണ് താരം. 32 വർഷമായി അഭിനയരംഗത്ത് തുടരുന്ന ഉമ സോഷ്യല്‍ മീഡിയയിലും സജീവമാണ്. പല വിഷയങ്ങളിലും തന്റേതായ നിലപാടുകളില്‍ ഉറച്ചുനില്‍ക്കാറുണ്ട് താരം.
ഇപ്പോഴിതാ തന്റെ ജീവിതത്തിലുണ്ടായ വിവാദങ്ങളെക്കുറിച്ചും സൗഹൃദത്തെക്കുറിച്ചും തുറന്നു പറയുകയാണ് താരം. തനിക്കെതിരെയുണ്ടായ വിവാദം വ്യക്തിപരമായി ഏറെ തകര്‍ത്തുവെന്നും മാനസികമായി തകർത്തയാളിനൊപ്പം അഭിനയിക്കേണ്ടി വരുമെന്നും എത്രവലിയ ഇഷ്ടമില്ലാത്ത ആളായാലും അവരെ കെട്ടിപ്പിടിച്ച് ഉമ്മകൊടുത്ത് അഭിനയിക്കേണ്ടി വരുമെന്നും അതൊരു ടോര്‍ച്ചറാണെന്നും പറയുകയാണ് ഉമാ നായര്‍.
‘‘എന്റെ കരിയറില്‍ ആദ്യമായി ഉണ്ടായ വിവാദമായിരുന്നു അത്, തീര്‍ച്ചയായും അത് മാനസികമായ വിഷമമുണ്ടാക്കി. ഞാൻ 32 വർഷമായി അഭിനയരംഗത്തുണ്ട്. സീരിയല്‍ കാണുന്നവർക്കും അത് ആസ്വദിക്കുന്നവർക്കും മാത്രമേ ഞാന്‍ എന്താണെന്ന് അറിയാവൂ. അതിനപ്പുറത്തേക്ക് പൊതുജനങ്ങള്‍ക്കോ വലിയ സ്കേല്‍ ഓഫ് ആളുകള്‍ക്കോ എന്നെ അറിയില്ല. ഞാനെത്ര വര്‍ഷമായി ഇവിടെ നില്‍ക്കുന്നു എന്നതില്‍ വലിയ കാര്യമൊന്നുമില്ല.
എനിക്കെതിരെയുണ്ടായ വിവാദം എന്നെ വ്യക്തിപരമായി തകർത്തിട്ടുണ്ട് എന്നുള്ളത് സത്യമാണെങ്കിലും ലോകം പക്ഷേ എന്നെ അറിഞ്ഞത് ആ വിവാദത്തിലൂടെയാണ്. ഞാൻ പക്ഷേയത് വളരെ വൈകിയാണ് മനസിലാക്കിയത്. ഞാന്‍ ആ സമയത്ത് ഡൗണ്‍ ആയിപ്പോയതു കൊണ്ട് ഒന്നും ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. മൈന്‍ഡ് സെറ്റ് അതല്ലേ. അതിനു ശേഷം ഞാനെവിടെ ചെന്നിറങ്ങിയാലും ‘ഉമാ നായര്‍ അല്ലേ, മറ്റേ ആ വിഷയം...’ എന്നൊക്കെ പലരും ചോദിച്ചിട്ടുണ്ട്.
ഈ സംഭവം വന്ന ശേഷം എന്റെ കസിന്‍സൊക്കെ എന്നെ വഴക്കു പറഞ്ഞു. സത്യം നമ്മുടെ കുടുംബത്തിലുള്ളവര്‍ക്ക് അറിയാമല്ലോ ? അവരുടെ ഫാമിലിക്ക് ഇഷ്ടമല്ലാത്ത ഒരു കാര്യം നമ്മള്‍ പറയേണ്ട കാര്യമില്ല എന്ന് പറഞ്ഞു. ആവശ്യമില്ലാത്ത ഒരു വിവാദത്തിലേക്ക് നീ ചെന്ന് പെടണ്ടായിരുന്നു എന്ന് പറഞ്ഞു. ഞാനത് ഉദ്ദേശ്യപൂർവ്വം പറഞ്ഞതല്ല എന്ന് എനിക്കും അവിടെ ഉണ്ടായിരുന്നവര്‍ക്കും ശരിക്കറിയാം.
