-->
തിരുവനന്തപുരം: വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഗവര്‍ണറുമായി ഒത്തുതീര്‍പ്പ് ഉണ്ടാക്കിയത് പ്രതിസന്ധി പരിഹരിക്കാനാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനത്തിലെ ഒത്തുതീര്‍പ്പില്‍ സിപിഐഎമ്മിനുള്ളില്‍ അഭിപ്രായ ഭിന്നതയെന്ന വാര്‍ത്ത അദ്ദേഹം തള്ളി.
വിസി നിയമനത്തിന് പിന്നാലെ കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ പുറത്താക്കുക കൂടി ചെയ്തതോടെ പാര്‍ട്ടിക്കുള്ളില്‍ അതൃപ്തി പുകയുകയണെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഗവര്‍ണറുമായുള്ള ഒത്തുതീര്‍പ്പ് അറിയിച്ചതിന് പിന്നാലെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ന്നതായി വാര്‍ത്തകള്‍ വന്നിരുന്നു.
വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയാണ് ഇത്തരമൊരു തീരുമാനത്തില്‍ സര്‍ക്കാര്‍ എത്തിയതെന്നും കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖല വളരെ ഗൗരവമുള്ളതാണ്. ഈ മേഖല കാലങ്ങളായി സംഘര്‍ഷഭരിതമായി മുന്നോട്ടുപോകുന്നത് വിദ്യാര്‍ഥികള്‍ക്ക് സഹായകരമാകില്ല എന്നും പറഞ്ഞു.
സര്‍വകലാശാലകളില്‍ ചില സാഹചര്യങ്ങളില്‍ ചില പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നു. അത് അവസാനിപ്പി ക്കണം എന്ന നിലപാട് കോടതി ഉള്‍പ്പെടെ എടുത്തതാണ്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ഒത്തുതീര്‍പ്പിലെത്തിയതെന്ന് ടി പി രാമകൃഷ്ണന്‍ വിശദീകരിച്ചു. ഇത് ഭരണപരമായ കാര്യമാണെന്നും അഭിപ്രായ ഭിന്നതയൊന്നും പാര്‍ട്ടിയിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിസി നിയമനത്തിന് പിന്നാലെ രജിസ്ട്രാറെ പുറത്താക്കുക കൂടി ചെയ്തതോടെ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് വഴങ്ങി എന്നാണ് നേതാക്കളുടെ അടക്കം പറച്ചില്‍. സര്‍വകലാശാല വിഷയത്തില്‍ ഗവര്‍ണര്‍ക്കെതിരെ സമരം ചെയ്ത സിപിഐഎമ്മിന്റെ വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍ ഒത്തുതീര്‍പ്പ് സംബന്ധിച്ച് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.