-->
‘കുടജാദ്രിയില്‍ കുട ചൂടുമാ കൊടമഞ്ഞു പോലെയീ പ്രണയം..’ ഷഹബാസിന്റെയും സ്വര്‍ണ്ണലതയുടെയും മധുര ശബ്ദത്തില്‍ പിറന്ന ഈ ഗാനം ആളുകള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. കാലമെത്ര കഴിഞ്ഞാലും ഈ ഗാനത്തിന്റെ മാധുര്യത്തിന് കുറവുണ്ടാകുമെന്ന് തോന്നുന്നില്ല. ആരാധകര്‍ക്കുവേണ്ടി വീണ്ടും ഈ ഗാനം ആലപിക്കുകയാണ് പ്രിയ ഗായകന്‍ ഷഹബാസ് അമന്‍. ഒപ്പം പാട്ട് അറേഞ്ച് ചെയ്ത കീബോര്‍ഡ് കലാകാരന്‍ കണ്ണന്‍ സൂരജ് ബാലനെയും ഷഹബാസ് ഓര്‍മിക്കുന്നു. അകാലത്തില്‍ അന്തരിച്ച പ്രിയ സുഹൃത്തിനെക്കുറിച്ചുളള ഹൃദയംതൊടും കുറിപ്പിനൊപ്പമാണ് ഷഹബാസ് അമന്‍ പാട്ട് പങ്കുവെച്ചത്.
‘“കുടജാദ്രിയിൽ” കണ്ണന്റെ (കണ്ണൻ സൂരജ് ബാലൻ) ഓർമ്മകൾ നിറഞ്ഞിരിക്കുന്നു! ഓർമ്മകൾക്ക് കനിവ് കൂടുതലുള്ളത്കൊണ്ട് കണ്ണൻ അറേഞ്ച് ചെയ്ത രണ്ട് ഗാനങ്ങളേ പാടിയിട്ടുള്ളു,അല്ലെങ്കിൽ പുറത്ത് വന്നിട്ടുള്ളു എന്ന് ഇന്ന് പറയാം! കുടജാദ്രിയിൽ (മോഹം-2008 ആൽബം) ഇഷ്ട്മല്ലേ(ചോക്ലേറ്റ് -2007 ഫിലിം)പക്ഷെ സൗഹൃദം എത്രയോ വർഷങ്ങളുടേതായിരുന്നു എന്ന് ഇടയ്ക്ക് കാണുമ്പോഴെല്ലാം കണ്ണൻ തോന്നിച്ചു.അതയാളുടെ ഒരു പെരുമാറ്റ പ്രത്യേകതയായിരുന്നു.2000 മുതൽക്ക് ഇങ്ങോട്ട് പതുക്കെ പ്രശസ്തിയിലേക്ക് പടി വെച്ചു വന്ന സംഗീതകാരിൽ,ഗായകരിൽ അയാളിലെ പ്രതിഭയെ മിസ്സ് ചെയ്യാത്ത ഒരാളും (ഓർമ്മയോടെ ജീവിച്ചിരിക്കുന്നുവെങ്കിൽ)ഉണ്ടാവില്ല.കുടജാദ്രി മൻസൂറിന്റെ രചനയും ഈണവുമാണെങ്കിലും അതിനെ രൂപപ്പെടുത്തിയത് കണ്ണനായിരുന്നു. അനശ്വരമാക്കിയതാവട്ടെ സാക്ഷാൽ സ്വർണ്ണലതയും! തനി പൈങ്കിളി എഴുത്തിനു അക്കാലത്ത് എപ്പോഴും മൻസൂറിനെ ഒരുപാട് കളിയാക്കിയിരുന്നു.ഒരു വല്ലാത്ത കാമുകനായിരുന്നെങ്കിലും ഇന്നുള്ള അത്രക്ക് ആഴപ്പൈങ്കിളിയിലേക്ക് ഉയരാനുള്ള മാനസിക ഉർമ്മത്ത് അന്നുണ്ടായിരുന്നില്ല!പക്ഷെ കാലങ്ങളുടെ ഒലുമക്കടലാസിൽ പൊതിഞ്ഞ അതേ മുട്ടായി ഇന്ന് ഒരു പ്രമേഹ(യ)ഭയവുമില്ലാതെ നുണയുമ്പോൾ മൻസൂർ ഊറിച്ചിരിക്കുന്നുണ്ടാവും! അതിനയാൾക്ക് റൈറ്റുണ്ട്! നന്ദി.എല്ലാവരോടും സ്നേഹം... ’ഷഹബാസ് കുറിച്ചു.
2015 ജൂലൈയിലാണ് കീബോര്‍ഡ് കലാകാരന്‍ കണ്ണന്‍ സൂരജ് ബാലന്‍ അന്തരിക്കുന്നത്. ആലപ്പുഴ കഞ്ഞിക്കുഴിയിലെ സ്വനളതം സ്റ്റുഡിയോ റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 44 വയസായിരുന്നു. സംഗീത സംവിധായകനായിരുന്ന കലവൂര്‍ ബാലന്റെ മകനാണ് കണ്ണന്‍ സൂരജ് ബാലന്‍. ഇരുപതു വര്‍ഷത്തോളം അദ്ദേഹം പ്രശസ്ത സംഗീത സംവിധായകരോടൊപ്പം കീബോര്‍ഡ് കലാകാരനായി പ്രവര്‍ത്തിച്ചു.