പിന്നെ എപ്പോഴും എല്ലാത്തിനും എന്റെ കൂടെയുള്ളത് സുഹൃത്തുക്കളാണ്. എന്റെ എല്ലാ നല്ലതിലും ചീത്തയിലും എല്ലാ സാഹചര്യങ്ങളിലും ചേര്‍ത്തു പിടിക്കുന്നത് എന്റെ സുഹൃത്തുക്കളാണ്. എന്റെ ജീവിതത്തില്‍ സൗഹൃദത്തിന് വലിയ വിലയുണ്ട്. എന്റെ എല്ലാ വീഴ്ചയിലും സുഹൃത്തുക്കള്‍ കൂടെയുണ്ട്. ഞാൻ തൊഴില്‍ ചെയ്യുന്ന മേഖലയിലുള്ളവർ എന്റെ വെറും സുഹൃത്തുക്കള്‍ മാത്രമാണ്. ഈ മേഖലയില്‍ നില്‍ക്കുന്നവർക്കെല്ലാവർക്കും അവരുടേതായ വെല്ലുവിളികളുണ്ട്. എത്രപേര്‍ക്ക് ചേര്‍ന്നു പോകാന്‍ പറ്റും, എത്ര പേര്‍ക്ക് അകന്നു പോകാന്‍ പറ്റുമെന്നുള്ളത് പുറത്തുള്ള സുഹൃത്തുക്കളെപ്പോലെയല്ല. നമ്മളെ നമ്മളായി ഉള്‍ക്കൊള്ളാൻ അവർക്ക് ഒരിക്കലും സാധിക്കില്ല. ഫ്രണ്ട്സാണോ എന്ന് ചോദിച്ചാല്‍ ആണ് എന്നു മാത്രം പറയാം. ഒരു കണക്ഷന്‍ എന്നു മാത്രമേ അതിനെ പറയാന്‍ പറ്റൂ. എന്തുണ്ടായാലും പറയാനും കേള്‍ക്കാനും പരിഹരിക്കാനുള്ള മാര്‍ഗ്ഗം പറഞ്ഞു തരാനുമുള്ള സുഹൃത്തുക്കള്‍ ഇന്‍ഡസ്ട്രിയില്‍ ഉണ്ടാകുമോ എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല.
വ്യക്തി ജീവിതത്തില്‍ എനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട്. എന്റെ ജീവിതത്തിലെ വലിയ സമ്പാദ്യം തന്നെ ഈ സുഹൃത്തുക്കളാണ്. ഒരാളോ രണ്ടാളോ മൂന്നാളോ എന്ന് പറയാന്‍ പറ്റില്ല, കൈ നിറയെ ഉണ്ട്. എല്ലാത്തിനും കൂടെ നിര്‍ത്തി ‘നീ വാ... ശരിയാക്കാം’ എന്ന് കോണ്‍ഫിഡന്റായി പറയുന്ന ഒരുപാട് പേര്‍ ചുറ്റുപാടും ഉണ്ട്.
പല സ്ഥലങ്ങളില്‍ നിന്നും എന്നെ മാറ്റിനിർത്തിയിട്ടുണ്ട്. അത് എന്നെ തകർത്തിട്ടുണ്ട്. എല്ലാവരോടും എല്ലാ കാര്യങ്ങളും തുറന്നുപറയുന്നയാളാണ് ഞാൻ. അത് എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ല. ചിലർ ചേർന്നുനില്‍ക്കും. ഒരു ഘട്ടത്തില്‍ അവർ നമ്മളെ തള്ളിപ്പറയുന്നതുപോലും എനിക്ക് സഹിക്കാൻ കഴിയില്ല. ചെറിയ കാര്യങ്ങളില്‍ തകരുകയും വലിയ കാര്യങ്ങളില്‍ പിടിച്ചു നില്‍ക്കുകയും ചെയ്യും. എന്നെ വേദനിപ്പിച്ചവര്‍ ആരായാലും അതവരുടെ തെറ്റല്ല, എന്റെയാണ്. കാരണം ഞാനൊരാളിനെ മനസ്സിലാക്കാന്‍ ശ്രമിച്ചതിന്റെ പ്രശ്നമാണത്.
അങ്ങനെ മാനസികമായി തകർത്തവരോടൊപ്പം ജോലി ചെയ്യുന്നത് ഭീകരമാണ്. എന്റെ ജീവിതത്തില്‍ ഒരൊറ്റ തവണയേ അങ്ങനെ ശരിക്കും ഭീകരമായ മാനസികാവസ്ഥയില്‍ അഭിനയിക്കേണ്ടി വന്നത്. എന്നെ മാനസികമായി തകർത്തയാളിനൊപ്പം അഭിനയിക്കേണ്ടി വരും. എത്രവലിയ ഇഷ്ടമില്ലാത്ത ആളായാലും അവരെ കെട്ടിപ്പിടിച്ച് ഉമ്മകൊടുത്ത് അഭിനയിക്കേണ്ടി വരും. അതൊരു വല്ലാത്ത ടോർച്ചറാണ്. അഭിനയം നമ്മുടെ തൊഴിലാണ്. അവിടെ നമ്മള്‍ ഉമാ നായരല്ല, ആര്‍ട്ടിസ്റ്റ് മാത്രമാണ്. കഥാപാത്രം എന്താണോ അതു മാത്രമാവേണ്ടി വരും...’’ ഉമാ നായർ പറഞ്ഞു.